Film News

‘ഐശ്വര്യയേയും മല്ലികയേയും അപമാനിച്ചു’ ; സത്യാവസ്ഥ പറഞ്ഞ് ഇമ്രാൻ ഹാഷ്മി

ആഷിഖ് ബനായ അപ്നേ എന്ന ഗാനം തൊണ്ണൂറുകളിലെ പിള്ളേർടെ ഹരം തന്നെയായിരിന്നു. അതുപോലെ തന്നെ ഈ ഗാനരംഗത്തിൽ അഭിനയിച്ച നായകൻ ഇമ്രാൻ ഹാഷ്മിയും യുവാക്കളുടെ പ്രിയപ്പെട്ട താരവുമാണ്. ബോളിവുഡിലെ റൊമാന്റിക് ഹീറോ എന്ന വിശേഷണം എന്തുകൊണ്ടും ഇമ്രാന്‍ ഹാഷ്മിക്ക് ചേരും. ചുംബനരംഗങ്ങളില്‍ പ്രത്യേകിച്ച് ലിപ് ലോക്ക് സീനുകളില്‍ അഭിനയിച്ചതിന്റെ പേരിലാണ് ഇമ്രാന്‍ ഹാഷ്മി ജനപ്രിയനാവുന്നത്. താരത്തിന്റെ ഒട്ടുമിക്ക സിനിമകളിലും ലിപ് ലോക്ക് അടക്കമുള്ള ചുംബനരംഗങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിന്റെ പേരില്‍ താരം വിമര്‍ശനങ്ങളും അഭിനന്ദനവുമൊക്കെ നേടിയെടുക്കാറുമുണ്ട്. എന്നാല്‍ താരത്തെ ഏറ്റവും തളര്‍ത്തി കളഞ്ഞ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2014ൽ   കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ ഇമ്രാന്‍ ഹാഷ്മി പങ്കെടുത്തിരുന്നു. ഇതില്‍ കരണ്‍ ചോദിച്ച ചില ചോദ്യങ്ങളും നടന്‍ അതിന് പറഞ്ഞ മറുപടിയും വിമർശനങ്ങൾക്ക് വഴിവെച്ചു. നടിമാരായ ഐശ്വര്യ റായിയെ കുറിച്ചും മല്ലിക ഷെരാവത്തിനെ പറ്റിയുമാണ് ഇമ്രാന്‍ ഹാഷ്മി  പറഞ്ഞത്.

ഒപ്പം നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും ഉണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ യാതൊരു മടിയുമില്ലാതെയാണ് ഇരുവരും സംസാരിച്ചത്. റാപ്പിഡ് ഫയര്‍ എന്ന സെക്ഷനില്‍ എത്തിയപ്പോള്‍ രസകരമായ ചോദ്യങ്ങളാണ് വന്നത്. ഏറ്റവും ഇഷ്ടപ്പെട്ട നടി, നന്നായി അഭിനയിക്കുന്നതാര് എന്നിങ്ങനെയുള്ള ചോദ്യത്തിനിടയില്‍ നടി ഐശ്വര്യ റായി പ്ലാസ്റ്റിക് ആണെന്ന് ഇമ്രാന്‍ ഹാഷ്മി പറഞ്ഞു.ഐശ്വര്യയെ കുറിച്ച് മാത്രമല്ല നടി മല്ലിക ഷെരാവത്തിനൊപ്പമുള്ള ചുംബന രംഗത്തെ കുറിച്ച് സംസാരിച്ചും ഇമ്രാന്‍ ഹാഷ്മി വിമര്‍ശിക്കപ്പെട്ടിരുന്നു. ഏറ്റവും മികച്ചതും മോശവുമായ ചുംബനരംഗങ്ങള്‍ ഏത് നടിമാരുടെ കൂടെയായിരുന്നു എന്നാണ് അവതാരകനായ കരണ്‍ ചോദിച്ചത്. ഏറ്റവും മോശമായ ചുംബനം മര്‍ഡര്‍ എന്ന ചിത്രത്തില്‍ മല്ലിക ഷെരാവത്തുമായിട്ടാണ്. ഏറ്റവും നല്ലത് മര്‍ഡര്‍ 2 എന്ന ചിത്രത്തില്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസുമായിട്ടാണെന്നുമാണ് ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്. നടന്റെ ഈ പരാമര്‍ശവും പിന്നീട് വലിയ തോതില്‍ വിമര്‍ശനമായി മാറി. മാത്രമല്ല മല്ലികയുടെ ബെഡ് റൂമില്‍ കാണാന്‍ സാധ്യതയുള്ള ഒരു കാര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘ഹോളിവുഡില്‍ എങ്ങനെ വിജയിക്കാം എന്നതിന്റെ ഗൈഡ്,’ ആയിരിക്കും അവളുടെ കൈയ്യിലുണ്ടാവുക എന്നാണ് നടന്‍ പറഞ്ഞത്.

അതേസമയം തന്നെ താന്‍ അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കാത്തതിന് കാരണം അന്ന് നടന്ന പ്രശ്‌നങ്ങളായിരുന്നുവെന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയൊരു അഭിമുഖത്തിലാണ് താന്‍ പറഞ്ഞ ചില വാക്കുകള്‍ കാരണം ചില സുഹൃത്തുക്കള്‍ ശത്രുക്കളായി മാറിയെന്ന് നടന്‍ വെളിപ്പെടുത്തിയത്.. . ഇത് ഐശ്വര്യയെ വല്ലാതെ ബാധിച്ചു. താന്‍ ഫേക്ക് ആണന്നും പ്ലാസ്റ്റിക് ആണെന്നുള്ള കമന്റുകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യ റായി പിന്നീട് പറഞ്ഞത്. എന്നാല്‍ തന്റെ വാക്കുകള്‍ പുറത്ത് വന്നപ്പോള്‍ വലിയ രീതിയില്‍ വളച്ചൊടിക്കപ്പെടുകയായിരുന്നു എന്നാണ് ഇമ്രാന്‍ ഹാഷ്മി  പറഞ്ഞത്. എന്തെങ്കിലും സംസാരിച്ചാല്‍ അതൊക്കെ പ്രശ്‌നമാവും. അതാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താന്‍ വരാത്തത്. ഇനിയും കോഫി വിത് കരണില്‍ പങ്കെടുക്കാന്‍ പോയാല്‍ വീണ്ടും കൂടുതല്‍ പ്രശ്‌നങ്ങളായിരിക്കും ഉണ്ടാവുക. മുന്‍പ് പറഞ്ഞതിനെക്കാളും മോശം കാര്യങ്ങളായിരിക്കും ഞാന്‍ റാപ്പിഡ് ഫയര്‍ റൗണ്ടില്‍ പറയുക. എനിക്ക് ആരോടും ഒരു വിരോധവുമില്ല. തടസങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോകണമെന്ന് മാത്രമേ തനിക്കുള്ളു എന്നും നടന്‍ പറഞ്ഞു. എന്തായാലും ഐശ്വര്യയെ പ്ലാസ്റ്റിക് എന്ന് വിളിച്ചതിന് നടന്‍ പരസ്യമായി തന്നെ അവരോട് ക്ഷമാപണം നടത്തിയിരുന്നു. ‘വേറെ ഒന്നും ഉദ്ദേശിച്ച് താന്‍ പറഞ്ഞതല്ല. ഞാന്‍ ഐശ്വര്യയുടെ വലിയ ആരാധകനാണ്. ആ ഷോ യുടെ ഫോര്‍മാറ്റ് അങ്ങനെയായത് കൊണ്ട് പറഞ്ഞ് പോയതാണ്. ഞാന്‍ ഐശ്വര്യയെ ഇഷ്ടപ്പെടുന്നുണ്ട്. ഐശ്വര്യയുടെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ഞാനെന്നും ആഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ചില നിസാര കാര്യങ്ങളില്‍ നിന്നും അസംബന്ധമായ പ്രചരണമാണ് ആളുകള്‍ ഉണ്ടാക്കുന്നത്. ഇവിടെയും അതാണ് സംഭവിച്ചതെന്ന് ഇമ്രാന്‍ ഹാഷ്മി പറയുന്നു.

Sreekumar R