ജിയോ ബേബിക്ക് സല്യൂട്ട്!! ‘കാതല്‍’ കോടി ക്ലബ്ബ് സിനിമയാകുമോ, പ്രേക്ഷകര്‍ ഏറ്റെടുത്ത് ആഘോഷിക്കുന്ന സിനിമയാകുമോ

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം കാതല്‍ തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബകഥകള്‍ പലതുവന്നിട്ടുള്ള മലയാള സിനിമയില്‍ ധീരമായൊരു ചുവടുവെയ്പ്പാണ് കാതല്‍ എടുത്തിരിക്കുന്നത്. പാലായ്ക്കടുത്ത് തീക്കോയിയിലെ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മാത്യു, അയാളുടെ ഭാര്യ ഓമന, പിതാവ്, മകള്‍ എന്നിവരുടെ കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

കാതലിലൂടെ മമ്മൂട്ടിയും ജിയോ ബേബിയും ഒന്നടങ്കം കൈയ്യടി നേടുകയാണ്. ചിത്രത്തിനെ കുറിച്ച് മുകേഷ് കുമാര്‍ പങ്കിട്ട പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ആദ്യമേ തന്നെ ഇങ്ങനെയൊരു സബ്ജക്ട് സിനിമയാക്കിയ ജിയോ ബേബിക്കും തിരക്കഥാകൃത്തുക്കളായ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയ്ക്കും എല്ലാറ്റിനും ഉപരി തന്റെ താര ശരീരത്തില്‍ നിന്ന് പുറത്ത് വന്ന് ഇത്തരത്തില്‍ ഒരു കഥാപാത്രം അവതരിപ്പിക്കുകയും അതിന്റെ നിര്‍മ്മാണ ചുമതല കൂടി ഏറ്റെടുക്കുകയും ചെയ്ത മമ്മൂട്ടിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് കൊള്ളട്ടെ.

(Spoiler ഒന്നുമില്ല. By now, സിനിമാ വാര്‍ത്തകള്‍ അത്യാവശ്യം ഫോളോ ചെയ്യുന്നവര്‍ക്ക് പ്രമേയത്തേക്കുറിച്ച് മനസ്സിലായിട്ടുണ്ടാവും) വ്യക്തികളുടെ sexual orientation എന്താണെന്ന് മനസ്സിലാക്കാതെ അവരെ മറ്റ് ബന്ധങ്ങളില്‍ കുരുക്കിയിടുന്ന കുടുംബം എന്ന സിസ്റ്റത്തിനകത്ത് ആ മനുഷ്യര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് പറയുമ്പോഴും ആ ഒറ്റ point of view-വില്‍ നിന്ന് കൊണ്ടല്ല കാതല്‍ പ്രേക്ഷകരോട് സംവദിക്കുന്നത്. അറിഞ്ഞോ അറിയാതെയോ അതില്‍ ബാധിക്കപ്പെടുന്ന മറ്റ് മനുഷ്യരുടെ അവസ്ഥകളെയും അതേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന 360 ഡിഗ്രീ കാഴ്ചപ്പാടാണ് കാതലിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. അതിനൊപ്പം Heterosexual മനുഷ്യര്‍ക്ക് മുന്നിലും marital relationship സംബന്ധിച്ച ചില ചോദ്യങ്ങള്‍ വയ്ക്കുന്നുണ്ട് ‘കാതല്‍’.

മാത്യൂ ദേവസ്സി എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ആന്തരിക സംഘര്‍ഷങ്ങള്‍ അതി ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. ഒരു രംഗത്ത് പള്ളിയില്‍ നിന്നുള്ള ഘോഷയാത്ര കടന്ന് പോകുമ്പോള്‍ ആള്‍ക്കാരുടെ മുഖത്ത് നോക്കാനാവാതെ കണ്ണുകള്‍ താഴ്ത്തിയൊരു expression ഉണ്ട്..outstanding! ഓമന എന്ന കഥാപാത്രത്തിന് വേണ്ട അചഞ്ചലത എന്ന സ്ഥായീഭാവം മികവോടെ അവതരിപ്പിച്ച ജ്യോതികയുടെ ഏറ്റവും നല്ല വേഷങ്ങളില്‍ ഒന്നാണ് കാതലിലേത്. എത്രത്തോളം മാത്യൂ ദേവസ്സിയുടെ കഥയാണോ അത്രത്തോളം ഓമനയുടെയും കഥയാണ്. ക്ലൈമാക്‌സ് രംഗത്ത് രണ്ട് പേരുടേയും പ്രകടനം…എന്റെ ദൈവമേ! മറ്റ് നടീനടന്‍മാര്‍ എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. പ്രത്യേകിച്ച് അധികം സംഭാഷണങ്ങള്‍ ഇല്ലാത്ത തങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി…

സിനിമയില്‍ എടുത്ത് പറയേണ്ട മറ്റൊരു വിഷയം മാത്യൂസ് പുളിക്കന്റെ സംഗീതമാണ്. തുടക്കത്തിലെ ടൈറ്റില്‍ കാര്‍ഡ് വരുന്ന സമയത്തു തന്നെ സിനിമയുടെ മൂഡ് സെറ്റ് ചെയ്ത് വയ്ക്കുന്ന പശ്ചാത്തല സംഗീതം അവസാനം വരെയും നരേറ്റീവിനൊപ്പം സഞ്ചരിക്കുന്നു. സാലു കെ തോമസിന്റെ ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയീസിന്റെ എഡിറ്റിങ്ങും വെള്ളത്തിലിട്ട ഐസുകട്ട പോലെ സിനിമയില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. ശ്രദ്ധിക്കപ്പെടാന്‍ ആയി പ്രത്യേകിച്ച് ഗിമ്മിക്കുകള്‍ ഒന്നും കാണിക്കുന്നില്ല എന്നതാണ് അവയെ ശ്രദ്ധേയമാക്കുന്നത്.

ഈ കാലഘട്ടത്തില്‍ നിശ്ചയമായും പറയേണ്ട ഒരു വിഷയത്തെ മെയിന്‍സ്ട്രീം സിനിമയിലൂടെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ച ജിയോ ബേബിക്ക് ഒരു സല്യൂട്ട്. ‘കാതല്‍’ കോടി ക്ലബ്ബ് സിനിമയാകുമോ, പ്രേക്ഷകര്‍ ഏറ്റെടുത്ത് ആഘോഷിക്കുന്ന സിനിമയാകുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി അറിയാം. It is an important & Influential film… എന്ന് പറഞ്ഞാണ് മുകേഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്.