കല്യാണത്തിനും മറ്റും പോയാല്‍ ഒരെണ്ണം എടുത്ത് തരാമോന്ന് ചോദിക്കും- പാര്‍വതിയുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ച് ജയറാം

മലയാള സിനിമയിലെ എക്കാലത്തും പ്രിയപ്പെട്ട താരദമ്പതികളാണ് നടന്‍ ജയറാമും പാര്‍വ്വതിയും. താരത്തിളക്കത്തില്‍ നില്‍ക്കവെ ഒന്നിച്ച രണ്ടു പേരാണ് ഇരുവരും. ഇന്ന് മലയാളത്തിലെ ഏറ്റവും മാതൃകാ താരദമ്പതികളെന്ന വിശേഷണവും ഇവര്‍ക്ക് സ്വന്തമാണ്. 1988 ലെ ‘അപര’ന്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വെള്ളിത്തിരയില്‍ അരങ്ങേറിയത്. പാര്‍വ്വതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും ‘അപര’നിലൂടെ തന്നെയായിരുന്നു. 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ആ വിവാഹം. അശ്വതി എന്നാണ് പാര്‍വതിയുടെ യഥാര്‍ഥ പേര്.

ജയറാമിനേയും പാര്‍വതിയേയും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ജയറാം സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും കുടുംബങ്ങളെ കുറിച്ച് പങ്കുവെക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പാര്‍വതിയെ കുറിച്ച് ജെബി ജംഗ്ഷനില്‍ പങ്കുവെച്ച വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വല്ലപ്പോഴും മുറുക്കുന്ന സ്വഭാവം പാര്‍വതിക്കുണ്ട്. മക്കള്‍ക്കൊരിക്കലും ഈ സ്വഭാവം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നുണ്ട്. അശ്വതിയുടെ അമ്മയ്ക്ക് ഈ സ്വഭാവമുണ്ടായിരുന്നെന്നും ജയറാം പറയുന്നു.

വല്ലപ്പോഴും ഒന്നു മുറുക്കിക്കോട്ടെയെന്ന് അശ്വതി വന്ന് ചോദിക്കാറുണ്ട്. കല്യാണത്തിനും മറ്റുമൊക്കെ പോയാല്‍ അവിടെ വെറ്റിലയുണ്ടാകും. അതീന്ന് ഒരെണ്ണം എടുത്ത് തരാമോന്ന് ചോദിക്കും അശ്വതിയെന്നും നടന്‍ പറയുന്നു. എന്നാല്‍ താന്‍ അത് വൃത്തികേടാണ് എടുക്കരുതെന്ന് പറയാറുണ്ട്. അതേസമയം വര്‍ഷത്തില്‍ നാലോ അഞ്ചോ തവണയേ മുറുക്കാറുള്ളുവെന്നും മക്കളോട് ഈ സ്വഭാവം അനുകരിക്കരുതെന്ന് പറയാറുണ്ടെന്നും ജയറാം ജെബി ജംഗ്ഷനില്‍ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷം മീരാ ജാസ്മിന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന സത്യന്‍ അന്തിക്കാട് ചിത്രം മകളാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യും, ‘കുടുംബപുരാണ’വും, ‘കളിക്കള’വുമൊക്കെ നിര്‍മ്മിച്ച ‘സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ്’ മകളുടെ നിര്‍മ്മാതാക്കള്‍. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന.

Gargi