Film News

‘കാതൽ ദി കോറി’ന്റെ കഥ കേട്ടതിനു ശേഷം മമ്മൂക്ക പറഞ്ഞതിങ്ങനെ, ജിയോ ബേബി

കാതല്‍ എന്ന സിനിമയിലൂടെ വീണ്ടും തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് മമ്മൂട്ടി. തമിഴില്‍ നിന്നും നടി ജ്യോതിക മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാനെത്തി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ട പ്രകടനമാണ് കാതല്‍ എന്ന സിനിമയിലൂടെ താരരാജാവ് മമ്മൂട്ടി കാഴ്ച വെച്ചിരിക്കുന്നത്. ജിയോ ബേബിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. അതേ സമയം സിനിമയുടെ പിന്നണിയില്‍ നടന്ന രസകരമായ സംഭവങ്ങളെ പറ്റി മനസ് തുറക്കുകയാണ് കാതലിന്റെ സംവിധായകനിപ്പോള്‍. ഈ കഥ തന്നിലേക്ക് വന്നതിനെ പറ്റിയും മമ്മൂട്ടിയെ നായകനാക്കാന്‍ തീരുമാനിച്ചതടക്കം പല കഥകളും മലയാളത്തിലെ പ്രമുഖ ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ജിയോ ബേബി പങ്കുവെച്ചു. സിനിമയുടെ കഥ ആദര്‍ശ് പറഞ്ഞപ്പോള്‍ തന്നെ നായകനായി മനസില്‍ തോന്നിയത് മമ്മൂക്കയെ തന്നെയാണ്. അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ നോക്കാമെന്നാണ് പറഞ്ഞത്.

വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് തോന്നിയാല്‍ അദ്ദേഹമതൊക്കെ ചെയ്യും. മമ്മൂട്ടിയുടെ കരിയര്‍ എടുത്ത് നോക്കിയാല്‍ തന്നെ മനസിലാവും. ഈ കഥ കേട്ടതിന് ശേഷം എന്റേതായ രീതിയില്‍ പങ്കാളി ബീനയോട് പറഞ്ഞു. എന്റെ ചിന്തകള്‍ പെട്ടെന്ന് മനസിലാവുന്ന ആളാണ് ബീന. ഞാന്‍ പറഞ്ഞ കഥയുടെ രീതി മനസിലായ ബീന നമുക്ക് ഈ സിനിമ ചെയ്താലോ എന്ന് ചോദിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഇറങ്ങിയ സമയത്ത് മമ്മൂക്ക എനിക്ക് മെസേജ് അയച്ചിരുന്നു. ചിത്രം ഇഷ്ടപ്പെട്ടു എന്ന് മാത്രമായിരുന്നു അന്നത്തെ മെസേജ്. പിന്നെ ഈ കഥ വന്നപ്പോള്‍ ഒരു കഥയുണ്ട്, കേള്‍ക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു. കേള്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴാണെന്ന് ചോദിച്ചപ്പോള്‍ സമയം എടുക്കുമെന്നായിരുന്നു മറുപടി. സിനിമയുടെ കഥയെ പറ്റി മമ്മൂക്കയോട് പറയുന്നതിനെ പറ്റിയൊന്നും തനിക്ക് കണ്‍ഫ്യൂഷന്‍ ഇല്ലായിരുന്നു. അദ്ദേഹം കഥ കേട്ടതിന് ശേഷം കാര്യങ്ങളൊക്കെ വളരെ വേഗം നടന്നു. ജ്യോതികയെ പോലെ ഒരാളെ നായികയായി വേണമെന്ന് മമ്മൂക്ക തന്നെയാണ് പറയുന്നത്. മലയാളം പഠിക്കാനും മറ്റുമായിട്ട് ജ്യോതിക ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നടിയുടെ സൗണ്ട് മാത്രമാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. ബാക്കി എല്ലാം സിങ്ക് സൗണ്ടാണ്. കഥ കൊണ്ട് വരുമ്പോള്‍ തന്നെ കാതല്‍ എന്നാണ് പേരിട്ടത്. ഇതൊന്നും സിനിമയ്ക്ക് പറ്റുന്ന പേരല്ലെന്ന് ഞാനാദ്യമേ പറഞ്ഞിരുന്നു. പേര് മാറ്റാന്‍ വേണ്ടി നോക്കിയെങ്കിലും അവസാനമായപ്പോഴെക്കും കാതല്‍ എന്നല്ലാതെ നല്ലൊരു പേര് ഈ സിനിമയ്ക്ക് കണ്ടെത്താന്‍ പറ്റാതെ വന്നു. പോള്‍സണ്‍, ആദര്‍ശ് സുകുമാരൻ എന്നിങ്ങനെ രണ്ട് പേര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചില സമയത്ത് ഇവര്‍ രണ്ടാളും കഥയുടെ പേരില്‍ വഴക്ക് കൂടും.

ഇടയ്ക്ക് ഞാനും ചില സംശയങ്ങളുമായി വരും. അങ്ങനെ വലിയ വഴക്കാണെന്ന് തോന്നുന്ന പല പ്രശ്‌നങ്ങളും ഉണ്ടായി. പക്ഷേ പിന്നീട് അവര്‍ കാണുന്ന രീതിയില്‍ ഞാനും ആ കഥ കണ്ട് തുടങ്ങി. ഞങ്ങളുടെ കൂടെ മമ്മൂക്കയും കൂടെ ചേര്‍ന്നതോടെ അതൊരു ഭയങ്കര രസമായി മാറിയെനന്നായ് കാതലിനെപ്പറ്റി ജിയോ ബേബി പറയുന്നത്. അതേസമയം ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ഒരു സിനിമയാണിത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് നവംബര്‍ 23 മുതല്‍  ആണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമ ദുല്‍ഖര്‍ സല്‍മാന്‍ന്റെ ഉടമസ്ഥതയിലുള്ള വേഫേറെര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. കാതല്‍ ദി കോര്‍’ വ്യത്യസ്തമായൊരു കാഴ്ചാനുഭവം പ്രേക്ഷകന് സമ്മാനിച്ചു കൊണ്ടാണ് തീയേറ്ററിൽ മുന്നേറുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങുന്ന സിനിമകള്‍ എല്ലായിപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടേയൊള്ളൂ. റോഷാക്കും നന്‍പകന്‍ നേരത്തെ മയക്കവും വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. 100 കോടി ബിസിനസ്സുമായി 2023ലെ മികച്ച ചിത്രങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡും ഇടം നേടിയിരുന്നു. അടുത്തിടെയാണ് ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’.

 

Sreekumar R