‘4 വര്‍ഷമായി എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു’ ജൂഡ് ആന്തണി

നിരവധി ആരാധകരുള്ള സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. 2014ലെ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് ജൂഡ് ചലച്ചിത്ര സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രത്തിലെ നായകനും പ്രശസ്ത്ത നടനുമായ നിവിന്‍ പോളി ഇന്‍ഫോസിസില്‍ ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ ജൂഡ് സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇതിനോടകം മൂന്ന് സിനിമകള്‍ ജൂഡ് സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് താരം. കേരളത്തെ പിടിച്ചുലച്ച 2018ലെ വെള്ളപ്പൊക്കം പശ്ചാത്തലമാക്കി സംവിധായകന്‍ ജൂഡ് ആന്റണി ഒരുക്കുന്ന ‘2403 ഫീറ്റ്’ പൂര്‍ത്തിയായി. 125ല്‍ പരം താരങ്ങള്‍ 200ല്‍ പരം ലൊക്കേഷനുകളില്‍ 100ലധികം ദിവസങ്ങള്‍ ചിത്രീകരിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. നാല് വര്‍ഷമായി തന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു എന്ന് ജൂഡ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

2018 ഒക്ടോബറില്‍ ആരംഭിച്ച ഒരു വലിയ യാത്ര അവസാന ലാപ്പിലേക്ക് കടന്നിരിക്കുന്നു. കേരളത്തെ പിടിച്ചുലച്ച 2018 ലെ വെള്ളപ്പൊക്കം, സ്വന്തം വീടും പ്രിയപ്പെട്ടവരും അപകടത്തിലായ ,ചിലര്‍ക്ക് ഇതൊക്കെ നഷ്ടമായ ദുരിതനാളുകള്‍. സ്വയം ഇതെല്ലാം അനുഭവിച്ചത് കൊണ്ടും, അന്ന് ബോധിനി എന്ന സംഘടന ഒരു ഇന്‍സ്പിറേഷണല്‍ വീഡിയോ ചെയ്താലോ എന്ന ആശയവുമായി മുന്നോട്ട് വന്നത് കൊണ്ടും ഒരു 5 മിനിറ്റ് വീഡിയോ ചെയ്യാന്‍ ആഗ്രഹമുണ്ടായി. ആ ദിവസങ്ങളിലെ പത്രങ്ങളും ചാനല്‍ വാര്‍ത്തകളും തിരഞ്ഞു പിടിച്ചു വായിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. മലയാളികളുടെ ചങ്കുറപ്പിന്റെ കഥ 5 മിനിറ്റില്‍ പറഞ്ഞു തീരില്ല . ഒരു ഫിലിം മേക്കറുടെ ആഗ്രഹമുണര്‍ന്നു. നേരെ ആന്റോ ചേട്ടന്റെ അടുത്ത് കാര്യം അവതരിപ്പിച്ചു. അന്ന് മുതല്‍ ഈ നിമിഷം വരെ ഞങ്ങളുടെ ആ വലിയ സ്വപ്നത്തിനു താങ്ങായി മഹാമേരു പോലെ ആന്റോ ചേട്ടന്‍ നില കൊണ്ടു. വേണു കുന്നപ്പിള്ളി എന്ന ഉഗ്രന്‍ നിര്‍മാതാവിനെ ആന്റോ ചേട്ടന്‍ പരിചയപ്പെടുത്തി. കലാകാരനായ അദ്ദേഹം തിരക്കഥ വായിക്കുകയും പലരും കൈ വക്കാന്‍ മടിക്കുന്ന പ്രളയം പ്രമേയമായ ഈ സിനിമ നിര്‍മിക്കാന്‍ സധൈര്യം മുന്നോട്ടു വന്നു. 125ഇല്‍ പരം ആര്‍ട്ടിസ്റ്റുകള്‍, 200 ഇല്‍ പരം ലൊക്കേഷനുകള്‍ 100 ഇല്‍ കൂടുതല്‍ ഷൂട്ടിംഗ് ഡേയ്‌സ്. ഒടുവില്‍ ഞങ്ങള്‍ ആ സ്വപ്നം പൂര്‍ത്തിയാക്കുന്നു. 4 വര്‍ഷമായി എന്റെ കണ്ണീരും ചിന്തകളും ടെന്‍ഷനും ഓട്ടവും ഇതാ ഒരു സിനിമയായി രൂപപ്പെട്ടിരിക്കുന്നു. സര്‍വേശ്വരനും വേണു സാറിനും ആന്റോ ചേട്ടനും സഹ നിര്‍മാതാവ് പദ്മകുമാര്‍ സാറിനോടുമുള്ള തീര്‍ത്താല്‍ തീരാത്ത കടപ്പാട് പറയാന്‍ വാക്കുകളില്ല. ഒരുഗ്രന്‍ ടീമിനെ ദൈവം കൊണ്ട് തന്നു. എല്ലാവരെയും സിനിമയുടെ മറ്റു വിവരങ്ങളും ഉടനെ അറിയിക്കാം. ഒത്തൊരുമയോടെ മലയാളികള്‍ വെള്ളപ്പൊക്കത്തിനെ നേരിട്ടത് ഒട്ടും ചോര്‍ന്നു പോകാതെ വലിയ സ്‌ക്രീനില്‍ വലിയ ക്യാന്‍വാസില്‍ കാണിക്കാന്‍ ഞങ്ങള്‍ 110 ശതമാനം പണിയെടുത്തിട്ടുണ്ട്. ബാക്കി വിവരങ്ങള്‍ വഴിയേയെന്നും താരം ഫെയ്‌സ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.