Categories: Film News

ചിരഞ്ജീവി സർജക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണെന്ന വ്യാജ വാർത്തകളോട് പ്രതിഷേധിച്ച് കിച്ച സുദീപ്

കന്നഡ സിനിമയിലെ മയക്കു മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. കന്നഡ സിനിമയിലെ പ്രമുഖര്‍ക്ക് കേസുമായി ബന്ധമുണ്ടെന്നും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെ അന്തരിച്ച നടൻ ചിരഞ്ജീവി സർജക്ക് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ടായിരുന്നു എന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടന്‍ കിച്ച സുദീപ്.

‘ചിരഞ്ജീവി സര്‍ജ നമ്മളെ വിട്ടുപോയി ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എനിക്ക് അദ്ദേഹം സഹോദരനെപോലെയാണ്. ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജും സഹോദരന്‍ ധ്രുവ് സര്‍ജയും ഇപ്പോഴും നമുക്കൊപ്പമുണ്ട്. അവര്‍ ആ വലിയ ദുഃഖത്തില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല. അതുകൊണ്ടു തന്നെ അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച്‌ ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുത്. എനിക്ക് അറിയാത്ത കാര്യങ്ങളെക്കുറിച്ച്‌ ഞാന്‍ പ്രതികരിക്കില്ല. കന്നട സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴി ചാരരുത്- കിച്ച സുദീപ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി അനിഖയെ മയക്കുമരുന്നു റാക്കറ്റുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരുടെ ഡയറിയില്‍ 15 നടീനടന്മാരുടെ പേരുകളുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അതിനിടെ കന്നട സിനിമയില്‍ വ്യാപകമായി ലഹരി വസ്തുക്കളുടെ കെെമാറ്റം നടക്കുന്നുവെന്ന ആരോപണവുമായി സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് രം​ഗത്തെത്തിയിരുന്നു.  ഇതേതുടര്‍ന്ന് അദ്ദേഹത്തെ ബാംഗ്ലൂര്‍ പോലീസ് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.വീഡിയോകളും ചിത്രങ്ങളുമടങ്ങിയ തെളിവുകള്‍ അദ്ദേഹം പോലീസിനു കൈമാറി. ഇതിനു പിന്നാലെയാണ് ചിരഞ്ജീവി സാര്‍ജയ്ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

Krithika Kannan