Film News

‘അവരെ ആകർഷിക്കാൻ നമ്മുടെ കാമുകിയെപ്പോലെ പരിഗണിക്കണം’ ; കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ.ഒരു കാലത്ത് മലയാള സിനിമയിലെ ചോക്ലേറ്റ് നടനായിട്ടാണ് കുഞ്ചാക്കോ ബോബന്‍ നിറഞ്ഞ് നിന്നതെങ്കില്‍ ഇന്ന് കഥയാകെ  മാറി. ഇപ്പോള്‍ വൈവിധ്യമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളുമായി ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് താരം. എന്നാൽ 2023 ല്‍ ഒരു ഇന്‍ഡസ്ട്രി ഹിറ്റാണ് ചാക്കോച്ചന് ലഭിച്ചത്. മാത്രമല്ല ന്ന താന്‍ കേസ് കൊട് എന്ന സിനിമയിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും താരം  സ്വന്തമാക്കിയിരുന്നു. സിനിമയിലെത്തിയിട്ട് 26 വര്‍ഷത്തോളമായിട്ടുള്ള കുഞ്ചാക്കോ ബോബന് തുടക്കത്തില്‍ ലഭിച്ച അതേ പിന്തുണയും സ്‌നേഹവുമാണ് ആരാധകരില്‍ നിന്നും ഇപ്പോഴും ലഭിക്കാറുള്ളത്. അത്രയധികം മലയാളികള്‍ താരത്തെ അംഗീകരിച്ച് കഴിഞ്ഞു. ഇത്രയും വര്‍ഷത്തിന് ശേഷവും ആളുകളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിന് രസകരമായൊരു മറുപടിയാണ് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. നാല്‍പ്പത്തിയേഴ് വയസുള്ള കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ ഏറ്റെടുക്കുന്ന കിടിലന്‍ സിനിമകളിലൂടെ എങ്ങനെ നിറഞ്ഞ് നില്‍ക്കുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരമിപ്പോള്‍.

‘ഇന്നത്തെ പ്രേക്ഷകര്‍ക്ക് നാടകാനുഭവം വളരെ നിര്‍ണായകമാണ്; പ്രത്യേകിച്ചും മറ്റ് ഓപ്ഷനുകള്‍ ഉള്ളപ്പോഴും അവര്‍ സിനിമാ തിയേറ്റുകളില്‍ പോകണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നാണ് ‘ഗലാട്ട പ്ലസ് മെഗാ മലയാളം റൗണ്ട് ടേബിള്‍ 2023′, ല്‍ സംസാരിക്കുമ്പോള്‍ ചാക്കോച്ചന്‍ പറഞ്ഞത്. പ്രേക്ഷകരെ ആകര്‍ഷിക്കാന്‍, നിങ്ങള്‍ അവരെ നമ്മുടെ കാമുകിയെപ്പോലെ പരിഗണിക്കണം. നമ്മുടെ ഏറ്റവും മികച്ച പതിപ്പാകാന്‍ ശ്രമിക്കുക, അവരെ ആകര്‍ഷിക്കുക, ഒപ്പം നമ്മളില്‍ ഏറ്റവും മികച്ചത് ഉള്‍പ്പെടെ എല്ലാം നല്‍കുകയും ചെയ്യുക, അതുവഴി അവര്‍ നമ്മുടെ വീട് വരെ നമ്മളെ അനുഗമിക്കും. അതിനാല്‍ പ്രേക്ഷകര്‍ എല്ലായിപ്പോഴും നമ്മുടെ വിരല്‍ത്തുമ്പില്‍ ആയിരിക്കണം. അപ്പോള്‍ മാത്രമേ അവര്‍ നമ്മുടെ സിനിമകള്‍ തിയേറ്ററുകളില്‍ വന്ന് കാണൂ’ എന്നാണ് ചാക്കോച്ചന്‍ അഭിപ്രായപ്പെടുന്നത്.

മലയാളത്തിലെ അഭിനേതാക്കള്‍ അതിഥി വേഷമായി പല സിനിമകളുടെയും ഭാഗമാവാറുണ്ട്. 2018 പോലെയുള്ള സ്‌ക്രീന്‍ സ്‌പേസ് കുറവുള്ള സിനിമകളില്‍ അഭിനയിച്ചതടക്കം ഇത്തരം സിനിമകള്‍ ചെയ്യാനുണ്ടായ കാരണത്തെ കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ ഉത്തരം പറഞ്ഞിരിക്കുകയാണ് ചാക്കോച്ചന്‍. എന്റെ ആദ്യ നാളുകള്‍ മുതല്‍, പ്രത്യേകിച്ച് 2011ൽ ഇറങ്ങിയ ട്രാഫിക് മുതല്‍, വൈറസിനും ഇപ്പോള്‍ 2018 നും ശേഷം, ഞാന്‍ മള്‍ട്ടി-സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന പല ചിത്രങ്ങളുടെയും ഭാഗമാണ്. ഈ സിനിമകളിലെ അഭിനേതാക്കളെ ഒന്നിപ്പിക്കുന്നത് പുതിയ എന്തെങ്കിലും കണ്ടെത്തുന്നത് പോലെയുള്ള ആവേശമാണ്. വ്യത്യസ്ത കോമ്പിനേഷനുകളും കഥാപാത്രങ്ങളും കഥകളും പരീക്ഷിക്കാന്‍ ഇത് നമ്മളെ നയിക്കുകയാണ്. അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം, സമാന ചിന്താഗതിക്കാരായ ആളുകളുമായി കൈകോര്‍ക്കുന്നതാണ് ആവേശ ഘടകം. കാരണം സ്വന്തം സ്‌ക്രീന്‍ സ്പെയ്സിനോ സ്‌ക്രീന്‍ സമയത്തെക്കാളും അവര്‍ക്ക് സിനിമയാണ് മുന്‍ഗണന. ശ്രദ്ധേയമായ ഒരു കഥാപാത്രമോ ഒരു നല്ല സിനിമയുടെ ഭാഗമാകാനുള്ള അവസരമോ ലഭിക്കുമ്പോള്‍ ആ വശങ്ങള്‍ അപ്രസക്തമാകും. എല്ലാ അഭിനേതാക്കള്‍ക്കും ഇതൊക്കെയാണ് ഏറ്റവും പ്രാധാന്യമുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും’ നടന്‍ കൂട്ടിച്ചേര്‍ത്തു. പകലും പാതിരാത്രിയും, എന്താടാ സജി, 2018, പത്മിനി, ചാവേര്‍ എന്നിങ്ങനെ അഞ്ച് സിനിമകളാണ് കുഞ്ചാക്കോ ബോബന്റേതായി ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. എല്ലാത്തിലും ഗംഭീര പ്രകടനമായിരുന്നു നടന്‍ കാഴ്ച വെച്ചതും. ഇനി അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമായി ആറാം പാതിര എന്ന സിനിമ കൂടി വരാനിരിക്കുകയാണ്.

Sreekumar R