Film News

‘നിനക്കിവിടെ കണ്ടിന്യൂയിറ്റി നോക്കുന്ന പണിയല്ലേ ഉള്ളൂ’, ശോഭനയുടെ പൊട്ടും മമ്മൂട്ടി ദേഷ്യവും; തുറന്ന് പറഞ്ഞ് ലാൽ ജോസ്

മമ്മൂട്ടി തന്നോട് ഒരിക്കൽ ദേഷ്യപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ ലാൽ ജോസ്. മഴയെത്തും മുൻപെ സിനിമയുടെ ലൊക്കേഷനിൽ വെച്ച്‌ നടന്ന സംഭവമാണ് ലാൽ ജോസ് പറയുന്നത്. കമൽ ഇടപെട്ടാണ് അന്ന് രക്ഷപ്പെടുത്തിയതെന്നും തന്റെ യുട്യൂബ് ചാനലിലെ വീഡിയോയിൽ ലാൽ ജോസ് പറഞ്ഞു. ഒരു സീനിന്റെ തുടർച്ച ഷൂട്ട് ചെയ്യുമ്പോൾ കണ്ടിന്യൂയിറ്റി ശ്രദ്ധിച്ചില്ല എന്ന് പറ‍ഞ്ഞാണ് മമ്മൂട്ടി ദേഷ്യപ്പെട്ടത്. ആദ്യ സീനിൽ ശോഭനക്ക് നെറ്റിയിൽ പൊട്ടുണ്ടായിരുന്നെന്നും എന്നാൽ തുടർ സീനിൽ ഈ പൊട്ട് ഇല്ലാതിരുന്നതുമായിരുന്നു കാരണം.

‘ചെന്നൈയിൽ നിന്നും ഞാൻ പാലക്കാടെത്തുമ്പോൾ മമ്മൂക്ക മഴയെത്തും മുൻപെയിൽ ജോയിൻ ചെയ്തിരുന്നു. മമ്മൂക്ക ജോയിൻ ചെയ്യുന്ന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നില്ല. മമ്മൂക്ക അവിടെയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുന്നിലെത്താതെ പേടിയോടെ മാറി നടക്കലായിരുന്നു. ശോഭനയും മമ്മൂക്കയും വീട്ടിൽ വന്ന് കയറുന്ന ഒരു സീൻ ഷൂട്ട് ചെയ്യുകയായിരുന്നു. ഈ സീൻ ഷൂട്ട് ചെയ്യുമ്ബോൾ മമ്മൂക്ക ശോഭനയോട് ചോദിച്ചു, വീട്ടിൽ നിന്ന് ഇറങ്ങുമ്ബോൾ നെറ്റിയിൽ പൊട്ട് ഉണ്ടായിരുന്നില്ലേ എന്ന്. അപ്പോൾ തന്നെ ശോഭന മിററിൽ നോക്കി പൊട്ട് വെക്കുകയും ചെയ്തു. കഴിഞ്ഞ സീനിൽ പൊട്ട് ഉണ്ടായിരുന്നു എന്ന് പറയുകയും ചെയ്തു. അപ്പോൾ മമ്മൂക്ക ആരാണ് ഇവിടെ കണ്ടിന്യൂയിറ്റി നോക്കുന്നത് എന്ന് ചോദിച്ചു.

എന്റെ ഡ്യൂട്ടിയായിരുന്നു കണ്ടിന്യൂയിറ്റി നോക്കേണ്ടത്. പക്ഷെ വീട്ടിൽ നിന്ന് ഇറങ്ങുന്ന ആ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. ഈ സീൻ എടുത്തത് തന്നെ ഞാൻ അറിഞ്ഞിട്ടില്ല. ഞാൻ ബുക്കിൽ നോക്കി വസ്ത്രങ്ങളൊക്കെ അതുപോലെ തന്നെ എടുത്ത് കൊടുത്തു. പൊട്ടിനെ കുറിച്ച്‌ അതിൽ മെൻഷൻ ചെയ്തിട്ടുണ്ടായിരുന്നില്ല. എനിക്കറിയില്ലായിരുന്നു പൊട്ടുള്ള വിവരം.

മമ്മൂക്ക വീണ്ടും ആരാണിവിടെ കണ്ടിന്യൂയിറ്റി നോക്കുന്നത് എന്ന് ചോദിച്ചു. ഞാനാണെന്ന് പറഞ്ഞ് ഞാൻ മുന്നോട്ട് ചെന്നു. അദ്ദേഹമെന്നോട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു, നിനക്കിവിടെ കണ്ടിന്യൂയിറ്റി നോക്കുന്ന പണിയല്ലേ ഉള്ളൂ, ഈ പടത്തിന്റെ പാട്ടുകൾ കമ്പോസ് ചെയ്യുകയും സ്‌ക്രിപ്റ്റ് ശരിയാക്കുയുമൊന്നും വേണ്ടല്ലോ എന്ന്. കണ്ടിന്യൂയിറ്റി നോക്കുക എന്ന ഒരു ജോലിയേ നിനക്കൊള്ളൂ, ആ ജോലി മര്യാദക്ക് ചെയ്തൂടെ‘ – മമ്മൂട്ടി ചോദിച്ചു.

‘ഞാൻ ആകെ ചമ്മി നിൽക്കുമ്പോൾ പെട്ടെന്ന് കമൽ സാർ ചിരിച്ചുകൊണ്ട് വന്ന് രംഗം ശാന്തമാക്കി. ശേഷം അദ്ദേഹം ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല, സോങ്ങിന്റെ കമ്പോസിം​ഗിന് വേണ്ടി ചെന്നൈയിലായിരുന്നു എന്ന കാര്യം മമ്മൂക്കയോട് പറഞ്ഞു. അത് കേട്ട് അദ്ദേഹം ഒന്നു മൂളി. എന്നിട്ട് കമൽ സാറിനോട് സ്വന്തം ശിഷ്യനെ നമ്മൾ തന്നെ രക്ഷിച്ചില്ലെങ്കിൽ പിന്നെ ആര് രക്ഷിക്കുമല്ലേ എന്ന് ചോദിച്ചു. പിന്നീട് അതെല്ലാം ഒരു ചിരിയിലേക്ക് മാറി’ ലാൽജോസ് കൂട്ടിച്ചേർത്തു.

Ajay Soni