റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചകളിൽ നിറഞ്ഞ് വിജയ് നായകനായ ലിയോ. വമ്പൻ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് ആദ്യം ദിനം സമ്മിശ്ര പ്രതികരണങ്ങൾ ആയിരുന്നു ലഭിച്ചത്. എന്നാൽ, പിന്നീട് കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയായിരുന്നു ലിയോ. എന്നാല്‍, ആരാധകർ ലിയോയുടെ വിജയം ആഘോഷിക്കുമ്പോഴും തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകള്‍ അത്ര ഹാപ്പിയല്ലെന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ചിത്രം തങ്ങള്‍ക്ക് ലാഭകരമല്ലെന്ന് പറയുന്നു തമിഴ്നാട് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം തുറന്ന് പറഞ്ഞു.
റെവന്യൂ ഷെയറിംഗ് സംബന്ധിച്ച് നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ റിലീസിന് മുമ്പ് തന്നെ തർക്കങ്ങൾ ഉണ്ടായിരുന്നു. നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ തന്നെയാണ് ലിയോയുടെ തമിഴ്നാട്ടിലെ വിതരണവും നടത്തിയത്. തിയറ്റര്‍ ഉടമകള്‍ കളക്ഷന്‍റെ 80 ശതമാനം തങ്ങള്‍ക്ക് നല്‍കണമെന്ന കരാർ ആണ് സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ മുന്നോട്ട് വച്ചത്. ഇതില്‍ പ്രതിഷേധിച്ച് തുടക്കത്തില്‍ ചിത്രം ബഹിഷ്കരിക്കാന്‍ ചെന്നൈയിലെ തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. പിന്നീട് ചർച്ചകൾക്കൊടുവിൽ ധാരണയായ ശേഷമാണ് ലിയോ റിലീസ് ചെയ്തത്. തമിഴ്നാട്ടില്‍ 850 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. ഉത്സവ സീസണില്‍ മറ്റ് ചിത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ലിയോ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ഉടമകള്‍ നിർബന്ധിതരാവുകയായിരുന്നു എന്നാണ് തിരുപ്പൂര്‍ സുബ്രഹ്‍മണ്യം പറയുന്നത്.
SHOCKING:
Tamil Nadu Theatre Owners Association President Tirupur Subramaniam shocking statement in today's interview:
1. Seven Screen Lalit Kumar called and bashed me on my exposure interview on Leo box office scam.
2. There is actually no calculation on real collection of… pic.twitter.com/liSvH6L590
— Manobala Vijayabalan (@ManobalaV) October 27, 2023
“ലിയോ തിയറ്റർ ഉടമകൾക്ക് ലാഭകരമല്ല. അവര്‍ വാങ്ങുന്ന ഉയര്‍ന്ന ഷെയര്‍ തന്നെയാണ് കാരണം. തമിഴ്നാട്ടില്‍ മുന്‍പ് ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ളതാണ് ഇത്. പല തിയറ്റര്‍ ഉടമകളും ലിയോ പ്രദര്‍ശിപ്പിക്കാതിരുന്നത് ബോധപൂര്‍വ്വമെടുത്ത തീരുമാനത്താലാണ്. ഇത്രയും ഉയര്‍ന്ന ശതമാനത്തിലുള്ള ഷെയറിംഗ് തുടർന്നാൽ തിയറ്റര്‍ നടത്തിപ്പ് ദുഷ്കരമാവും” – തിരുപ്പൂര്‍ സുബ്രഹ്‍മണ്യം വ്യക്തകമാക്കി. കേരളത്തിലെ റിലീസ് 60 ശതമാനം ഷെയര്‍ എന്ന കരാറിലാണെന്നുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ജയിലര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് 70 ശതമാനമാണ് വാങ്ങിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ഇതും അംഗീകരിക്കാന്‍ കഴില്ലെന്നാണ് തിയറ്റർ ഉടമകളുടെ നിലപാട്.
അതേസമയം, ലിയോയുടെ കളക്ഷന്‍ കണക്കുകളെയും തിരുപ്പൂര്‍ സുബ്രഹ്‍മണ്യം തള്ളുന്നുണ്ട്. ലിയോയുടെ യഥാര്‍ഥ കളക്ഷന്‍ സംബന്ധിച്ച കണക്കെടുപ്പുകളൊന്നും നടക്കുന്നില്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നിര്‍മ്മാതാവ് ലളിത് കുമാര്‍ അദ്ദേഹത്തിന് തോന്നിയ ചില കണക്കുകള്‍ അവതരിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗില്‍ ചിത്രത്തിന്‍റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിക്കല്‍ നടത്തുന്നുണ്ടെന്നും സുബ്രഹ്‍മണ്യം ആരോപിച്ചു.
വിദേശ ലൊക്കേഷനുകളില്‍ വ്യാജ ബുക്കിംഗ് നടത്താന്‍ അഞ്ച് കോടിയോളം അവര്‍ പോക്കറ്റില്‍ നിന്ന് മുടക്കുകയാണെന്ന ഗുരുതര ആരോപണവും തിരുപ്പൂര്‍ സുബ്രഹ്‍മണ്യം ഉന്നയിച്ചിട്ടുണ്ട്. യഥാര്‍ഥ പ്രേക്ഷകര്‍ ബുക്ക് ചെയ്തതാണെന്ന് വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. വിജയ്‍യുടെ പ്രീതി പിടിച്ചുപറ്റാനാണ് നിര്‍മ്മാതാവ് ഇതെല്ലാം ചെയ്യുന്നതെന്നും തിരുപ്പൂര്‍ സുബ്രഹ്‍മണ്യം പറയുന്നു. നിര്‍മ്മാതാക്കള്‍ ഉയര്‍ന്ന ഷെയര്‍ ആവശ്യപ്പെടുന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം സംഘടനയുടെ ജനറല്‍ ബോഡി യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്.