പത്ത് ലക്ഷത്തിന്റെ ശസ്ത്രക്രിയ സൗജന്യമായി നല്‍കി നിശബ്ദനായിരിക്കുന്ന വലിയ മനുഷ്യസ്‌നേഹി!!

Follow Us :

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയാണ്. താരത്തിന്റെ കാരുണ്യം നിരവധി പേര്‍ക്ക് കൈത്താങ്ങായിട്ടുണ്ട്. രോഗികള്‍ക്കും നിരാലംബരായവരെയും ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ക്കുമെല്ലാം താരം പുതുജീവിതം സമ്മാനിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വഴിയാണ് താരത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ അക്കാര്യങ്ങളൊന്നും മാധ്യമങ്ങളില്‍ നിറയാറില്ല. മുന്‍മന്ത്രി ജോസ് തെറ്റയില്‍ താരത്തിന്റെ നന്മ മനസ്സ് പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ.
megastar mammooty's new movie's first look poster released
ഹൃദ്യോഗം കാരണം പ്രയാസത്തിലായ നിര്‍ധന കുടുംബത്തിന് ചികിത്സാ സഹായമായി മമ്മൂട്ടി 10 ലക്ഷം രൂപ നല്‍കിയ കാര്യമാണ് ജോസ് തെറ്റയില്‍ പങ്കുവച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനെക്കാള്‍ വലിയ മനുഷ്യസ്‌നേഹിയാണ് മമ്മൂട്ടിയെന്നാണ് അദ്ദേഹം പറയുന്നത്.

ഞാന്‍ അറിഞ്ഞ മമ്മൂട്ടി എന്നു പറഞ്ഞാണ് ജോസ് തെറ്റയിലിന്റെ ഹൃദ്യമായ കുറിപ്പ്. ഇങ്ങനെയും ചില മനുഷ്യര്‍ ഉണ്ട്…. ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന് വിശ്വസിക്കുന്നവര്‍!. പറയുന്നത് മറ്റാരെയും കുറിച്ചല്ല, മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ കുറിച്ച് തന്നെ. പത്ത് ലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ ഒരു പാവപ്പെട്ട കുടുംബത്തിന് സൗജന്യമായി നല്‍കിയ ശേഷം, അതില്‍ വലിയ അസാധാരണത്വം കാണാത്ത, തന്നിലെ നടനെക്കാള്‍ വലിയ മനുഷ്യസ്‌നേഹി! ഞാന്‍ ഈ കുറിപ്പ് എഴുതുന്നത് ഒരു സാധാരണ കുടുംബത്തിന് വേണ്ടി മമ്മൂട്ടിയെന്ന വലിയ മനുഷ്യന്‍ മാറ്റി വെച്ച സമയവും, അദ്ദേഹം എടുത്ത പരിശ്രമങ്ങളും നേരിട്ട് അറിവുളളതിനാലാണ്. പത്ത് രൂപയുടെ സഹായം ചെയ്താല്‍ പോലും വമ്പന്‍ പബ്ലിസിറ്റിക്ക് ശ്രമിക്കുന്നവരുടെ ഇടയില്‍ മമ്മൂട്ടി ഒരു വിസ്മയമായി മാറുന്നതെങ്ങനെയെന്ന് ഞാന്‍ നേരിട്ടറിഞ്ഞ ആ അനുഭവം നിങ്ങളുമായി പങ്കുവെക്കുകയാണ്…

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് കൂടിയായ അഡ്വ.അനില്‍ നാഗേന്ദ്രന്റെ ഒരു ഫോണ്‍ കോള്‍ എന്നെ തേടി വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് എന്നെ വിളിച്ചതെന്ന് സംസാരത്തില്‍ തന്നെയുണ്ടായിരുന്നു. കാര്യം മറ്റൊന്നുമല്ല, വീട്ടിലെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് മുമ്ബ് പരിചയമുളള വെഞ്ഞാറമൂട് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ ബിന്ദുവിന് അടിയന്തരമായി ഹൃദയശസ്ത്രക്രിയ വേണം. സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ ഭര്‍ത്താവ് ശ്രീകുമാറിന് ബിന്ദുവിന്റെ ശസ്ത്രക്രിയക്ക് വേണ്ട ഭീമമായ തുക കണ്ടെത്താന്‍ കഴിയുമായിരുന്നില്ല.

കുടുംബ സാഹചര്യവും പരിതാപകരമായിരുന്നു. വിവിധ സംഘടനകള്‍ക്ക് കീഴിലെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതികളുടെ സാധ്യത തേടിയെങ്കിലും, ബിന്ദുവിനു അതൊന്നും പ്രയോജനപ്പെടുന്നില്ലെന്നും സഹായിക്കണമെന്നും പറഞ്ഞാണ് അഡ്വ. അനില്‍ നാഗേന്ദ്രന്‍ ഫോണ്‍ കട്ട് ചെയ്തത്. കാരണം വേറെയൊന്നുമല്ല, ബിന്ദുവിന് വേണ്ടത് ഏകദേശം പത്ത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന സങ്കീര്‍ണമായ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ തന്നെ ആയിരുന്നു. കാരുണ്യ പദ്ധതിയുടെ സാധ്യത തേടിയെങ്കിലും, ഒരു പക്ഷെ അതില്‍ വന്നേക്കാവുന്ന കാലതാമസം, ബിന്ദുവിന്റെ ജീവന്‍ തന്നെ അപകടത്തില്‍ ആക്കുമെന്നതിനാല്‍ സമാന്തരമായി മറ്റൊരു വഴി തേടാന്‍ ഞാന്‍ തീരുമാനിച്ചു.

ആ ചിന്തയിലാണ് എന്റെ മനസ്സിലേക്ക് പെട്ടെന്ന് ഒരു മുഖം കടന്നുവന്നത്. ഞാന്‍ ലോ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ജൂനിയര്‍ ആയിരുന്ന ആ പയ്യന്റെ അവിടെ ചെത്തി നടന്നിരുന്ന സര്‍വ്വ മഹാന്മാരെയും പിന്നിലാക്കി പെട്ടെന്ന് കോളേജിന്റെ ഹീറോ ആയി, പലരുടേയും ഹൃദയങ്ങള്‍ കീഴടക്കിയ പഴയ ആ കൗമാരക്കാരന്‍. അത് മറ്റാരുമല്ല പിന്നീട് മലയാളത്തിന്റെ മുഖമായി ലോകം കാണുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി. നടനവൈഭവത്തിനപ്പുറം ആയിരക്കണക്കിന് നിരാലംബര്‍ക്ക് കൈ താങ്ങായി മാറിയ ആ മമ്മൂട്ടിയെ തന്നെ ഒന്ന് വിളിച്ചാലോ എന്നായി എന്റെ ചിന്ത. മമ്മൂട്ടിയുടെ പല ജീവ കാരുണ്ണ്യ പദ്ധതികളും അടുത്തറിയുന്ന ഒരാള്‍ എന്ന നിലയിലും പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെട്ട അയാളുടെ ആദ്യത്തെ ‘കാഴ്ച’ പദ്ധതിയുടെ തുടക്കം മുതല്‍ കൂടെ നിന്ന ആള്‍ എന്ന നിലയിലും ലോ കോളേജിലെ പഴയ സീനിയറിന്റെ സ്വാതന്ത്ര്യത്തോടും ഞാന്‍ മമ്മൂട്ടിയോട് എന്റെ ഈ ആവശ്യം പറഞ്ഞു.

അടിയന്തരസാഹചര്യവും വ്യക്തമാക്കി. കാര്യഗൗരവം മനസ്സിലാക്കിയ മമ്മൂട്ടിയുടെ ഇടപെടലിന്റെ വേഗമാണ് എന്നെ എറെ വിസ്മയിപ്പിച്ചത്. ബിന്ദുവിന്റെ ശസ്ത്രക്രിയയും ചികിത്സയും അതിവേഗതയില്‍ ഏറ്റെടുക്കാന്‍ തന്റെ ഓഫീസിന് നിര്‍ദ്ദേശം കൊടുത്ത മമ്മൂട്ടി, ആലുവയിലെ രാജഗിരി ആശുപത്രിയും തന്റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷനുമായി സഹകരിച്ചു നടപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതിയില്‍ തന്നെ ഈ ശസ്ത്രക്രിയ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കാര്‍ഡിയാക് സര്‍ജന്‍മാരില്‍ ഒരാളായ ഡോ.ശിവ് കെ നായരുടെ നേതൃത്വത്തില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം സര്‍ജറി എല്ലാം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് ബിന്ദു പരിപൂര്‍ണ ആരോഗ്യവതിയായി വെഞ്ഞാറമൂടിലെ വീട്ടില്‍ സന്തോഷത്തോടെ ഇരിക്കുന്നു. നന്ദി മിസ്റ്റര്‍ മമ്മൂട്ടി. പതിനായിരങ്ങള്‍ക്ക് കൈത്താങ്ങായി നിങ്ങള്‍ ഇനിയും വിളങ്ങട്ടെ…. എന്നു പറഞ്ഞാണ് ജോസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.