മലയാളികളുടെ പ്രിയപ്പെട്ട നടനായ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോൾ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തിളങ്ങി നില്‍ക്കുകയാണ് , ഇന്നലെ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച സംസ്‌ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മമ്മൂട്ടി വേദിയില്‍ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മമ്മൂട്ടി വേദിയിൽ സംസാരിക്കുന്ന വേളയിൽ നല്ല മഴക്കറുപ്പും ഉണ്ടായിരുന്നു ഇതൊക്കെ പരാമർശിച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രസംഗം. ഏതായാലും മമ്മൂട്ടിയുടെ പ്രസംഗം ജനങ്ങളെയാകെ ആവേശത്തിലാഴ്ത്തി എന്ന് തന്നെ പറയാം. ഈ പരിപാടിയില്‍ മമ്മൂട്ടി വരാനുണ്ടായ സാഹചര്യത്തെ കുറിച്ചും ഇടാനുദ്ദേശിച്ച വസ്ത്രത്തെ കുറിച്ചുമടക്കം മെഗാസ്റ്റാര്‍ വേദിയില്‍ സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ആ വാക്കുകൾ എന്തെന്ന് നോക്കാം. ഈ സ്‌കൂള്‍ യുവജനോത്സവത്തിന്റെ സമാപനത്തിലേക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഇതൊരു യുവജനോത്സവമാണെന്നും എന്നെ പോലെയുള്ളവര്‍ക്ക് ഈ യുവജനങ്ങള്‍ക്കിടയില്‍ എന്ത് കാര്യമാണുള്ളതെന്ന് ഞാന്‍ ആദ്യം ആലോചിച്ചു. മിനിസ്റ്റര്‍ നിര്‍ബന്ധിച്ച് പറഞ്ഞു, നിങ്ങളാണ് ഈ പരിപാടിയ്ക്ക് പറ്റിയ യോഗ്യനായ വ്യക്തിയെന്ന്. അതിന് അദ്ദേഹം കണ്ടുപിടിച്ചത് ഞാനതിന് യുവാവാണെന്നാണ്.
പക്ഷേ അത് കാഴ്ചയിലേയുള്ളു. വയസ് പത്ത് തൊണ്ണൂറായി. ഏതായാലും ഞാന്‍ വരാമെന്ന് തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ കണ്ടത്. മമ്മൂട്ടി എന്ത് ഉടുപ്പ് ഇട്ടിട്ടായിരിക്കും ഈ പരിപാടിയ്ക്ക് വരിക എന്നാണ് അതില്‍ പറയുന്നത്. ഒരു യുവാവ് ആകാന്‍ വേണ്ടി പാന്റും ഷര്‍ട്ടും നേരത്തെ തയ്യാറാക്കി വെച്ചിരുന്നു. വേണമെങ്കില്‍ ഒരു കൂളിംഗ് ഗ്ലാസ് കൂടി വെക്കാമെന്ന് കരുതി. അങ്ങനെ എല്ലാം തയ്യാറാക്കി വെച്ചപ്പോഴാണ് ഈ വീഡിയോ കാണുന്നത്. അവരെല്ലാവരും കരുതിയിരിക്കുന്നത് ഞാന്‍ വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് വരുമെന്നാണ്. അതുപോലെ തന്നെ താന്‍ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് വന്നിരിക്കുന്നതെന്ന് മമ്മൂട്ടി സദ്ദസിന് മുന്നില്‍ വന്ന് കാണിച്ചിരിക്കുകയുമാണ്. നിറഞ്ഞ കൈയ്യടികളോടെയായിരുന്നു നടന്റെ വാക്കുകള്‍ കുട്ടികള്‍ ഏറ്റെടുത്തത്. രാവിലെ വസ്ത്രം തിരഞ്ഞെടുക്കുന്ന കൂട്ടത്തില്‍ വെള്ള ഷര്‍ട്ടും മുണ്ടും ഞാന്‍ മാറ്റി വെച്ചിരുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് അണിഞ്ഞൊരുങ്ങാന്‍ മാത്രമേ എനിക്ക് സാധിച്ചിട്ടുള്ളു. പക്ഷേ ഇത്രയും വലിയ ജനക്കൂട്ടം കാണുമ്പോള്‍ എനിക്ക് കുറച്ച് ഭയമുണ്ടെന്നും മമ്മൂട്ടി പറയുന്നു. ഒന്ന് എന്റെ വാക്കുകളിലൂടെ നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കണം. രണ്ട് മഴ നമ്മുടെ മുന്നില്‍ ഉരുണ്ട് കൂടി നില്‍ക്കുന്നുണ്ട്.
ഈ ജനസമൂഹം മഴ വരുമ്പോള്‍ അങ്കലാപ്പിലായി അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്തെങ്കിലും സംഭവിക്കുമോ എന്നുള്ള പേടിയും എനിക്കുണ്ട്. അതുകൊണ്ട് ഞാന്‍ ഒരുപാട് നേരം സംസാരിച്ച് നിങ്ങളെ മഴ നനയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ പഠിച്ചത് പോലെയുള്ള സ്‌കൂളല്ല ഇപ്പോഴുള്ളത്. എനിക്ക് പത്താം ക്ലാസ് വരെയാണ് സ്‌കൂള്‍. ഇപ്പോള്‍ പന്ത്രണ്ടാം ക്ലാസ് വരെയായി. എന്റെ കാലത്ത് പ്രീഡിഗ്രിയ്ക്ക് പഠിക്കുന്നവരാണ് ഇപ്പോഴത്തെ പന്ത്രണ്ടാം ക്ലാസിലുള്ള മുതിര്‍ന്ന കുട്ടികള്‍. അവരുടെ കലാപരിപാടികളാണ് ഇവിടെ അരങ്ങേറിയത്. അതില്‍ ഒരുപാട് പേര്‍ വിജയിക്കുകയും ചെയ്തു. ചിലരെല്ലാം വിജയിക്കാതെ ഇരുന്നു. ഈ പരാജയങ്ങള്‍ നമ്മുടെ കലാപ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ പാടില്ല. അതില്‍ പ്രധാന കാരണം നമ്മള്‍ അവതരിപ്പിക്കുന്ന കലാപ്രകടനം ഒരെണ്ണം മാത്രമാണ്. അതിലെ ജയപരാജയങ്ങള്‍ മറ്റുള്ളവരുടെ ഒപ്പമെത്തിയില്ലെന്ന് കരുതി നമുക്ക് ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. അത് തേച്ച് മിനുക്കി വലിയ കലാകാരന്മാരാവാനുള്ളതേയുള്ളു. അതുകൊണ്ട് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അവസരങ്ങള്‍ ഇനിയുമുണ്ട്. ഒരു യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പറ്റാത്ത ആളാണ് ഞാന്‍. അങ്ങനെയുള്ള എനിക്ക് നിങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കാന്‍ പറ്റി. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു സിഗററ്റ് ഗെയിറ്റിന്റെ വാതില്‍ക്കല്‍ നിന്നും കത്തിച്ചാല്‍ ക്ലാസില്‍ എത്തുമ്പോഴാണ് എനിക്കെന്റെ അവസാന പുക കിട്ടാറുണ്ടായിരുന്നുള്ളു. അതുവരെ ആരൊക്കെ ആ ഒരു സിഗററ്റ് വലിച്ചിട്ടുണ്ടെന്ന് എനിക്ക് പോലും അറിയില്ല. വിവേചനങ്ങള്‍ വേണമെന്ന് ചിന്തിക്കുന്നവരൊക്കെ ഉണ്ടാകാം. പക്ഷേ വിദ്യാര്‍ഥികളായ ഞങ്ങളെ അതൊന്നും ബാധിച്ചിട്ടില്ല. ഇന്നും നമ്മുടെ വിദ്യാര്‍ഥികളെ അത് ബാധിച്ചിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും മമ്മൂട്ടി പറയുന്നു.