ലോകമെങ്ങും വാഴ്ത്തിപ്പാടിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംനേടി. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ബോക്സ് ഓഫീസ് റൺ ഇനിയും അവസാനിപ്പിച്ചിട്ടില്ല. തമിഴ്‍നാട്ടിൽ മഞ്ഞുമ്മൽ ബോയ്‍സ് 50 കോടിയിൽ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തിൽ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. കർണാടകത്തിൽ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മൽ ബോയ്‍സ് നേടിയെന്നാണ് റിപ്പോർട്ട്. ചിദംബരമാണ് ചിത്രം സംവിധാനം ചെയ്തത്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ നിന്ന് അവർക്ക് ആഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 2 മണിക്കൂറും 15 മിനിറ്റും ദൈർഘ്യം വരുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുണാ കേവ്സാണ്. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ‘ഗുണ’യിലെ ‘കണ്മണി അൻപോട് കാതലൻ’ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ‘ഡെവിൾസ് കിച്ചൻ’ ഗുഹയിലാണ്. ‘ഗുണ’ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ ‘ഗുണ കേവ്സ്’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.
2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം ആടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ഈ ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിച്ചത്. യുകെയിലെ വിതരണാവകാശം ആർഎഫ്‌ടി ഫിലിംസും കരസ്ഥമാക്കി