മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. 2000ന്റെ തുടക്കത്തിൽ വെള്ളിത്തിരയിലേക്ക് എത്തിയ മീര ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളത്തിലെ മുൻനിര നായികയായി വളർന്നത്. ഒരുപിടി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടുകയായിരുന്നു താരം. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്ന മീര ജാസ്മിൻ ഇപ്പോഴിതാ വീണ്ടും സിനിമയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി തിരിച്ചു വന്ന താരം മലയാളത്തിലും തമിഴിലുമെല്ലാം ഒരുപിടി സിനിമകളുമായി തിരക്കിലാണ്. നരേൻ നായകനായി എത്തുന്ന ക്വീൻ എലിസബത്താണ് മീര ജാസ്മിന്റെ ഏറ്റവും പുതിയ ചിത്രം. അച്ചുവിന്റെ അമ്മ, ഒരേ കടൽ, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ കോംബോ വീണ്ടും എത്തുമ്പോൾ ആരാധകർ ആവേശത്തിലാണ്. രണ്ടുപേരെയും ഒരിക്കൽ കൂടി സ്‌ക്രീനിൽ ഒന്നിച്ചു കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെ വീണ്ടും ഒന്നിച്ചെത്തുന്നതിനെ കുറിച്ച് മനസു തുറക്കുകയാണ് ഇരുവരും. വീണ്ടും ഒന്നിക്കുമ്പോൾ ആ കോംബോ കുറച്ചു കൂടി കരുത്തുള്ളതും എളുപ്പമുള്ളതുമായി മാറുകയാണെന്ന് നരേൻ പറയുന്നു.
അച്ചുവിന്റെ അമ്മ ചെയ്യുമ്പോൾ പുതിയ ഒരാളെന്ന നിലയിൽ അൽപം പേടിയൊക്കെ ഉണ്ടായിരുന്നു. പിന്നീട് അത് മാറി. സെറ്റിൽ എല്ലാവരും ചേർന്ന് കംഫർട്ടബിളാക്കി. പിന്നീട് ഒരേ കടൽ എന്ന സിനിമ ചെയ്യുമ്പോഴും ഇപ്പോൾ ക്വീൻ എലിസബത്തിലേക്ക് വരുമ്പോഴും ആ കെമിസ്ട്രി നൂറ് ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് നരേൻ പറയുന്നു. ക്വീൻ എലിസബത്ത് തങ്ങളുടെ കോംബോക്ക് പറ്റിയ സിനിമയാണെന്ന് മീര ജാസ്മിനും പറഞ്ഞു. നരേനൊപ്പം അഭിനയിക്കുമ്പോൾ ഒരു പ്രത്യേക കംഫർട്ട് ഉണ്ട്. നല്ല ഫ്രീഡം ഉണ്ട്. ഞങ്ങൾ നന്നായിട്ട് കമ്യൂണിക്കേറ്റ് ചെയ്യും. അതൊക്കെ ഷോട്ട് നന്നാക്കാൻ ഒരുപാട് സഹായിക്കും. അതുപോലെ ആ കംഫർട്ട് ലെവൽ ഭയങ്കരമാണെന്നും മലയാളത്തിലെ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മീര ജാസ്മിൻ കൂട്ടിച്ചേർത്തു. സ്വപ്നക്കൂടിലെ പോലെ പൃഥ്വിരാജിന്റെ ഒപ്പം ഇനിയൊരു റൊമാന്റിക് ചിത്രം ഉണ്ടാകുമോ എന്ന അവതാരകയുടെ ചോദ്യത്തിന് മീര ജാസ്മിൻ നൽകിയ മറുപടിയും ശ്രദ്ധ നേടി.