‘പ്രേക്ഷകരുടെ കണ്ണുതുറപ്പിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഈ സിനിമ പകര്‍ന്നുകൊടുക്കുന്നുണ്ട്’- മിയ

Follow Us :

അര്‍ജുന്‍ അശോകന്‍, അനശ്വര, മമിത ബൈജു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രണയവിലാസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത ‘പ്രണയ വിലാസം’. ഒരിടവേളയ്ക്കു ശേഷം മിയ ജോര്‍ജ് എന്ന താരം മീര എന്ന കഥാപാത്രമായി മലയാള സിനിമയിലേക്കു തിരിച്ചെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പല കാലഘട്ടത്തിലെ പ്രണയങ്ങളാണ് സിനിമയില്‍ കാണിക്കുന്നതെന്ന് മിയ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Miya-George

‘അര്‍ജുന്‍ അശോകന്‍ പറയുന്നുണ്ട്, അവള്‍ എന്റെ സുഹൃത്തായിരുന്നു പിന്നെയാണ് കാമുകിയായി മാറിയത് എന്ന്. മീരയും രാജീവനും തമ്മിലുള്ള ബന്ധം എന്താണെന്ന് പറയുന്നില്ല. എങ്കിലും അതൊരു പക്വത വന്ന, ഒരു വിഷമഘട്ടത്തില്‍ മാനസിക പിന്തുണ നല്‍കാന്‍ കഴിയുന്ന പ്രണയമാണ്. അനുവും വിനോദുമാണെങ്കില്‍ ആദ്യകാഴ്ചയില്‍ത്തന്നെ അനുരക്തരാവുകയാണ്. എല്ലാവരെയും അവരുടെ പഴയ ടീനേജ് കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഗൃഹാതുരത ഉണര്‍ത്തുന്ന സിനിമ. പല കാലഘട്ടത്തിലെ പല തരം പ്രണയങ്ങള്‍ കോര്‍ത്തിണക്കിയ ഒരു സിനിമ. പ്രേക്ഷകരുടെ കണ്ണുതുറപ്പിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ ഈ സിനിമ പകര്‍ന്നുകൊടുക്കുന്നുണ്ട്, ആരോടെങ്കിലും അനീതി കാട്ടുന്നുണ്ടോ, തെറ്റ് ചെയ്യുന്നുണ്ടോ എന്നൊക്കെ സ്വയം ചോദിക്കാനും തിരുത്താനും ഉള്ള ഒരു പ്രചോദനം നല്‍കുന്നുണ്ടെന്നും നടി പറയുന്നു.

അതേസമയം എങ്ങനെ ചിത്രത്തിലേക്കെത്തി എന്നതിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പ്രണയവിലാസത്തിന്റെ നിര്‍മാതാവ് സിബി ചാവറയെ എനിക്ക് ഒരുപാട് കാലമായി അറിയാം. അദ്ദേഹത്തിന്റെ സീരിയലില്‍ ആണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. അദ്ദേഹം സിനിമ ചെയ്യാന്‍ തുടങ്ങിയിട്ട് ഒപ്പം വര്‍ക്ക് ചെയ്യാന്‍ ഇതുവരെ കഴിഞ്ഞില്ല. അര്‍ച്ചന 31 അദ്ദേഹം നിര്‍മിച്ചതാണ്. ഈ പടത്തെക്കുറിച്ച് സിബിയാണ് എന്നോടു പറഞ്ഞത്. മീര എന്ന കഥാപാത്രം മാത്രമല്ല, ഈ സിനിമയുടെ കണ്‍സെപ്റ്റ് തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഓരോരുത്തരുടെയും ജീവിതത്തില്‍ നമ്മള്‍ ശ്രദ്ധിക്കാത്ത കുറെ കാര്യങ്ങളുണ്ട്. അപ്പനും മകനും മകള്‍ക്കുമൊക്കെ പ്രേമം ഉണ്ടായാലും അമ്മയ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്നു കേട്ടാല്‍ അത് അംഗീകരിക്കാന്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടാണ്. ഭര്‍ത്താവ് ചെറുപ്പകാലത്ത് എങ്ങനെ ജീവിച്ചാലും ഭാര്യയ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ ഒരു പാനിക് അറ്റാക്ക് വരും.

ആ ഒരു കാര്യം സിനിമയില്‍ ഇതുവരെ ചര്‍ച്ച ചെയ്തു കണ്ടിട്ടില്ല. ഈ സിനിമയിലെ ബന്ധങ്ങളുടെ ഭംഗി എനിക്കിഷ്ടമായി. അപ്പനും മകനുമായുള്ള യാത്രയും അവരുടെ സംസാരവും ഒക്കെ എനിക്ക് ഒരുപാടിഷ്ടമായി. എന്റെ സ്‌ക്രീന്‍ സ്‌പേസ് കുറവാണെങ്കിലും ആ കഥാപാത്രത്തെയും ഈ സിനിമയുടെ കഥയും ഇഷ്ടമായിട്ടാണ് ഞാന്‍ ഈ സിനിമ സ്വീകരിച്ചത്. എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുണ്ട് എല്ലാവരെയും ഓര്‍ത്തിരിക്കും. മീരയെക്കുറിച്ചുള്ളതെല്ലാം നിഗൂഢമാണ്, മീരയുമായുള്ള രാജീവന്റെ ബന്ധം എങ്ങനെയുള്ളതാണെന്നും അതെങ്ങനെ തകര്‍ന്നെന്നും മറ്റും പറയുന്നതേയില്ല. എല്ലാം പ്രേക്ഷകരുടെ ഭാവനയ്ക്കു വിടുകയാണെന്നും മിയ കൂട്ടിച്ചേര്‍ത്തു.