മോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ മോഹൻലാലാണ്. കാലങ്ങളായി അതിനൊരു മാറ്റവും ഇല്ല. നടന്റെ സിനിമകൾക്ക് പോസിറ്റീവ് അഭിപ്രായങ്ങൾ കേട്ടാൽ പിന്നെ തിയറ്ററുകൾ പൂരപ്പറമ്പാകും.സമീപകാലത്ത് നടന് പോസിറ്റീവ് അഭിപ്രായം കേട്ട സിനിമകളൊന്നും വന്നില്ല എന്നതാണ് സങ്കടകരമായ കാര്യം.2023ൽ മോഹൻലാൽ ആരാധകർക്ക് മനസ്സു നിറയ്ക്കുന്ന ആ കാഴ്ച കാണാൻ നേര് സിനിമ റിലീസ് ആകുന്നത് വരെ കാത്തിരിക്കേണ്ടിവന്നു. ഇന്നത്തെ കാലത്ത് ഒരു പുതു ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ കടമ്പ കടന്നു കഴിഞ്ഞാൽ ഉറപ്പിക്കാം മിനിമം ഗ്യാരന്റിയുള്ള സിനിമയാകും അതെന്ന്. ഈ ഒരു ട്രെൻഡ് കഴിഞ്ഞ വർഷം മുതലാണ് തുടങ്ങുന്നതും. ഇത്തരത്തിൽ മികച്ച മൗത്ത് പബ്ലിസിറ്റിയോടെ പ്രേക്ഷക മനസിൽ ഇടംനേടിയ വിജയഗാഥ രചിച്ചിരിക്കുകയാണ് മോഹൻലാൽ ചിത്രം നേര്. ഡിസംബർ 21ന് ആയിരുന്നു നേര് തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതൽ തുടങ്ങിയ വിജയത്തേരോട്ടം ഇന്ന് പതിനഞ്ചാം ദിവസത്തിൽ എത്തിനിൽക്കുകയാണ്. ഈ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ‘ദൈവത്തിന്റെ കയ്യൊപ്പുള്ള നേര് പതിനഞ്ചാം ദിവസത്തിൽ’ എന്നാണ് പോസ്റ്ററിൽ ആലേഖനം ചെയ്തിരിക്കുന്ന വരികൾ. ഒപ്പം പ്രധാനകഥാപാത്രങ്ങളുടെയും സംവിധായകന്റെയും ഫോട്ടോയും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്.
ഈ പതിനഞ്ച് ദിവസം കൊണ്ട് കോടികൾ ആണ് നേര് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 70 കോടിയിലേക്ക് കുതിക്കാൻ ഒരുങ്ങുന്ന നേര്, 100 കോടി സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. റിലീസ് ചെയ്ത് എട്ടാം ദിവസം ചിത്രം 50കോടി നേടിയത് ഏറെ ശ്രദ്ധനേടിയിരുന്നു. സമീപകാല റിലീസുകളിൽ ഏറ്റവും വേഗത്തിൽ 50 കോടി നേടുന്ന ചിത്രവും നേരായി. കൂടാതെ മികച്ച മോളിവുഡ് സിനിമകളുടെ പട്ടികയിലും നേര് ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം ലിസ്റ്റിലുള്ള പ്രേമം എന്ന സിനിമയെ മോഹൻലാൽ ചിത്രം കടത്തിവെട്ടിയിട്ടുണ്ട്. ഈ ലിസ്റ്റിൽ എട്ടാം സ്ഥാനത്തിൽ ആയിരുന്നു പ്രേമം. ഈ നിവിൻ പോളി ചിത്രത്തിന് പിന്നിലാക്കി എട്ടാം സ്ഥാനം നേര് സ്വന്തമാക്കി. നിലവിൽ ഒമ്പതാം സ്ഥാനത്തിലേക്ക് പ്രേമം വീണു. ഏഴാം സ്ഥാനത്തുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെയാണ് നേരിന് ഇനി മറികടക്കാനുള്ളത്. കുറുപ്പിനെ വൈകാതെ തന്നെ മോഹൻലാൽ ചിത്രം മറികടക്കുമെന്ന് പ്രതീക്ഷിക്കാം. ജനപ്രീതിയിൽ മുന്നേറുന്ന നേര് രണ്ടാം ആഴ്ചയിൽ സ്ക്രീൻ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിലെ തിയറ്ററുകളിൽ നിരവധി ഹൗസ് ഫുൾ ഷോകൾ ചിത്രത്തിന് ലഭിച്ചു. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു.
മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്. ഗൾഫിലും മികച്ച കളക്ഷനാണ് നേര് സ്വന്തമാക്കിയിരിക്കുന്നത്. ഗൾഫിൽ നിന്നും മാത്രം 20 കോടി രൂപ നേര് സ്വന്തമാക്കിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ദൃശ്യം ഫ്രാഞ്ചൈസി, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കോമ്പോയിൽ എത്തിയ ചിത്രമാണ് നേര്. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിറ്റ്, നേര് ആവർത്തിക്കുമെന്നായിരുന്നു വിലയിരുത്തൽ. അത് അന്വർത്ഥമാക്കാൻ സിനിമയ്ക്കായി എന്നത് വലിയൊരു വിജയമാണ്. കോർട്ട് റൂം ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാല്‍ എത്തിയിരിക്കുന്നത്. അനശ്വര രാജൻ, ശാന്തി മായാദേവി, ജഗദീഷ്, ശങ്കർ ഇന്ദുചൂഢൻ, സിദ്ധിഖ് തുടങ്ങി വൻ താരനിര നേരിൽ അണിനിരന്നിരുന്നു .