നടനും ടിടിഇയുമായിരുന്നു വിനോദിന്റെ അപ്രതീക്ഷിത മരണം സിനിമാ ലോകത്തിനും നോവായിരിക്കുകയാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെയാണ് വിനോദിന് ജീവന്‍ നഷ്ടമായത്. ഒരുപാട് സിനിമാ മോഹങ്ങളുമായി നടന്നിരുന്നയാളാണ് വിനോദ് എന്ന് സഹപ്രവര്‍ത്തരെല്ലാം പങ്കിടുന്നത്. ചെറിയ റോളുകളിലാണെങ്കിലും അതെല്ലാം തന്നെ ഭംഗിയാക്കാന്‍ വിനോദിനായിരുന്നു.
ഇപ്പോഴിതാ വിനോദിനെ കുറിച്ച് ഹൃദയഭേദകമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ ആര്‍ജെ ഷാന്‍. വിനോദിന്റെ സിനിമാ സ്വപ്‌നങ്ങളാണ് ഷാന്‍ പങ്കിടുന്നത്. സിനിമാ ലോകത്തുനിന്നും മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ മലയാള സിനിമയുടെ ടിടിഇയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.
എനിക്കറിയാവുന്ന മലയാള സിനിമയിലെ, അധികം ആര്‍ക്കും അറിയാത്ത ‘റെയില്‍വേ മാനാ’യിരുന്നു വിനോദ്. അയാളുടെ ചങ്ങാത്തത്തിന്റെ തീവണ്ടിയില്‍ സെറ്റിലെ എല്ലാവര്‍ക്കും ഒരു ടിക്കറ്റ് ഉറപ്പായിരുന്നു. കൂട്ടത്തില്‍ ഏതോ ഒരു സീറ്റില്‍ ഞാനും സഞ്ചരിച്ചിട്ടുണ്ട്. പാപ്പനില്‍ തുടങ്ങിയതാണ് ഞങ്ങളുടെ പരിചയം. ഇരുട്ടില്‍ ഇരട്ടത്തല കത്തിയുമായി ചാക്കോ എന്ന സീരിയല്‍ കില്ലര്‍ കുത്താന്‍ ഓങ്ങുമ്പോള്‍ പേടിച്ചു കരയുന്ന മരത്തില്‍ കെട്ടിയിട്ട വിക്ടിം. അത് ദൂരെ മാറി നിന്ന് സുരേഷ് ഗോപിയുടെ കഥാപാത്രം എബ്രഹാം കാണുന്ന. അതായിരുന്നു രംഗം. ജോഷി സാറാണ് ആ വേഷം ചെയ്യാന്‍ വിനോദിനെ വിളിക്കാം എന്ന് പറഞ്ഞതും. അയാള്‍ ആരാണ്, എന്തിനാണ് അയാളെ മരത്തില്‍ കെട്ടിയിട്ടത്, എന്തിനാണ് ചാക്കോ അയാളെ കൊല്ലുന്നത് എന്ന് കൗതുകത്തോടെ ആ വേഷം അഭിനയിക്കാന്‍ വന്ന വിനോദ് എന്നോട് ചോദിച്ചു. ഒരു ചെറിയ സീനാണെങ്കിലും ടോര്‍ച്ചിന്റെ വെട്ടത്തില്‍, വിരണ്ട് അലറുന്ന വിനോദിന്റെ നിലവിളി തിയറ്ററില്‍ ഒരു നിമിഷത്തേക്ക് ഭീതി സമ്മാനിച്ചിരുന്നു. വിനോദ് അത് ഭംഗിയായി ചെയ്തു.
വിനോദുമായുള്ള അടുപ്പം, ട്രെയിനില്‍ വച്ച് പരിച്ചയപെടുന്ന ചില അപരിചിത സഹയാത്രികരോടുള്ള സൗഹൃദം പോലെ ആണ്. പിന്നീട് വല്ലപ്പോളും ഒരിക്കല്‍ കണ്ടു മുട്ടും, പക്ഷെ ആ കാഴ്ച ഊഷ്മളമായിരിക്കും! വീണ്ടും ‘ആന്റണി’യില്‍ അഭിനയിക്കാന്‍ വന്നു. കണ്ടു. സംസാരിച്ചു. പിരിഞ്ഞു. അധികം ഒന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ല, സംസാരിച്ചതത്രയും യാത്രകളെ കുറിച്ചാണ്. സിനിമയും അഭിനയവും അഭിനിവേശവും വിനോദ് നിര്‍ത്താതെ പറയുമായിരുന്നു. കൂടെ ഉണ്ടാകും എന്ന തോന്നല്‍ തന്നുകൊണ്ടേ ഇരുന്ന ഒരു മനുഷ്യന്‍.
ഇന്ത്യന്‍ റെയില്‍വേ എനിക്ക് പലപ്പോളും ടെലിഫോണ്‍ പോസ്റ്റില്‍ കുരുങ്ങി കിടക്കുന്ന കേബിളുകള്‍ പോലെ സങ്കീര്‍ണമായ ഒരു കുടുക്കാണ്. അപ്പോളൊക്കെ വഴികാട്ടി ആയി വരുന്നത് വിനോദ് ആയിരുന്നു. ഒന്നല്ല പലവട്ടം. ഉത്തരേന്ത്യയിലെ ട്രെയിനിനകത്താണ് പ്രശ്‌നമെങ്കിലും ഉത്തരവുമായി വിനോദിന്റെ വോയിസ് നോട്ട് ഫോണിലെത്തും. യ’മണ്ടന്‍’ സംശയങ്ങള്‍ക്ക് പോലും വളരെ ഗൗരവത്തോടെ മറുപടി തരുന്ന വിനോദിന്റെ ശബ്ദം ഇപ്പോളും വാട്‌സ് ആപ്പ് ചാറ്റിലുണ്ട്.
താന്‍ മാത്രമല്ല ‘ഇന്ത്യന്‍ റെയില്‍വേ’ സ്‌ക്രീനില്‍ വരുമ്പോളും വിനോദിന് അഭിമാനമാണ്. സിനിമയെ സ്‌നേഹിച്ചതു പോലെ അയാള്‍ സിനിമയിലെ ട്രെയിന്‍ സീക്വന്‍സുകളേയും സ്‌നേഹിച്ചിരുന്നു. നമുക്ക് എന്നെങ്കിലും കംപ്ലീറ്റ് ട്രെയിനില്‍ വച്ച് ഒരു പടം എടുക്കണം, വിനോദ് പറയും. അങ്ങനെ ഒരു കഥ ചിന്തയിലും ഉണ്ടായിരുന്നു. അതില്‍ ടിടിഇ ആകേണ്ടതും വിനോദ് ആയിരുന്നു.
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ചെങ്കോട്ട റെയില്‍ പാതയിലൂടെ, ഒരിക്കല്‍ ഒരുമിച്ചു യാത്ര ചെയ്യണം, ആ യാത്രയില്‍ കുറെ റെയില്‍വേ കഥകള്‍ പങ്കുവെക്കാനുണ്ട് എന്ന് ഇടക്കിടക്ക് വിനോദ് ഓര്‍മിപ്പിക്കും. ‘സമയം ഉണ്ടല്ലോ’ എന്ന് ഞാനും പറയും. സമയമില്ലായിരുന്നു. അടിക്കുറുപ്പ്: തള്ളി ഇട്ടവനോടുള്ള അമര്‍ഷം അടക്കിവച്ച്, പ്രിയ സുഹൃത്ത് വിനോദിനെ കുറിച്ച് മാത്രം ഓര്‍ക്കുന്ന കുറിപ്പ്! എന്നു പറഞ്ഞാണ് ഷാന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ജനറല്‍ ടിക്കറ്റുമായി റിസര്‍വ്ഡ് കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിലുള്ള പകയില്‍ ഒഡിഷ സ്വദേശി രജനികാന്ത വിനോദിനെ ട്രെയ്‌നില്‍ നിന്ന് തള്ളിയിടുകയായിരുന്നു. തൊട്ടടുത്ത ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. തൃശ്ശൂരില്‍ വച്ചായിരുന്നു ദാരുണ സംഭവം. പ്രതിയെ ഉടന്‍ തന്നെ പിടികൂടിയിരുന്നു.