Film News

ഭക്ഷണം കുറെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി, മൊട്ട അടിച്ചാണ് ഉരുക്ക് സതീശനായത്!!! സന്തോഷ് പണ്ഡിറ്റ്

അഭിനേതാവ്, ഗായകന്‍, തിരക്കഥ, നിര്‍മ്മാതാവ്, സംവിധാനം നടന്‍, സംവിധായകന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ് എന്നീ മേഖലകളില്ലാം തന്റേതായ ഇടം കണ്ടെത്തി ശ്രദ്ധേയനാണ് സന്തോഷ് പണ്ഡിറ്റ്. പലപ്പോഴും പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങളും താരം ഇടയാകാറുണ്ട്. മിനിമോളുടെ അച്ഛന്‍, ഉരുക്കു സതീഷന്‍, ഒരു സിനിമാക്കാരന്‍, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ എന്നിവയൊക്കെ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളാണ്.

ഇപ്പോഴിതാ തന്റെ 2018ലെ ചിത്രം ഉരുക്ക് സതീശന്‍ യുട്യൂബിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ നേരിട്ട ബുദ്ധിമുട്ടുകളും പങ്കിടുകയാണ് സന്തോഷ്.

ഉരുക്ക് സതീശന്‍ സിനിമ കണ്ടവര്‍ അഭിപ്രായം അറിയിക്കുക. കേരളം (സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട് ടൗണ്‍, കുറ്റികാട്ടൂര്‍, കുന്നമംഗലം, നരിക്കുനി, ബാലുശ്ശേരി, സിവില്‍ സ്റ്റേഷന്‍, എരഞ്ഞിപ്പാലം), രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലായിരുന്നു ഉരുക്ക് സതീശന്റെ ഷൂട്ടിംഗ്.

നൂറിലധികം പുതുമുഖങ്ങളെ അണിനിരത്തി 5 ലക്ഷം രൂപ ബജറ്റ് കൊണ്ട് 8 പാട്ടും നിരവധി സംഘട്ടനങ്ങളും ഉള്‍പ്പെടുത്തി വളരെ കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. വിശാല്‍ എന്ന കഥാപാത്രം ആകാന്‍ 62 കിലോ ശരീരഭാരം കുറച്ച് 57ല്‍ എത്തിച്ചു. ആ ഭാഗം പൂര്‍ത്തിയാക്കി. പിന്നീട് 4 മാസം ബ്രേക്ക് എടുത്ത് കുറേ ഭക്ഷണം ഒക്കെ വെട്ടിവിഴുങ്ങി 74 കിലോ ആക്കി മുടിയെല്ലാം മൊട്ട അടിച്ചാണ് ഉരുക്ക് സതീശന്‍ എന്ന കഥാപാത്രമായത്.

ഷൂട്ടിംഗിന് ഇടയില്‍ മറ്റൊരു ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ സ്വന്തം സിനിമ നിര്‍ത്തി അതില്‍ പോയി മുടി വളര്‍ത്തി അഭിനയിക്കുകയാിരുന്നു. ആ സിനിമ പൂര്‍ത്തിയാക്കി സ്വന്തം സിനിമ വീണ്ടും തുടങ്ങി. അങ്ങനെ വീണ്ടും മൊട്ടയടിച്ച് ഉരുക്ക് സതീശന്‍ കഥാപാത്രം തീര്‍ത്തു. എഡിറ്റിംഗ് തുടങ്ങിയപ്പോള്‍ ഒരു സീന്‍ കൂടി ഉള്‍പ്പെടുത്തേണ്ട ആവശ്യം തോന്നി. അങ്ങനെ മൂന്നാം തവണയും മുടി മൊട്ട അടിച്ച് ഷൂട്ട് ചെയ്തു പാവം ഞാന്‍…. എന്ന് സന്തോഷ് പറയുന്നു.

ഈ സിനിമ കാണുമ്പോള്‍ എന്റെ കഷ്ടപ്പാട് നിങ്ങള്‍ക്ക് മനസ്സിലാകണം എന്നില്ല. അന്ന് കൂടിയ തടി, വയര്‍ എന്നിവ ഞാന്‍ പിന്നീട് 3 മാസം കഷ്ടപ്പെട്ട് ഡയറ്റ് ചെയ്ത് 62 കിലോ ആക്കി മാറ്റി. സിനിമ കാണാത്തവര്‍ യുട്യൂബിലൂടെ ഫുള്‍ മൂവി കണ്ട് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുക..’, എന്നാണ് സന്തോഷ് പണ്ഡിറ്റഅ പറയുന്നത്.

Anu B