എയിഡ്‌സ് ബോധവത്കരണ പരിപാടിക്കിടയിലെ ചുംബനം; ശില്‍പ ഷെട്ടിയെ കോടതി വെറുതെ വിട്ടു

2007ല്‍ ഹോളിവുഡ് നടന്‍ പൊതുവേദിയില്‍ വച്ച് ചുംബിച്ച കേസില്‍ നടി ശില്‍പ ഷെട്ടിയെ കോടതി വെറുതെ വിട്ടു. മുംബൈ മെട്രൊപൊളിറ്റന്‍ കോടതിയുടേതാണ് വിധി. ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ എയിഡ്‌സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെ ഹോളിവുഡ് നടന്‍ റിച്ചാര്‍ഡ് ഗെരെ അവതാരകയായ ശില്‍പയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു.

ഏറെ വിവാദമായ കേസില്‍ ശില്‍പ ഷെട്ടിക്കും റിച്ചാര്‍ഡ് ഗെരെയ്ക്കും എതിരെ കേസെടുത്തിരുന്നു. എന്നാല്‍ കേസിലെ ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ശില്‍പയ്‌ക്കെതിരെ ആരോപണം ഉയര്‍ത്തിയവര്‍ക്ക് പ്രശസ്തിപിടിച്ച് പറ്റുകയാണോ ആണോ ലക്ഷ്യമെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കേതകി എം ചവാന്‍ ചോദിച്ചു.

സിവാനിലെ അഭിഭാഷകനും ഭോജ്പുരി ക്രാന്തി പരിഷത് അധ്യക്ഷനുമായ രാംജി സിങ് നല്‍കിയ പരാതിയിലായിരുന്നു കേസ്. ഇന്ത്യന്‍-ഭോജ്പുരി സംസ്‌കാരങ്ങളെ ഇവര്‍ അവഹേളിച്ചുവെന്നും പൊതുപരിപാടിയില്‍ നടനും നടിയും തുരുതുരെ ചുംബിച്ചത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇരുവര്‍ക്കുമെതിരെ രാജസ്ഥാനിലും നോയിഡയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

തനിക്കെതിരായ കേസുകളെല്ലാം മുംബൈയിലേക്ക് മാറ്റണമെന്ന് പിന്നീട് ശില്‍പ ആവശ്യപ്പെട്ടു. 2017 ല്‍ സുപ്രീംകോടതി ഇത് അനുവദിച്ചു. നടന്‍ റിച്ചാര്‍ഡ് ഗെരെ ചുംബിച്ചപ്പോള്‍ താന്‍ പ്രതിഷേധിച്ചില്ല എന്നതാണ് തനിക്കെതിയുള്ള ആരോപണമെന്നും ഇതിന്റെ പേരില്‍ തനിക്കെതിരെ കുറ്റം ചുമത്താനാകില്ലെന്നും താരം കോടതിയെ അറിയിച്ചിരുന്നു.

അതേസമയം ഇന്ത്യന്‍ സംസ്‌കാരത്തില്‍ കവിളില്‍ ചുംബിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് റിച്ചാര്‍ഡും കോടതിയെ അറിയിച്ചു.