സിയാദ് കോക്കറിൻ്റെ മകൾ നിർമ്മിച്ച് റിലീസായ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയ്ക്ക് നേരേ നടന്ന റിവ്യൂ ബോംബിങ് പുതിയ വിവാദത്തിലേക്ക്. സിയാദ് കോക്കർ അശ്വിൻ കോക്കിനെതിരെ വെല്ലുവിളി മുഴക്കിയതോടെയാണ് സോഷ്യൽ ലോകത്ത് ഇത് വലിയ ചർച്ചയായിരിക്കുന്നത്. പരസ്യമായ ഈ ഭീഷണി വന്നതോടെ കോക്ക് തന്റെ വീഡിയോകൾ നീക്കം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ തന്നെ ഈ വിഷയത്തിൽ രണ്ടായി തിരിഞ്ഞിട്ടുണ്ട്.
കോക്കിന് അനുകൂലമായി ഒരു വിഭാഗവും സിയാദ് കോക്കറിന് അനുകൂലമായി വേറൊരു ടീമും രംഗത്ത് വന്നിട്ടുണ്ട്. കോടികൾ മുടക്കി ഒരു സിനിമ എടുക്കുന്നവർക്ക് ഇത്തരം നെഗറ്റീവ് റിവ്യൂകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വളരെ വലുതാണ്. തമിഴ്നാട്ടിൽ ഇത്തരം റിവ്യൂകളെ തമിഴ്നാട് ഗവൺമെൻ്റ് തടഞ്ഞപോലെ കേരളത്തിലും അത്തരം തീരുമാനങ്ങളും നിയമങ്ങളും കൊണ്ടുവരണമെന്നുള്ള ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു.
തനിക്ക് സാധിച്ചില്ലെങ്കിൽ തൻ്റെ തൊഴിലാളികളെ കൊണ്ട് കോക്കിനെ കൈകാര്യം ചെയ്യും. ഞാൻ കുറ്റമേറ്റെടുത്ത് ജയിലിൽ പോകാൻ തയ്യാറാണെന്ന് ഒരു നിർമ്മാതാവ് പരസ്യമായി വിളിച്ച് പറയുന്നത് ആദ്യമായാണ്. ഇതിനെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്. സിയാദ് കോക്കറിനെതിരെ കേസ് കൊടുക്കണമെന്ന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.