Film News

എന്റെ മകന്‍ മരിക്കുന്നു, എന്റെ അനുജത്തി മരിക്കുന്നു..ഞാന്‍ ജീവിച്ചിരിക്കുന്നു!!! ഈശ്വരന്‍ അധര്‍മ്മമാണ് ചെയ്യുന്നത്-ശ്രീകുമാരന്‍ തമ്പി

കഴിഞ്ഞ ദിവസമാണ് കവിയും ഗാനരചയിതാവുമായി ശ്രീകുമാരന്‍ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് വിട പറഞ്ഞത്. സഹോദരിയുടെ വിയോഗത്തിന്റെ വേദന പങ്കുവച്ച്, അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തിയിരിക്കുകയാണ് ശ്രീകുമാരന്‍ തമ്പി. കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു സഹോദരിയുടെ വേര്‍പാട്.

എന്റെ പെങ്ങള്‍
ഞങ്ങള്‍ നാല് സഹോദരന്മാരുടെ ഏക സഹോദരി ഇന്ന് അന്ത്യയാത്ര പറഞ്ഞു. എന്നേക്കാള്‍ പതിനൊന്നു വയസ്സിനു താഴെയാണവള്‍. അമ്മയ്ക്ക് നേമ്പുനോറ്റു കിട്ടിയ പെണ്‍തരി. തുളസീ ഭായി തങ്കച്ചി എന്നാണ് അവളുടെ ശരിയായ പേര്. ഞങ്ങള്‍ വീട്ടില്‍ അവളെ അമ്മിണി എന്ന് വിളിച്ചു. മുന്‍ ചീഫ് സെക്രെട്ടറി ജി.പി. എന്നപേരില്‍ അറിയപ്പെട്ടിരുന്ന ജി.പരമേശ്വരന്‍ പിള്ളയുടെ അനന്തരവനും മുന്‍ ദിവാന്‍ പേഷ്‌ക്കാര്‍ കൊച്ചുകൃഷ്ണപിള്ളയുടെ മകനുമായ കെ.ഗോപിനാഥന്‍ നായരെ വിവാഹം കഴിച്ചതോടെ പതിനെട്ടാം വയസ്സില്‍ അവള്‍ ‘തുളസി ഗോപിനാഥ് ‘ആയി.

അമ്മയെ പോലെ എന്റെ അനിയത്തിയും അന്നദാന പ്രിയയായിരുന്നു. ഭാര്യ, മരുമകള്‍,മകന്റെ രണ്ടു പെണ്മക്കള്‍ എന്നിവരോടൊപ്പം ചെന്നൈ നഗരത്തില്‍ താമസിക്കുന്ന ഞാന്‍ എന്റെ സാംസ്‌കാരികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് തങ്ങുന്ന ദിവസങ്ങളില്‍ എന്റെ ഹോംസിക്ക് നെസ് അകറ്റിയിരുന്നത്.

തൊട്ടടുത്ത് എന്റെ പെങ്ങളുണ്ട് എന്ന ആശ്വാസമായിരുന്നു, ഏതു സമയത്തു കടന്നു ചെന്നാലും ‘കൊച്ചിത്താത്തനുള്ള ഭക്ഷണം’ അവിടെയുണ്ടായിരിക്കും. ‘അമ്മ പാചകം ചെയ്യുന്ന അവിയലിന്റെയും തീയലിന്റെയും രുചി ഓര്‍മ്മകളെ താലോലിക്കും.

മറ്റുള്ളവര്‍ക്ക് വേണ്ടി മാത്രം ജീവിച്ച ഒരു ജന്മം. തനിക്കു ക്യാന്‍സര്‍ രോഗം ബാധിച്ചു എന്ന് സംശയം തോന്നിയിട്ടും പ്ലസ് ടൂവിന് പഠിക്കുന്ന കൊച്ചുമകന്റെ ഭാവിയെ അത് ബാധിക്കുമെന്ന് കരുതി അവള്‍ ഭര്‍ത്താവിനെപോലും ആ വിവരം അറിയിച്ചില്ല.ഒടുവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതിനു ശേഷവും അവള്‍ പരാതിയോ പരിഭവമോ പറഞ്ഞില്ല, തികഞ്ഞ ധീരതയോടെ അതിനെ നേരിട്ടു. ഒരാഴ്ച മുന്‍പും ‘പോയി കിടക്കു മോളെ’ എന്ന് ഞാന്‍ നിര്‍ബന്ധിച്ചിട്ടും ‘ഓ –സാരമില്ല ‘എന്ന് പറഞ്ഞ് എനിക്ക് അവള്‍ ദോശ ചുട്ടു തന്നു. ഒരാഴ്ചയില്‍ കൂടുതല്‍ അവള്‍ ഹോസ്പിറ്റലില്‍ കിടന്നിട്ടില്ല..

രണ്ടു ദിവസം മുന്‍പ് സംസാരം കുറഞ്ഞു. അര്‍ദ്ധബോധാവസ്ഥയിലേക്കു
നീങ്ങി. ഇന്നലെ വെളുപ്പിന് വന്ന ഒരു ഹാര്‍ട്ട് ആറ്റക്കോടുകൂടി. അവള്‍ നിശ്ചലയായി.
എന്റെ മകന്‍ മരിക്കുന്നു, എന്റെ അനുജത്തി മരിക്കുന്നു. പക്ഷേ–
ഞാന്‍ ജീവിച്ചിരിക്കുന്നു. ഈശ്വരന്‍ എന്ന ശക്തിയുണ്ടെങ്കില്‍ ആ ശക്തി
എന്നോട് അധര്‍മ്മമാണ് ചെയ്യുന്നത്.
ദേഹികളണിയും ദേഹങ്ങള്‍ എരിയും
ആ ഭസ്മം ഗംഗയില്‍ അലിയും
എന്തെന്തു മോഹചിതാഭസ്മ ധൂളികള്‍
ഇന്നോളം ഗംഗയില്‍ ഒഴുകി
ആര്‍ക്കു സ്വന്തം ആര്‍ക്കു സ്വന്തമാ ഗംഗാജലം
അനുജത്തീ , ആശ്വസിക്കൂ… എന്നാണ് ശ്രീകുമാരന്‍ തമ്പി സോഷ്യലിടത്ത് കുറിച്ചത്.

Anu