അവന്റെ ജീവിത രീതി കണ്ട് ഞാന്‍ വിഷമിച്ചിട്ടുണ്ട്! പ്രണവ് മോഹന്‍ലാലിനെ കുറിച്ച് അമ്മ സുചിത്ര

ഒരു താര രാജാവിന്റെ പുത്രന് ഇത്രയും സിമ്പിളായി ജീവിക്കാന്‍ പറ്റുമോ? എല്ലാവരും ഈ സംശയം ഉണര്‍ത്തുന്ന ഒരു ജീവിത രീതിയായിരുന്നു പ്രണവ് മോഹന്‍ലാലിന്റേത്. ഇപ്പോഴും അതെ. ചിലപ്പോള്‍ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ നിരത്തുകള്‍ താണ്ടി തോളില്‍ ഒരു ബാഗും തൂക്കിയിട്ട് പോകുന്ന പ്രണവിന്റെ വീഡിയോകള്‍ പ്രേക്ഷകര്‍ പലപ്പോഴും കണ്ടതാണ്. എന്നിട്ടും ചിലര്‍ക്ക് സംശയങ്ങള്‍ തീര്‍ന്നിട്ടില്ലായിരുന്നു.

പിന്നീട് പ്രണവിനോട് തന്നെ അടുത്ത വൃത്തങ്ങള്‍ അദ്ദേഹത്തെ കുറിച്ച് തുറന്ന് പറയുമ്പോഴാണ് എല്ലാം മനസ്സിലാകുന്നത്. അടുത്ത കാലത്ത് പ്രണവിനെ കുറിച്ച് ഗായകനും സംവിധായകനും ആയ വിനീത് ശ്രീനിവാസന്‍ പറഞ്ഞതാണ് ഈ സമയം ഓര്‍മ്മ വരുന്നത്. കോരിച്ചൊരിയുന്ന ഒരു മഴയത്ത് ഒരു നാട്ടിന്‍ പുറത്തെ തട്ടുകടയില്‍ നമ്മള്‍ കയറി നിന്നാല്‍ ചിലപ്പോള്‍ അപ്പു അവിടെ കാണും എന്ന്. സാധാരാണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാനാണ് പ്രണവിന് ഇഷ്ടം എന്ന്. എന്നാലിപ്പോളിതാ ഒരു അമ്മ എന്ന നിലയില്‍ മകന്‍ പ്രണവിന്റെ ഈ ജീവിത രീതികളെ കുറിച്ചും അദ്ദേഹത്തിന്റെ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന യാത്രകളെ കുറിച്ചും തുറന്ന് പറയുകയാണ് സുചിത്ര മോഹന്‍ലാല്‍. ഒരു പ്രമുഖ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് അവര്‍ ഇതെല്ലാം തുറന്ന് പറയുന്നത്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ബസ്സിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും അപ്പു യാത്രകള്‍ ഒതുക്കി. തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു, വാടക കുറഞ്ഞ സാധാരണ മുറികളില്‍ രാത്രിയുറങ്ങി. പലപ്പോഴും അവന്‍ എന്തിനാണ് ഇത്തരത്തിലൊരു ത്യാഗ ജീവിതം നയിക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്നാണ് സുചിത്ര പറയുന്നത്. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു.

പഠനത്തിന് ഒരു ഇടവേള കൊടുത്താണ് പ്രണവ് പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങിയത് എന്നും അവര്‍ പറയുന്നു. അപ്പുവിന്റെ ഈ ശീലങ്ങളെല്ലാം ആദ്യ നാളുകളില്‍ അമ്മ എന്ന നിലയില്‍ സുചിത്രയെ വിഷമിപ്പിച്ചിരുന്നു അത്രെ. എന്നാല്‍ അതാണവവന്റെ രീതി എന്നും അതാണവന്റെ ഇഷ്ടം എന്നും തിരിച്ചറിഞ്ഞതോടെ പതുക്കെ ആ വിഷമം മാറി എന്നും സുചിത്ര പറയുന്നു. ഇപ്പോള്‍ പ്രണവ് സിനിമകളില്‍ സജീവമാണെങ്കിലും മുഴുവന്‍ സമയവും സിനിമയില്‍ അഭിനയിക്കുക സാധ്യമല്ലെന്നും തന്റെ പാഷനുകളെല്ലാം നിലനിര്‍ത്തികൊണ്ടേ അഭിനയം താനൊരു കരിയറാക്കൂ എന്നും പ്രണവ് സുചിത്രയോട് പറഞ്ഞിട്ടുണ്ടത്രെ.

 

 

 

Aswathy