ട്രാൻസ്ജെൻഡർ സമൂഹത്തിന് സഹായവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കായി 12 ലക്ഷം രൂപയാണ് താരം കൈമാറിയത്. 10 ട്രാൻസ്ജെൻഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കായി ധനസഹായം നൽകാമെന്ന് കേരളപ്പിറവി ദിനത്തിൽ താരസംഘടനയായ അമ്മയുടെ ആഘോഷത്തിനിടെ സുരേഷ് ഗോപി പറഞ്ഞിരുന്നു. ആ വാക്കാണ് താരം ഇപ്പോൾ പാലിച്ചിരിക്കുന്നത്.
തൃശൂർ നെട്ടിശേരിയിലുള്ള വീട്ടിൽ നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. പത്ത് പേർക്കാണ് ആദ്യ ഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുക. 1,20,000 രൂപയാണ് ഒരാളുടെ ശസ്ത്രക്രിയക്ക് ചെലവാകുന്ന തുക. അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നിവർക്കാകും ആദ്യഘട്ടത്തിൽ ശസ്ത്രക്രിയ നടത്തുക.
പിന്നീട് സർക്കാരിൽ നിന്ന് ശസ്ത്രക്രിയയ്‌ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോൾ പണം തിരിച്ചുകിട്ടുന്നതിന് ഒരു വർഷമെങ്കിലും കാലതാമസമുണ്ടാകാറുണ്ട്. പണം തിരിച്ചുകിട്ടുന്നത് അനുസരിച്ച് അടുത്ത പത്ത് പേർക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നാണ് സുരേഷ് ഗോപി നിർദേശിച്ചിട്ടുള്ളത്. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.