തമിഴ്‌നാട്ടിലെ ചിദംബരം കടല്ലൂരില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറായ പരേതനായ ജനാര്‍ദനന്‍ നായരുടെ ഭാര്യയാണ് ഈ ഭാരതിയമ്മ. ഇപ്പോള്‍ പ്രതി ഇവരല്ലെന്ന് രാജഗോപാലന്‍ നായര്‍ കോടതിയില്‍ സമ്മതിച്ചതോടെയാണ് കേസ് അവസാനിച്ചിരിക്കുന്നത്.ജീവിതയാത്രയുടെ അവസാനത്തില്‍ വൃദ്ധയായ ഭാരതിയമ്മ അനുഭവിച്ചത് സമാനതകളില്ലാത്ത കയ്പ്പേറിയ ജീവിത പരീക്ഷണങ്ങള്‍ ആയിരുന്നു. ആരോ ചെയ്‌ത തട്ടിപ്പിന്റെ ഇരയായി നാല് വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വന്ന ഇവര്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്.കുനിശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ 80 കാരിയായ ഭാരതിയമ്മയാണ് ഇക്കാലമത്രയും വേദനകളുടെ നീറുന്ന ഭാരം പേറി ജീവിച്ചത്. 1998 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തിരുനെല്ലായി വിജയപുരം കോളനിയില്‍ താരംഗ് വീട്ടില്‍ ഗോവിന്ദന്‍ കുട്ടി മേനോന്റെ വീട്ടില്‍ വീട്ടു ജോലിക്കെത്തിയ ഭാരതിയമ്മയെന്ന മറ്റൊരു സ്‌ത്രീ വീട് അതിക്രമിച്ച് കയറി ചെടി ചട്ടികളും ജനല്‍ ചില്ലുകളും തകര്‍ത്തുവെന്നാണ് കേസ്. ഗോവിന്ദന്‍കുട്ടി മേനോന്റെ മകന്‍ രാജഗോപാലന്‍ നായരാണ് പരാതിക്കാരന്‍. ഈ കേസില്‍ അന്ന്, വീട്ടുജോലിക്കു നിന്ന ഭാരതിയമ്മയെ അറസ്‌റ്റ് ചെയ്‌ത് ജാമ്യം നല്‍കുകയും പിന്നീട് ഇവര്‍ മുങ്ങുകയും ചെയ്‌തു. എന്നാല്‍, 2019 ല്‍ കുനിശേരി സ്വദേശിനി ഭാരതിയമ്മയെ എണ്‍പതാം വയസില്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു.
പാലക്കാട് സൗത്ത് പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. താന്‍ ചെയ്‌ത തെറ്റെന്തെന്ന് എത്ര ചോദിച്ചിട്ടും പോലീസ് പറയാന്‍ കൂട്ടാക്കിയില്ല. ഇതു കാരണം ആള്‍മാറി കേസെടുത്ത ഭാരതിയമ്മയ്‌ക്ക് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ നാല് വര്‍ഷം കേസിന്റെ പിന്നാലെ പോവേണ്ടി വന്നു.1994ല്‍ ഭാരതിയമ്മയെ അസഭ്യം പറഞ്ഞതിന് ഒരു സ്‌ത്രീക്കെതിരേ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പോലീസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിച്ചിരുന്നു. ഈ കേസിലെ പ്രതിയായ സ്‌ത്രീയാണ് ഭാരതിയമ്മയുടെ വിലാസം ഉപയോഗിച്ച് കുറ്റങ്ങളില്‍ ഏര്‍പ്പെട്ടെന്നാണ് കരുതുന്നത്. തമിഴ്‌നാട്ടിലെ ചിദംബരം കടല്ലൂരില്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറായ പരേതനായ ജനാര്‍ദനന്‍ നായരുടെ ഭാര്യയാണ് ഈ ഭാരതിയമ്മ. ഇപ്പോള്‍ പ്രതി ഇവരല്ലെന്ന് രാജഗോപാലന്‍ നായര്‍ കോടതിയില്‍ സമ്മതിച്ചതോടെയാണ് കേസ് അവസാനിച്ചിരിക്കുന്നത്. വിധിയറിഞ്ഞ ഭാരതിയമ്മ അഭിഭാഷകനെ ആശ്ലേഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. പോലീസിന്റെയും നിയമ സംവിധാനങ്ങളുടെയും വികൃതമായ മുഖമാണ് എണ്‍പതാം വയസില്‍ ഈ വയോധികയ്‌ക്ക് നേരിടേണ്ടി വന്നതെന്ന് അഭിഭാഷകനായ ഗിരീഷ് നൊച്ചുള്ളി പറഞ്ഞു.എന്നാൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേസുമായി മുന്നോട്ട് പോകാനാണ് ഇപ്പോൾ ഭാരതിയമ്മയുടെ തീരുമാനം.