Serial News

കൊല്ലം സുധിയുടെ മുഖത്തെ പാട് ; ഇപ്പോൾ ബിനു അടിമാലിയുടെ മുഖത്ത്, വെളിപ്പെടുത്തി നടൻ

മലയാളക്കരയാകെ ഞെട്ടിച്ച ഒരു സംഭവമാണ് മിമിക്രി താരവും നടനുമായ കൊല്ലം സുധിയുടെ വിയോഗം. പ്രോഗ്രാം കഴിഞ്ഞ് തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ കാര്‍ അപകടത്തില്‍ പെട്ടാണ് സുധി മരിക്കുന്നത്. സുധിയുടെ കൂടെ അപകടത്തില്‍പ്പെട്ട ബിനു അടിമാലി അന്ന് നടന്ന സംഭവങ്ങളെ കുറിച്ച് മനസ് തുറക്കുകയാണിപ്പോള്‍. അപകട ദിവസം കാറിന്റെ മുന്‍സീറ്റില്‍ നിന്നും സുധി മാറി ഇരുന്നതേ ഇല്ലെന്നായിരുന്നു ബിനു പറയുന്നത്. മാത്രമല്ല സുധിയുടെ കവിളിലുണ്ടായിരുന്ന ഒരു മുറിവിന്റെ പാട് അതുപോലെ തന്റെ മുഖത്തും വന്നിരിക്കുകയാണെന്നും ശരിക്കും അന്ന് നടന്ന സംഭവമെന്താണെന്നും ബിനു പറയുന്നു. പുതിയ സിനിമയായ പാളയം പി സിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബിനു അടിമാലിയും നടൻ ധർമജൻ ബോൾഗാട്ടിയും. ആക്‌സിഡന്റ് ഉണ്ടായ ദിവസം നമുക്കെന്തോ സംഭവിക്കാന്‍ പോവുകയാണെന്ന തോന്നല്‍ മനസിലുണ്ടായി. അന്ന് സുധി വണ്ടിയുടെ ഫ്രന്റ് സീറ്റില്‍ ഇരിക്കുകയാണ്. എന്നും ഞാന്‍ ആണ് ഇരിക്കുന്നത്. അന്നേ ദിവസം ഇവന്‍ എന്ത് ചെയ്താലും അവിടെ നിന്നും മാറില്ല, അവിടെ തന്നെ ഇരിക്കുന്നു. ആ യാത്രയില്‍ നമ്മള്‍ പല ഇടത്തും വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ ഇറങ്ങി.

ഞങ്ങള്‍ ഉള്ളിലേക്ക് കയറുമ്പോഴും ഇവന്‍ വേഗം തന്നെ വണ്ടിയുടെ മുന്‍ സീറ്റില്‍ കയറിയിരിക്കും. തിരിച്ച് ഇങ്ങോട്ട് വരുമ്പോഴും ഇങ്ങനെ തന്നെയായിരുന്നു. മഹേഷ് കുഞ്ഞുമോന്റെ കാര്യവും ഇങ്ങനെയാണ്. വളരെ അത്ഭുതകരമായിട്ടുള്ള കലാകാരനാണ്. അങ്ങോട്ട് പോയപ്പോള്‍ വേറെ വണ്ടിയില്‍ പോയ ആളാണ് മഹേഷ്. തിരിച്ച് പോന്നപ്പോഴാണ് ഞങ്ങളുടെ വണ്ടിയില്‍ കയറിയത്. ഇന്ന് ഞാന്‍ നിങ്ങളുടെ കൂടെ വരാം. എറണാകുളം വരെ കുറേ തമാശ കേട്ട് ചിരിക്കാന്‍ ഉണ്ട് എന്നും പറഞ്ഞാണ് മഹേഷ് ഞങ്ങളുടെ കൂടെ കയറിയത്. അപ്പോഴും സുധി എന്നെ മുന്നില്‍ ഇരുത്തില്ല. അന്ന് സംഭവിച്ചതെല്ലാം ഓരോ നിമിത്തങ്ങള്‍ ആയിരുന്നുവെന്നാണ് ബിനു പറയുന്നത്. സുധിയുടെ മുഖത്ത് ഒരു പാടുണ്ടായിരുന്നു. ഇപ്പോള്‍ എന്റെ മുഖത്തും അങ്ങനൊരു പാടുണ്ട്. അവന്റെ മുഖത്ത് എവിടെയാണോ ആ പാടുള്ളത് അതേ സ്ഥലത്ത് ആണ് എനിക്കും ആ പാട് വന്നിരിക്കുന്നത്. ചിരിക്കുമ്പോള്‍ ഇത് തെളിഞ്ഞു കാണാമായിരുന്നു. ആ പാട് എന്റെ മുഖത്ത് തന്നിട്ട് അവന്‍ അങ്ങ് പോയി. അതില്‍ നിന്നും നമ്മള്‍ ഇപ്പോളും റിക്കവര്‍ ആയിട്ടില്ല.

മനസ്സ് കൊണ്ട് നമ്മളൊക്കെ ദുര്‍ബലന്മാര്‍ ആയതു കൊണ്ട് ഏതെങ്കിലുമൊക്കെ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇതൊക്കെ അങ്ങ് കേറിവരും. അവര്‍ക്ക് അങ്ങനെ പറ്റി എനിക്ക് ഒന്നും പറ്റിയില്ല എന്നതല്ല. പക്ഷെ ദൈവാധീനം കൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നത്. ഞാനും അവനും ഒരുമിച്ചുണ്ടായിരുന്നു, പക്ഷെ അന്ന് അവന്റെ ദിവസമായിരുന്നു എന്നും ബിനു പറയുന്നു. ആരോടും ഒരു പരാതിയോ പരിഭവമോ ഇടിച്ച് കയറ്റമോ പരാതി പറയലോ, ഒരാളെ പറ്റി കുറ്റം പറയുകയോ ചെയ്യാത്ത ആളാണ് സുധി. ഞാനൊക്കെ അവനെ പറ്റി എന്തെങ്കിലും കുറ്റം പറഞ്ഞാല്‍ പോലും ചുമ്മാ ചിരിക്കും. ബോഡി ഷെയിമിങ്ങ് എന്നൊക്കെ മറ്റുള്ളവര്‍ പറയുമെങ്കിലും ഞങ്ങള്‍ക്കിടയില്‍ അതൊക്കെ ആസ്വദിക്കുന്ന കാര്യങ്ങളാണെന്ന് ബിനു സൂചിപ്പിച്ചു. പിഷാരടി തന്നെ കുറിച്ച് പറയുന്ന കാര്യങ്ങളൊക്കെ ആദ്യം കേട്ട് ആസ്വദിക്കുന്നതും ചിരിക്കുന്നതും താനാണെന്നാണ് ധര്‍മജന്‍ പറയുന്നത്. കോമഡിയ്ക്ക് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു എന്നല്ലാതെ വേറൊന്നും അതില്‍ ഇല്ലെന്ന് ബിനു കൂട്ടിച്ചേര്‍ക്കുന്നു. അതേ സമയം കരിയറിന്റെ തുടക്കം മുതലേ സുധിയുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ധര്‍മജനും സംസാരിച്ചു. കൊല്ലം സുധിയെ എറണാകുളത്തേക്ക് എത്തിച്ചത് ഞാന്‍ ആണെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. സുധിയെ എല്ലാവരും പരിചയപ്പെടുന്നതിന് മുന്‍പ് എന്റെ വാടക വീട്ടില്‍ പായും തലയിണയിലും ഒരുമിച്ച് കിടന്നുറങ്ങിയവരാണ്. പിന്നെയാണ് റിയാലിറ്റി ഷോ വരുമ്പോള്‍ സുധി അതിലേക്ക് പോകുന്നത്. അപ്പോഴും ബന്ധം ഉണ്ടായിരുന്നു.

Sreekumar R