പോക്‌സോ കേസ്; ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ തള്ളി

പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന കേസില്‍ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 14 ദിവസത്തേക്കാണ് ശ്രീജിത്ത് രവിയെ കോടതി റിമാന്റ് ചെയ്തത്. ഇന്ന് രാവിലെ തൃശൂര്‍ വെസ്റ്റ് പോലീസാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് കേസിനാസ്പദമായ പരാതി ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്തത് പ്രതിക്കായി അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞതോടെയായിരുന്നു അറസ്റ്റ്.

തൃശ്ശൂര്‍ എസ് എന്‍ പാര്‍ക്കിന് സമീപത്ത് വെച്ച് പതിനൊന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് ശ്രീജിത്ത് രവി നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിച്ചു. എന്നാല്‍ പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്ത് രവിയുടെ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

നേരത്തെയും സമാനമായ കേസില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിരുന്നു. ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയതിന് 2016 ലാണ് ശ്രീജിത്ത് രവി പോലീസ് പിടിയിലായത്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

 

 

Aswathy