നിരന്തരം ഉളളിലെത്തിയ വിഷം രുഗ്മിണി കരളിനെ നശിപ്പിച്ചു, അച്ഛന് പാറ്റ ഗുളിക നല്‍കി- പെറ്റമ്മയെ ഇല്ലാതാക്കിയ ഇന്ദുലേഖയുടെ ക്രൂരത

തൃശൂര്‍ കുന്നംകുളം കീഴൂരില്‍ പെറ്റമ്മയെ മകള്‍ വിഷം കൊടുത്തു കൊന്നെന്ന ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടാണ് കേരളം ഇന്ന് ഉണര്‍ന്നത്. കീഴൂര്‍ സ്വദേശിനി രുഗ്മിണിയാണ് മകള്‍ ഇന്ദുലേഖയുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടത്. ഞെട്ടിക്കുന്ന മറ്റൊരു കാര്യം രണ്ടുമാസം മുമ്പും പ്രതി മാതാപിതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നെന്നുള്ളതാണ്.

അമ്മ രുഗ്മിണിയ്ക്ക് വിഷം നല്‍കിയതിന്റെ അവശിഷ്ടങ്ങളും, എലിവിഷം നല്‍കുന്നതിന് ഉപയോഗിച്ച പാത്രവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കുറ്റസമ്മതം നടത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും എസിപി വ്യക്തമാക്കി.

കുന്നംകുളത്തെ കടയില്‍ നിന്നാണ് ഇന്ദുലേഖ എലിവിഷം വാങ്ങിയത്. പ്രതിയെ കടയിലെത്തിച്ച് തെളിവെടുത്തു. ഇന്ദുലഖയുടെ ഫോണില്‍ നിന്നും കേസിലെ നിര്‍ണായക സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ഇന്ദുലേഖ ഗൂഗിളില്‍ എലി വിഷത്തെക്കുറിച്ചും ഇത് കഴിച്ചാല്‍ എങ്ങനെ മരണം സംഭവിക്കുമെന്നെല്ലാം തിരഞ്ഞിരുന്നതായി കണ്ടെത്തി. ചെയ്യലിലും ഇതെല്ലാം ഇന്ദുലേഖ സമ്മതിച്ചു.

നിരവധി തവണ ചെറിയ അളവില്‍ ഇന്ദുലേഖ അമ്മയ്ക്ക് വിഷം നല്‍കിയിരുന്നു.
സ്ലോ പോയിസണിങ്ങിലൂടെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. നിരന്തരം
വിഷാംശം ഉള്ളില്‍ ചെന്നതിനെത്തുടര്‍ന്നാണ് രുഗ്മിണിയുടെ കരളിന് വലിയതോതില്‍ നാശം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്ദുലേഖ വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ്. എട്ട് ലക്ഷത്തോളം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സ്വര്‍ണം പണയം വെച്ച് വായ്പ എടുത്തതിനെ തുടര്‍ന്നാണ് ഇത്രയധികം ബാധ്യത വന്നതെന്നാണ് കരുതുന്നത്. മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു.

മാതാപിതാക്കളുടെ കാലശേഷം 14 സെന്റ് ഭൂമിയും വീടും ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിട്ടുള്ളതാണ്. എന്നാല്‍ വിദേശത്തുള്ള ഭര്‍ത്താവ് നാട്ടിലെത്തുന്നതിന് മുമ്പേ കടബാധ്യത വീട്ടാനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി. അമ്മയോട് ഭൂമി തന്റെ പേരില്‍ എഴുതി നല്‍കണമെന്ന് ഇന്ദുലേഖ ആവശ്യപ്പെട്ടിരുന്നു. ഭൂമി സ്വന്തം പേരിലാക്കിയശേഷം പണയപ്പെടുത്തി കടബാധ്യത തീര്‍ക്കാനായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ അമ്മ രുഗ്മിണി ഇതിനെ എതിര്‍ത്തു.

തങ്ങളുടെ കാലശേഷം മാത്രമേ വീടും സ്ഥലവും എഴുതി നല്‍കൂവെന്ന് അമ്മ ഉറച്ച നിലപാടെടുത്തു. ഇതോടെയാണ് മകള്‍ക്ക് അമ്മയോട് വൈരാഗ്യം ഉണ്ടായത്. മുന്‍പ് അച്ഛന്‍ ചന്ദ്രന് ചായയില്‍ പാറ്റ ഗുളിക കലര്‍ത്തി നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ കയ്പുരസം തോന്നിയതിനാല്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. എന്നാല്‍ പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയിരുന്നതായും ചന്ദ്രന്‍ പോലീസിനോട് പറഞ്ഞു.

Anu