തൃഷയെ കുറിച്ച് നടന്‍ മന്‍സൂര്‍ അലി ഖാന്‍ നടത്തി വിവാദ പരാമർശം കഴിഞ്ഞ വാരങ്ങളില്‍ തെന്നിന്ത്യയിലെ ചൂടേറിയ വാര്‍ത്തയായിരുന്നു. ഒടുവില്‍ വിവാദം കനത്തപ്പോള്‍ മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് പറയുകയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ് . ഒരു പുതിയ തീരുമാനം ആണ് തൃഷയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.മൻസൂർ അലി ഖാന്‍ മാപ്പ് പറഞ്ഞ സാഹചര്യം പരിഗണിച്ച് അദ്ദേഹത്തിനെതിരെ നടപടി വേണ്ടെന്ന് തമിഴ് നാട് പൊലീസിനെ അറിയിച്ചിരിക്കുകയാണ് തൃഷ .പോലീസ് നൽകിയ കത്തിന് മറുപടിയായണ് തൃഷയുടെ പ്രതികരണം. സമീപദിവസം നടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പറഞ്ഞ് മൻസൂർ അലിഖാന് രംഗത്ത് എത്തിയിരുന്നു .സംഭവത്തിൽ മുഖഛായക്ക് കളങ്കം സംഭവിചതുകൊണ്ടാണ് കേസ് നൽകുന്നതെന്നായിരുന്നു വിവരങ്ങൾ. തൊട്ടുപിന്നാലെയാണ് ഇപ്പോൾ നടി പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഈ വിവാദത്തില്‍ കൂടുതല്‍ സമയം കളയേണ്ടതില്ലെന്ന നിലപാടാണ് തൃഷയ്ക്ക് എന്നാണ് അവരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. അതേ സമയം എഫ്ഐആര്‍ ഇട്ട കേസ് പൊലീസ് പിന്‍വലിക്കുമോ എന്ന് വ്യക്തമല്ല.
ലിയോയുടെ സക്സസിന് പിന്നാലെ നടന്ന പ്രസ്സ്മീറ്റിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിയത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ലിയോയിൽ തനിക്ക് റേപ് സീനുകൾ ഒന്നും ഇല്ലായിരുന്നെന്നുമായിരുന്നു നടൻ പറഞ്ഞത്.തൃഷയെ മാത്രമല്ല ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മൻസൂർ അലി ഖാൻ മോശം പരാമർശത്തിൽ ഉൾപ്പെടുത്തിയിരുന്നു.വീഡിയോ ശ്രദ്ധയിൽപ്പെട്ട നടി തൃഷ നടനെതിരെ ശ്കതമായി പ്രതികരിച്ച് രംഗത്ത് എത്തിയപ്പോഴാണ് വിഷയം ആളിക്കത്തിയത്.അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം സ്‌ക്രീൻ സ്പേസ് പങ്കിടാത്തതിൽ സന്തോഷവതിയാണെന്നും തന്റെ ഇനിയുള്ള കരിയറിൽ അതൊരിക്കലും സംഭവിക്കില്ലെന്നുമാണ് നടി ഈ വിഷയത്തിൽ പ്രതികരിച്ചത്. താന്‍ തമാശ രൂപേണയാണ് പരാമര്‍ശം നടത്തിയതെന്നായിരുന്നു വിവാദങ്ങള്‍ക്ക് പിന്നാലെയുള്ള മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം.
നിരവധി മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. ഇപ്പോള്‍ നടക്കുന്ന ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് വിവാദം രൂക്ഷമായപ്പോൾ മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്.തൗസന്റ് ലൈറ്റ്സ് വനിതാ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരായ മന്‍സൂര്‍ അലിഖാന്‍, നടി തൃഷ അടക്കമുള്ളവരെ ബന്ധപ്പെടുത്തി താന്‍ നടത്തിയ പരാമര്‍ശം അവര്‍ക്ക് വേദനയുണ്ടാക്കിയതില്‍ ഖേദിക്കുന്നുവെന്ന് മൊഴി നല്‍കുകയായിരുന്നു. ഒരു നടിയെന്നനിലയില്‍ താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തൃഷയെന്ന് ചോദ്യംചെയ്യലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.മന്‍സൂര്‍ അലിഖാന്റെ പരാമര്‍ശത്തെ അപലപിച്ച കമ്മീഷന്‍ പരാമര്‍ശം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. മാത്രമല്ല നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു മന്‍സൂര്‍ അലിഖാനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. തൃഷയും വിജയിയും ഒന്നിച്ച ലിയോയില്‍, സുപ്രധാന വേഷത്തില്‍ ആയിരുന്നു മന്‍സൂര്‍ അലിഖാന്‍ എത്തിയത്.