‘എൻറെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റ് ഇതാണ്’;മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഉണ്ണി മുകുന്ദൻ

Follow Us :

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള സന്ദർശനത്തിനെത്തിയത്. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിൻറെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച യുവം 2023 പരിപാടിയിൽ ഉണ്ണി മുകുന്ദനും പങ്കെടുത്തിരുന്നു.

അപർണ ബാലമുരളി, നവ്യ നായർ, ഗായകൻ വിജയ് യേശുദാസ് തുടങ്ങിയവരും യുവം പരിപാടിയുടെ ഭാഗമായിരുന്നു.പരിപാടിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ ഉണ്ണി മുകുന്ദന് സമയം ലഭിച്ചത്. മോദിയുമായി 45 മിനിറ്റ് സംസാരിച്ചെന്നും തങ്ങൾ ഗുജറാത്തിയിലാണ് ആശയവിനിമയം നടത്തിയതെന്നും ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

”ഈ അക്കൗണ്ടിൽ നിന്നുള്ള ഏറ്റവും രോമാഞ്ചദായകമായ പോസ്റ്റാണിത്. നന്ദി സർ, അങ്ങയെ ദൂരെ നിന്ന് കണ്ട 14 വയസ്സുകാരനിൽ നിന്ന് ഇന്ന് നേരിൽ കാണാൻ ഇടയായിരിക്കുന്നു. ആ നിമിഷങ്ങളിൽ നിന്ന് ഞാൻ ഇനിയും മോചിതനായിട്ടില്ലെന്നും വേദിയിൽ നിന്നുള്ള അങ്ങയുടെ കെം ഛോ ഭൈലാ (എങ്ങനെയുണ്ട് സഹോദരാ എന്നതിൻറെ ഗുജറാത്തി) ആണ് എന്നെ ആദ്യം തട്ടിയുണർത്തിയതെന്നും താരം പറയുന്നു. അങ്ങനെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുകയെന്നത് എൻറെ വലിയ സ്വപ്നമായിരുന്നു. അത് ഇന്ന് സാധിച്ചിരിക്കുന്നു. അങ്ങ് നൽകിയ 45 മിനിറ്റ്, എൻറെ ജീവിതത്തിലെ ഏറ്റവും മികച്ച 45 മിനിറ്റാണ്. അങ്ങ് പറഞ്ഞ ഒരു വാക്ക് പോലും ഞാൻ ഒരിക്കലും മറക്കില്ല. ഓരോ ഉപദേശവും പ്രവർത്തിയിലേക്ക് കൊണ്ടുവന്ന് ഞാൻ നടപ്പിലാക്കുന്നതാണ്. ആവ്താ രെഹ്‌ജോ സർ (ഇതുപോലെ തന്നെ ഇരിക്കുക), ജയ് ശ്രീ കൃഷ്ണൻ”. ഇങ്ങനെയാണ് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.