നാല് വര്‍ഷം കാത്തിരുന്ന സിനിമയാണ് വാലാട്ടി ലൈവിൽ പൊട്ടിക്കരഞ്ഞ് സംവിധായകൻ

പ്രേക്ഷക ശ്രദ്ധനേടി വാലാട്ടി സിനിമ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പേരിൽ പറഞ്ഞിരിക്കുന്നതു പോലെ, വാലാട്ടികളായ നായകളുടെ കഥയാണ് വാലാട്ടി എന്ന സിനിമ. ടോമി അമാലു എന്നീ നായകളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിൽ  നായ്ക്കൾക്ക് ശബ്ദസാന്നിധ്യമായി മലയാള സിനിമയിലെ താരങ്ങളും ഉണ്ട്. ഇന്ദ്രൻസ്, അജു വർ​ഗീസ്, സൈജു കുറുപ്പ്, സൗബിൻ ഷാഹിർ, രഞ്ജിനി ഹരിദാസ്, നസ്ലൻ, സണ്ണി വെയ്ൻ തുടങ്ങിയ താരങ്ങൾ ആണ് ശബ്ദം നൽകിയിരിക്കുന്നത്. വാലാട്ടി പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് നന്ദി പറഞ്ഞ് സംവിധായകന്‍ ദേവന്‍ ഫേസ്ബുക് ലൈവിലെത്തി.

വികാരാധീനനായാണ് സംവിധായകൻ ദേവൻ ഫേസ്ബുക് ലീവിൽ വന്നു സംസാരിച്ചത്. കഴിഞ്ഞ നാല് വര്‍ഷം ഈ സിനിമയ്ക്കായാണ് ജീവിതം ഉഴിഞ്ഞു വച്ചത് എന്ന് സംവിധായകൻ പറഞ്ഞു. അപരിചിതര്‍ വരെ ഇപ്പോള്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് ദേവന്‍ പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്.മുപ്പത് ദിവസം പ്രായമുള്ളപ്പോള്‍ കൊണ്ടുവന്ന പട്ടിക്കുട്ടികളെ വളര്‍ത്തി വലുതാക്കിയാണ് ഈ സിനിമയില്‍ അഭിനയിപ്പിച്ചത്. ആദ്യ സിനിമയ്ക്ക് വേണ്ടി ഇത്ര വര്‍ഷം എന്തിനു മാറ്റിവച്ചുവെന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു.അതിലുപരി നഷ്ടങ്ങളുണ്ടായി.പക്ഷേ ഈ പോസിറ്റിവ് പ്രതികരണം കാണുമ്പോള്‍ അതൊന്നും ഒരു പ്രശ്‌നങ്ങളായി തോന്നുന്നില്ല എന്നും ദേവൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

Revathy