‘വഴക്ക്’ വീണ്ടും കൂടുന്നു; സംവിധായകൻ സനൽകുമാർ ശശിധരന് വൻ തിരിച്ചടി, സിനിമ ഓണ്‍ലൈനില്‍ നിന്ന് നീക്കി

Follow Us :

വഴക്ക് സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് വൻ തിരിച്ചടി. സംവിധായകൻ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ പിൻവലിച്ചു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സ് പരാതി നല്‍കിയിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ ഫയൽ വിമിയോ ഡിസേബിൾ ചെയ്തത്.

ടൊവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ 2022ലാണ് വഴക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയില്ല. പകരം പല ഫിലിം ഫെസ്റ്റിവലുകളിലും ഐഎഫ്എഫ്കെയിലും അടക്കം പ്രദർശിപ്പിച്ചു. എന്നാല്‍, സിനിമയുടെ തിയറ്റര്‍, ഒടിടി റിലീസുകളോട് ടൊവിനോ തോമസ് വിമുഖത കാട്ടുന്നു എന്നായിരുന്നു സംവിധാകന്‍റെ ആരോപണം.

ടൊവിനോയും പ്രതികരണവുമായി രം​ഗത്ത് എത്തിയിരുന്നു. സിനിമ അർഹിക്കുന്ന അം​ഗീകാരം ലഭിക്കാതെ പോകുമെന്നത് കൊണ്ടാണ് തിയറ്റർ റിലീസിനോട് വിമുഖത കാണിച്ചതെന്നാണ് ടൊവിനോ പറഞ്ഞത്. 27 ലക്ഷത്തോളം വഴക്കിന്റെ സഹനിർമാതാവ് എന്ന നിലയിൽ മുടക്കിയെന്നും തനിക്ക് ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയാണെന്നും ടൊവിനോ വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് സിനിമയുടെ പ്രിവ്യൂ കോപ്പി ഓൺലൈനിലൂടെ സനൽ പങ്കുവച്ചത്.