ഗായകനായി എന്ന നിലയിൽ മാത്രമല്ല നടനായും കഴിവ് തെളിയിച്ച വ്യക്തിയാണ് വിജയ് യേശുദാസ്. സംഗീതത്തിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകുന്ന വിജയ് യേശുദാസ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ സിനിമ ക്ലാസ് ബൈ എ സോള്‍ജ്യറാണ്. കലാഭവൻ ഷാജോൺ, കലാഭവൻ പ്രജോദ്, മീനാക്ഷി, സുധീർ എന്നിവരാണ് വിജയ് യേശുദാസിന് പുറമെ പ്രധാന കഥാപാത്രങ്ങളായി ക്ലാസ് ബൈ എ സോള്‍ജ്യറിൽ അഭിനയിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായരാണ് ക്ലാസ് ബൈ എ സോള്‍ജ്യർ സംവിധാനം ചെയ്തത്. മലയാളികളെ സ്കൂൾ ഓർമ്മകളിലേക്ക് കൊണ്ടു പോകുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലർ ഫാമിലി എന്റർടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഇരുപത്തിമൂന്ന് പ്രധാന കഥാപാത്രങ്ങളും നാനൂറിലധികം സ്കൂൾ വിദ്യാർത്ഥികളും ഈ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. അപ്പാനി ശരത്, ജെഫ് സാബു, സുധീർ സുകുമാരൻ, ഇർഫാൻ, ഹരീഷ് പേങ്ങൻ, വിഷ്ണു ദാസ്, ഹരി പത്തനാപുരം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ പ്രമോഷനായി വിജയ് യേശുദാസും മീനാക്ഷി അനൂപിനൊപ്പം അഭിമുഖങ്ങളിൽ സജീവമാണ്. പ്ലസ് ടു വിദ്യാർത്ഥിനിയുടെ സിനിമയിൽ നായകനായപ്പോഴുള്ള അനുഭവവും മീനാക്ഷിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവവും ആദ്യത്തെ നായക വേഷത്തെ കുറിച്ചും ഒക്കെ വിജയ് വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.
തന്റെ മക്കളോട് സംസാരിക്കുന്നത് പോലെയാണ് മീനാക്ഷിയോടും സംവിധായിക ചിന്മയിയോടും സെറ്റിൽ സംസാരിച്ചിരുന്നതെന്നാണ് വിജയ് യേശുദാസ് പറയുന്നത്. മോഡലിങും അഭിനയവുമൊക്കെ പണ്ടെ ഇഷ്ടമുള്ള കാര്യമായിരുന്നു. അവസരം വന്നപ്പോള്‍ അത് സ്വീകരിച്ചു. 16 വയസുള്ള ചിന്‍മയി ക്ലാസ് ബൈ സോൾജ്യറിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. എങ്ങനെയാണ് ക്യാരക്ടറിന്റെ ലുക്ക് എന്നൊക്കെ തുടക്കത്തിലെ പറഞ്ഞിരുന്നു. മീനാക്ഷിക്ക് നേരത്തെ ചിന്‍മയിയെ അറിയാം. ബെസ്റ്റ് ഫ്രണ്ട്‌സാണ്. എന്നെ വിക്രു എന്നാണ് മീനാക്ഷി വിളിക്കുന്നത്. തിരിച്ച് ഞാന്‍ മിക്രു എന്നും വിളിക്കും. കുട്ടികളല്ലേ… ഞാന്‍ വളരെ ഫ്രീയായാണ് ഇടപെട്ടത്. ആക്ഷനെന്ന് പറഞ്ഞാലാണ് സീരിയസാവുന്നത്. ഇവിടെ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞാല്‍ മീനാക്ഷി അതനുസരിച്ച് ചെയ്യും. ചിന്മയിയുടെ പ്രായമൊന്നും ഞാന്‍ നോക്കിയിരുന്നില്ല. ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്ത് പരിചയമുണ്ടായിരുന്നു. ഇത് ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ മികച്ചതായി തോന്നിയിരുന്നു. പക്വതയോടെയായിരുന്നു സംസാരിച്ചിരുന്നത്. നേരത്തെ പോലീസ് വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മിലിട്ടറി ക്യാരക്ടര്‍ കിട്ടുന്നത്. നടപ്പിലും ലുക്കിലും പെരുമാറ്റത്തിലുമെല്ലാം ക്യാരക്ടറായി മാറാന്‍ ശ്രമിച്ചിരുന്നു. ഓഫ് ക്യാമറയില്‍ എന്റെ മക്കളോട് സംസാരിക്കുന്നത് പോലെയാണ് ഞാന്‍ ഇവരോട് സംസാരിക്കാറുള്ളത്.’