Malayalam Article

ബേബി ഷവര്‍ ചടങ്ങ് നടത്താന്‍ പറഞ്ഞ ഗര്‍ഭിണിയായ ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ്

ബേബി ഷവര്‍ ചടങ്ങ് നടത്താന്‍ പറഞ്ഞ ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലെ വൃന്ദാചലത്തിലാണ് സംഭവം. പച്ചക്കറി മാര്‍ക്കറ്റിലെ തൊഴിലാളിയായ കെ അര്‍പുതരാജിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.

ബേക്കറിയില്‍ ജോലി ചെയ്തിരുന്ന അയല്‍വാസിയായ എല്‍ ശക്തിയെ (18)യാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഗര്‍ഭിണിയായതോടെ ബേബി ഷവര്‍ ചടങ്ങ് നടത്താന്‍ അര്‍പുതരാജിനോട് ശക്തി പറഞ്ഞു. എന്നാല്‍ സാമ്പത്തിക ഞെരുക്കം കാരണം അയാള്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ഭര്‍ത്താവ് തന്റെ വീട്ടിലെത്തിയപ്പോഴും ശക്തി ആവശ്യം ആവര്‍ത്തിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവാവ് അവിടെയുണ്ടായിരുന്ന വലിയൊരു തവിയെടുത്ത് ശക്തിയുടെ തലയ്ക്ക് ആഞ്ഞടിക്കുകയും മുഖത്തും കഴുത്തിലും പലതവണ ശക്തിയായി ഇടിക്കുകയും ചെയ്തു. ഈ സമയം ശക്തിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല.

ആക്രമണ ശേഷം സ്ഥലംവിട്ട യുവാവ് ഭാര്യാമാതാവിനെ ഫോണില്‍ വിളിക്കുകയും ശക്തി വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും ഒന്നുപോയി നോക്കാമോ എന്ന് പറയുകയും ചെയ്തു. ഇതോടെ വീട്ടിലെത്തിയ മാതാവ് ലത മകള്‍ അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. തലയിലും മുഖത്തും കഴുത്തിലും വലിയ ചതവും മുറിവുകളും കാണുകയും ചെയ്തു.

ഇതോടെ ലത പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് അര്‍പുതരാജിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Gargi