പേരുകേട്ടാല്‍ മലയാളികള്‍ തിരിച്ചറിയില്ലെങ്കിലും മലയാള മനസ്സില്‍ പതിഞ്ഞ മുഖമാണ് മുരുകന്റേത്.മലയാളികൾ ഈ മുഖം ഒരിക്കലും മറക്കില്ല. രാക്ഷസ രാജാവ് എന്ന സിനിമയിലെ ഒറ്റ ഗാനരംഗത്തിലൂടെ ഒരിക്കലും മായാത്ത മുഖമായി മലയാളിയുടെ മനസ്സില്‍ ഇടം നേടിയ ബാല മുരുകന്‍ ഇന്ന് ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്. അദ്ദേഹം ഒരു നേരത്തെ ആഹാരത്തിനു പോലും വഴിയില്ലാതെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്.
അന്ധനാണെങ്കിലും ഞാന്‍ ശ്രമിക്കാത്തതിനാല്‍ തനിക്ക് ഒന്നും നഷ്ടമാവരുതെന്ന് ചിന്തിച്ച മുരുകന്‍ ബി എ ബിരുദ ധാരിയും ബി എഡ് കാരനുമാണ്. എന്നാല്‍ രണ്ടും പറഞ്ഞു നടക്കാന്‍ മാത്രം കൊള്ളാം. സിനിമയില്‍ കണ്ടതിനേക്കാളും കഷ്ടപ്പെട്ട ജീവിതം നയിക്കുന്ന മുരുകന് ഒരാഗ്രഹമുണ്ട്, അന്ധത കവര്‍ന്നെടുത്ത ദൃശ്യ വിസ്മയം തിരികെ കിട്ടാനോ, മണിമാളികയും പട്ടുമെത്തയോ അല്ല . അത് കാഴ്ച നഷ്ടപ്പെട്ട നിഷ്കളങ്കനായ ഒരു യുവാവിന്റെ മനസ്സിന്റെ ആഗ്രഹമാണത്. “താര രാജാവ് മമ്മൂക്കയെ ഒരിക്കല്‍ക്കൂടി കാണണം”.
എല്ലാ പ്രതീക്ഷയും വഴിമുട്ടി ജീവിതം പോലും അവസാനിപ്പിക്കാന്‍ ശ്രമിച്ച തന്റെ ഇനിയുള്ള ആഗ്രഹം ഇതാണെന്ന് ബാലമുരുകന്‍ പറയുന്നു.
ചെന്നൈയില്‍ നിന്നും മൂന്നാറിലേക്ക് കുടിയേറിപ്പാര്‍ത്ത മുളകന്റെയും മുത്തമ്മയുടെയും നാലാണ്മക്കളില്‍ ഇളയവനാണ് മുരുകന്‍. നാലാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്തേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട മുരുകന്‍ പിന്നീട് ചെറിയമ്മയുടെ തണലിലായിരുന്നു കഴിഞ്ഞിരുന്നത്. ജ്യേഷ്ഠന്മാരെക്കൊണ്ട് പറമ്ബില്‍ ജോലി ചെയ്യിക്കുന്നതിനാല്‍ തന്നെ വളര്‍ത്തുന്നതില്‍ ചെറിയമ്മക്ക് ആദ്യം ഒരു മടിയും ഇല്ലായിരുന്നു എന്ന മുരുകന്‍ പറയുന്നു.
കാഴ്ചയില്ലാത്ത തനിക്ക് ധൈര്യം തന്നു എന്നും കൂടെ ഉണ്ടാകുമെന്നു ഉറപ്പു നല്‍കിയ ചേട്ടന്മാര്‍ കല്യാണം കഴിഞ്ഞപ്പോള്‍ വാക്കുമാറിയതും മക്കള്‍ വളര്‍ന്നു വന്നപ്പോള്‍ ചെറിയമ്മയുടെ സ്വഭാവം മാറിയതും മുരുകന്റെ ജീവിതം നരകത്തിലേക്ക് തള്ളിവിട്ടു.
പഠനത്തില്‍ മിടുക്കനായിരുന്ന മുരുകന്‍ ആലുവയിലുള്ള അന്ധ വിദ്യാലയത്തില്‍ 400 ഇല്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പത്താം ക്ലാസ് പാസ്സായി. കലാകായിക മേഖലയിലും കരകൗശല നിര്‍മാണത്തിലും വിദഗ്ധനായിരുന്നു മുരുകന്‍.
എന്റെ മടി കാരണം ജീവിതം നഷ്ടപ്പെടരുതെന്ന് ചിന്തിച്ച മുരുകന്‍ ഒരു എസ് ടി ഡി ബൂത്തില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തും പലരോടും സഹായം അഭ്യര്‍ഥിച്ചും സുമനസ്സുകള്‍ കനിഞ്ഞതിനാലും പിന്നീട് സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദവും ബി എഡും നേടി. എങ്കിലും ജീവിതം എവിടെയും എത്തിയില്ല. എന്ത് പടിക്കണമെങ്കിലും എന്ത് ജോലി ചെയ്യണമെങ്കിലും പണവും താമസ സൗകര്യവും വില്ലനായി മാറിയതിനാല്‍ അന്ധന്മാരുടെ തൊഴില്‍ കേന്ദ്രങ്ങള്‍ മാത്രമായിരുന്നു മുരുകന് ശരണം. എന്നാല്‍ അവധിക്കാലങ്ങളില്‍ വീട്ടില്‍ പോകണമെന്നത് വീണ്ടും മുരുകനെ പ്രതിസന്ധിയിലാക്കി. പോകാന്‍ ഒരു വീടോ ചിലവാക്കാന്‍ പണമോ ഇല്ലാത്ത അന്ധനായ ഈ യുവാവ് പലപ്പോഴും പല സുഹൃത്തുക്കളുടെയും കാരുണ്യം കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്.
എന്ത് ജോലിയും ചെയ്യാന്‍ മുരുകന്‍ തയ്യാറാണ്. അതിനായുള്ള പല ശ്രമവും നടത്തി. റേഡിയോ ജോക്കി മുതല്‍ തന്‍ പഠിച്ചിറങ്ങിയ ടീച്ചര്‍ ജോലിക്കു പോലും ശ്രമിച്ചെങ്കിലും തന്റെ കഴയില്ലാത്ത കാരണം എല്ലായിടത്തുനിന്നും തഴയപ്പെട്ടു എന്ന് മുരുകന്‍ പറയുന്നു. പ്രയാസം സഹിക്കവയ്യാതെ ജീവിതം എന്നെന്നേക്കുമായി ഉപേക്ഷിക്കാനുള്ള ശ്രമവും മുരുകന്റെ ഭാഗത്തുനിന്നുണ്ടായി.
ജീവിതത്തിലെ കല്ലും മുള്ളും ചവിട്ടി മുരുകന്‍ ഇന്ന് എത്തിയിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ അന്ധര്‍ക്കായുള്ള അഗതിമന്ദിരത്തിലാണ്. അതും നാട്ടുകാരുടെ ഔദാര്യത്തില്‍ ഇനി എത്ര നാള്‍ എന്ന ആശങ്കയില്‍.
ഒരു അന്ധന്റെ ജീവിതാഭിലാഷം ആര്‍ക്കും ഊഹിക്കാം. സുന്ദരമായ ഈ ലോകം ഒന്ന് കാണാന്‍ സാധിക്കണം, ദാരിദ്ര്യം കൂടാതെ ജീവിക്കണം. എന്നാല്‍ അതിനേക്കാളുപരി മുരുകന് ഒരു ആഗ്രഹമുണ്ട് പഠനകാലത്തു എല്ലാവരും പറഞ്ഞറിഞ്ഞ താന്‍ തൊട്ടറിഞ്ഞ താര രാജാവ് മമ്മൂക്കയെ ഒന്ന് കാണണം. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചതിന്റെ ത്രില്ല് ഇപ്പോഴും മുരുകനെ വിട്ടുപോയിട്ടില്ല.
ആലുവയിലുള്ള അന്ധ വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്ബോഴാണ് മമ്മൂട്ടി നായകനായ രാക്ഷസ രാജാവ് എന്ന സിനിമയിലെ “സ്വപ്നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കും” എന്ന പാട്ടു സീനില്‍ അഭിനയിക്കാന്‍ മുരുകനും കൂട്ടുകാര്‍ക്കും അവസരം ലഭിച്ചത്. അന്ന് ഷൂട്ടിങ് ശേഷം നമ്മെളെല്ലാം മമ്മൂക്കയെ പരിജയെപ്പെടാന്‍ ചെന്നപ്പോള്‍ ഞങ്ങളുടെ അവസ്ഥ കണ്ടു മമ്മൂക്ക വികാരഭരിതനായെന്ന് മുരുകന്‍ ഓര്‍ക്കുന്നു. ജീവിതത്തിലുടനീളം കൈപ്പുനീര് കുടിച്ച മുരുകന്‍ ഈ ഒരു നിമിഷത്തെ സ്വര്‍ഗ്ഗ തുല്യമായി കാണുന്നു. കൂടെ വീണ്ടും വീണ്ടും ആ ആഗ്രഹം ആവര്‍ത്തിക്കുന്നു. മമ്മൂക്കയെ ഒരു നോക്ക് കൂടി.