മലയാളികളുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന നായികയാണ് മാതു, പല ഹിറ്റ് സിനിമകളുടെയും ഭാഗമായ നടി എന്ന് സിനിമ ജീവിതത്തിൽ നിന്നും വളരെ അകന്നു കഴിഞ്ഞു. നടി മാതു തൊണ്ണൂറുകളിലെ മലയാളത്തിന്റെ പ്രിയപ്പെട്ട താരമായിരുന്നു. എന്നാല്‍ ഒരു വിവാഹം കഴിച്ചു നടിയുടെ ജീവിതം തകര്‍ന്നെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. പ്രണയിച്ച ആളെ സ്വന്തമാക്കാന്‍ സിനിമ ഉപേക്ഷിച്ചു.. മതം മാറി.. ഒടുവില്‍ പ്രണയവും ജീവിതവും നഷ്ടപ്പെട്ടു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ ഹിന്ദു മതം ഉപേക്ഷിച്ച് ക്രിസ്തു മതത്തിലേക്ക് മാറിയത് വിവാഹം കഴിക്കാനല്ല എന്ന് മാതു വ്യക്തമാക്കി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാതു.
അമരത്തിലൂടെ ശ്രദ്ധേയായ മാതു മതം മാറിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഡോ. ജേക്കബിനെ വിവാഹം കഴിക്കാനാണ് മാതു മതം മാറിയത് എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വിവാഹം കഴിക്കാനല്ല താന്‍ മതം മാറിയത് എന്ന് പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മാതു വ്യക്തമാക്കി. അമരത്തില്‍ അഭിനയിക്കുന്ന കാലത്തേ താനൊരു ക്രിസ്തു മത വിശ്വാസിയായി കഴിഞ്ഞിരുന്നു എന്നാണ് മാതു പറഞ്ഞത്.
കുട്ടേട്ടന്‍ എന്ന ചിത്രത്തിന് ശേഷം മാതുവിനെ പെരുന്തച്ചനിലേക്ക് ക്ഷണിച്ചു. ഷൂട്ടിങിന് തയ്യാറായി ഇരിക്കുമ്പേഴാണ് ആ റോള്‍ മോനിഷ ചെയ്തു തുടങ്ങി എന്നറിയുന്നത്.പെരുന്തച്ചനിലെ റോള്‍ നഷ്ടപ്പെട്ടപ്പോള്‍ മാതു ഡിപ്രഷനിലായി. അത് മാറ്റാന്‍ അമ്മ മാതുവിനെയും കൂട്ടി സഹായമാത പള്ളിയില്‍ പോയി. അവിടെ എത്തി മാതാവിനു മുന്നില്‍ കരഞ്ഞ് പ്രാര്‍ത്ഥിച്ചു.പ്രാര്‍ത്ഥിച്ച ശേഷം വീട്ടിലെത്തി കിടന്നുറങ്ങിയ ശേഷം മാതുവിനെ തേടി ഒരു ഫോണ്‍കോള്‍ എത്തി. അമരത്തിലേക്കുള്ള ഓഫറായിരുന്നു അത്. എന്നാല്‍ ചെറിയ റോളിന് തയ്യാറല്ല എന്ന് മാതു പറഞ്ഞു.
വീണ്ടും അമരത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാതുവിന്റെ വീട്ടിലേക്ക് വിളിച്ചു. ഇത്തവണ ഫോണ്‍ എടുത്തത് അമ്മയാണ്. അമരത്തില്‍ മമ്മൂട്ടിയുടെ മകളുടെ വേഷം ആണെന്ന് പറഞ്ഞപ്പോള്‍ മാതു സമ്മതിച്ചു. അന്ന് മുതല്‍ താന്‍ ജീസസിന്റെ മകളാണെന്ന് മാതു പറയുന്നു. അച്ഛന്റെയും അമ്മയുടെയും പിന്തുണയോടെയാണ് ക്രിസ്തുമതം സ്വീകരിച്ചത്. പേരും മാറ്റി. ആ മതവിശ്വാസപ്രകാരം ജീവിച്ചു.ക്രിസ്തു മതം സ്വീകരിച്ചത് കൊണ്ട് തന്നെ വിവാഹം ചെയ്തത് ക്രിസ്ത്യാനി ആണ്. മക്കളെയും ആ വിശ്വാസത്തിലാണ് വളര്‍ത്തുന്നത് എന്ന് മാതു പറയുന്നു.
മക്കളുമൊത്ത് ന്യൂയോര്‍ക്കിലാണ് മാതു ഇപ്പോള്‍ താമസിക്കുന്നത്. നൃത്താഞ്ജലി എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തി വരുന്ന താരം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രചിരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ജനിച്ച മാതു കന്നട സിനിമകളില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാത്രം മാതുവായി മാറുകയായിരുന്നു.
അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിയ്ക്കുന്ന മാതുവിന്റെ കഥാപാത്രം. കുട്ടേട്ടന്‍, സദയം, ഏകലവ്യന്‍, ആയുഷ്‌കാലം, തുടര്‍ക്കഥ, സവിധം, അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്.