ദിലീപ് അല്ല ആക്രമിക്കപ്പെട്ടവള്‍ക്ക് നീതി ലഭിക്കുക എന്നതാണ് ലക്ഷ്യം : ഡബ്ല്യു.സി.സിക്ക് ‘അമ്മ’യുടെ മറുപടി

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്‌ടീവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ ‘അമ്മ’ രംഗത്ത്. ദിലീപ് കുറ്റക്കാരനോ അല്ലയോ എന്നതല്ല ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അമ്മ…

കൊച്ചി: വിമെന്‍ ഇന്‍ സിനിമാ കളക്‌ടീവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി താര സംഘടനയായ ‘അമ്മ’ രംഗത്ത്. ദിലീപ് കുറ്റക്കാരനോ അല്ലയോ എന്നതല്ല ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അമ്മ വ്യക്തമാക്കി. ‘കോടതി വിധി വരുന്നതുവരെ ആരോപണവിധേയന്‍ നിരപരാധിയാണ്.

ഡബ്ല്യു.സി.സിയുടെ പരാതിയില്‍ നടപടി വൈകിയത് പ്രളയം കാരണമാണ്. മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണങ്ങള്‍ കെട്ടിവയ്‌ക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്. സര്‍ക്കാരിന്റെ ഇടപെടലില്‍ പിന്തുണ അറിയിക്കുന്നുവെന്നും അമ്മ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
എല്ലാ പ്രശ‌നങ്ങളും പരിഹരിച്ചു വരികയായിരുന്നു.

എന്നാല്‍ ആ സമയത്താണ് പ്രളയം വന്നത്. അമ്മയുടെ അംഗങ്ങള്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നു. അതുകഴിഞ്ഞ് സംസ്ഥാന സ‌ര്‍ക്കാരിലേക്ക് പണം സ്വരൂപിച്ച്‌ നല്‍കുന്നതിലേക്കായി വിദേശത്ത് ഒരു ഷോ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെയൊക്കെ തിരക്കിലായതിനാലാണ് ഡബ്ല്യു.സി.സിയുടെ പരാതികള്‍ക്ക് മറുപടി നല്‍കാന്‍ വൈകിയത്’- അമ്മയുടെ വക്താവ് കൂടിയായ നടന്‍ ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തിലകനെ പുറത്താക്കിയത് സംബന്ധിച്ച ആരോപണങ്ങള്‍ക്കും അമ്മ മറുപടി നല്‍കിയിട്ടുണ്ട്. തിലകനെ പുറത്താക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ്. പിന്നീട് അത് ജനറല്‍ ബോഡി അംഗീകരിക്കുകയായിരുന്നു. ദിലീപിനെ പുറത്താക്കിയത് എക്‌സ്. കമ്മിറ്റിയായിരുന്നെങ്കിലും ജനറല്‍ ബോഡി അത് തള്ളുകയായിരുന്നു. അതുകൊണ്ടു തന്നെ എക്‌സ്. കമ്മിറ്റിക്ക് മാത്രം തീരുമാനമെടുക്കാന്‍ കഴിയില്ല. വിഷയം ചര്‍ച്ച ചെയ്യുന്നതിലേക്കായി ഉടന്‍ തന്നെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ അമ്മ വ്യക്തമാക്കുന്നു.