പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കാത്ത പോലീസിനെ ഞെട്ടിച്ചുകൊണ്ട് ചോരയിറ്റുന്ന ഭ്രൂണവുമായി പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍

ബലാത്സംഗത്തിനിരയായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനഞ്ച് വയസുകാരി ചോരയിറ്റുന്ന ഭ്രൂണവുമായി പോലീസ് സ്‌റ്റേഷനില്‍. മധ്യപ്രദേശിലെ സാത്‌നയിലാണ്  പോലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് അതിക്രൂരമായ പീഡനകഥ പുറംലോകമറിഞ്ഞത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആറ് മാസം പ്രായമുള്ള ഭ്രൂണം സഞ്ചിയില്‍…

ബലാത്സംഗത്തിനിരയായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിനഞ്ച് വയസുകാരി ചോരയിറ്റുന്ന ഭ്രൂണവുമായി പോലീസ് സ്‌റ്റേഷനില്‍. മധ്യപ്രദേശിലെ സാത്‌നയിലാണ്  പോലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് അതിക്രൂരമായ പീഡനകഥ പുറംലോകമറിഞ്ഞത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആറ് മാസം പ്രായമുള്ള ഭ്രൂണം സഞ്ചിയില്‍ പൊതിഞ്ഞ് എസ്പിയുടെ ഓഫീസില്‍ എത്തിയത്.

പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ പോലും മനസ്സു തകർന്നു. ഏഴുമാസം മുൻപ് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായിരുന്നു. പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പുറത്തിറങ്ങിയ തന്നെ നീരജ് പാണ്ഡെ എന്നൊരാള്‍ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മുഖ്യപ്രതിയുടെ പേരുൾപ്പടെയുള്ള വിവരങ്ങൾ ചേർത്ത് അന്നവൾ പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ അവളുടെ പരാതിയിൽ യാതൊരു നിയമനടപടിയുമുണ്ടായില്ല.

ബലാത്സംഗം നടന്ന് മാസങ്ങള്‍ക്കു ശേഷമാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ അമ്മയേയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടാകുന്നത്. ആശുപത്രിയില്‍ പോകുന്ന വഴി നീരജും കൂട്ടാളികളും തടഞ്ഞു നിര്‍ത്തി പ്രദേശത്തെ ഒരു ക്ലിനിക്കില്‍ കൊണ്ടു പോയി നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഇതു പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് സംഘം ഭീഷണി മുഴക്കുകയും ചെയ്തു.

 

ഗര്‍ഭഛിദ്രം നടത്തിയതിനു ശേഷം ഭ്രൂണം ഒരു കവറിലാക്കി വഴിയില്‍ ഉപേക്ഷിക്കാന്‍ ഡോക്ടര്‍ തന്നെ ഇവരുടെ പക്കല്‍ കൊടുത്തുവിടുകയായിരുന്നു. വളരെ ക്രൂരമായി ഭ്രൂണത്തെ ഇല്ലാതാക്കിയ ഡോക്ടർ ഓട്ടോക്കൂലിയായി 20 രൂപ നൽകിയെന്നും ഗർഭഛിദ്രത്തിനു ശേഷം അവശനിലയിലായ തന്നെ പുറത്താക്കി വാതിലടക്കുകയും ചെയ്തെന്നും പെൺകുട്ടി പറയുന്നു. പിന്നാലെ ഇവര്‍ നേരെ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ഭ്രൂണവുമായി പെണ്‍കുട്ടി എസ്പി ഓഫീസിലാണ് എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.