ചികിത്സ കിട്ടാതെ യുവതി മരിച്ചു.പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച അനുസൂയാമ്മ (22) ആണ് പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. ഇവിടെ യുവതിയെ യഥാസമയം പരിശോധിക്കുന്നതിന് ഡോക്ടര്‍ ഇല്ലായിരുന്നു. കര്‍ണാടകയിലെ കോളാര്‍ ജില്ലയിലാണ് സംഭവം. സഹോദരനും ഭര്‍ത്താവും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ അവിടെ ഒരു നേഴ്സ് മാത്രമാണുണ്ടായിരുന്നത്.
ഡോക്ടറെ വിളിക്കാമെന്ന് നേഴ്സ് അറിയിച്ചുവെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും ഡോക്ടര്‍ എത്തിയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഡോക്ടര്‍ എത്തുമെന്നും തനിക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഫോണ്‍ വഴി നല്‍കുന്നുണ്ടെന്നുമായിരുന്നു നേഴ്സിന്റെ മറുപടി. മരിച്ച യുവതി രണ്ട് വര്‍ഷം മുന്‍പ് തന്റെ മൂത്ത കുട്ടിക്ക് ജന്മം നല്‍കിയതും ഇതേ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 5.45ഓടെ അനസൂയയുടെ ആരോഗ്യനില വഷളായി. എന്നാല്‍ യുവതിയുടെ അടുത്തേക്ക് പോകാന്‍ ബന്ധുക്കളെ നേഴ്സ് അനുവദിച്ചില്ല. ഇതേതുടര്‍ന്ന് അനുസൂയയുടെ ഭര്‍ത്താവും സഹോദരനും ബലമായി ലേബര്‍ റൂമില്‍ പ്രവേശിച്ചു. ഇരുവരും അകത്ത് എത്തിയപ്പോള്‍ അനുസൂയ കുഴഞ്ഞു വീഴാറായ നിലയിലായിരുന്നു. ഇതേതുടര്‍ന്ന് അനസൂയയെ മാലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു.
എന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ആംബുലന്‍സ് സൗകര്യം ലഭിച്ചില്ല. വേദനയെ തുടര്‍ന്ന് നിലവിളിച്ച അനുസൂയയോടെ നേഴ്സുമാര്‍ വളരെ മോശമായാണ് പെരുമാറിയത്. ഇതിനിടെ യുവതിയുടെ ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു എന്ന് ബന്ധുക്കള്‍പറഞ്ഞു. ഇതേതുടര്‍ന്ന് യുവതിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്‍പാകെ പ്രതിഷേധിച്ചു.
ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ എത്താതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ബന്ധുക്കള്‍ നിലപാട് സ്വീകരിച്ചു.എന്നാല്‍ വൈകുന്നേരം വരെ പ്രതിഷേധം സമരം നടത്തിയിട്ടും അധികൃതര്‍ എത്തിയില്ല. ഒടുവില്‍ അനുനയിപ്പിക്കാന്‍ എത്തിയ പോലീസ് തങ്ങളെ മര്‍ദ്ദിച്ചതായി യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഗൈനക്കോളജിസ്റ്റ് ഡോ. തേജസ്വിനിക്കെതിരെ കേസെടുത്തു.