മഴുകൊണ്ട് ഭർത്താവ് ഭാര്യയെ വെട്ടി: വേദനകൊണ്ട് പിടയുന്ന ചിത്രങ്ങൾ പകർത്തി രസിച്ച് അയൽവാസികൾ.

മദ്യപനായ ഭർത്താവിന്റെ വെട്ടേറ്റു വീണ വീട്ടമ്മ പല തവണ സഹായത്തിനു അപേക്ഷിച്ചിട്ടും രക്ഷപ്പെടുത്താൻ അവരുടെ അയൽവാസികൾ തയ്യാറായില്ല. പകരം മൊബൈൽഫോണിൽ ദൃശ്യങ്ങൾ പകർത്തി ലൈക്കും കമന്റും വാങ്ങുന്ന തിരക്കിലായിരുന്നു അവർ. ഹരിയാനയിൽ നിന്നാണ് കണ്ണിൽ ചോരയില്ലാത്ത സംഭവം റിപ്പോർട്ട് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ വിഡിയോ വൈറലായി കഴിഞ്ഞു. ബാരോലി ഗ്രാമത്തിലെ മൂന്ന് മക്കളുടെ അമ്മയായ വീട്ടമ്മയ്ക്കാണ് ഈ ദുർവിധി നേരിടേണ്ടി വന്നത്. മുഴുകുടിയനായ ഭർത്താവ് നരേഷ് യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം മഴു ഉപയോഗിച്ച് വയറ്റിൽ വെട്ടുകയായിരുന്നു.

ഞാൻ ഇപ്പോൾ മരിക്കും. എന്നെ രക്ഷിക്കൂ… യുവതി അലറി വിളിച്ചു. കരച്ചിൽ കേട്ട് അയൽവാസികൾ എത്തിയത് മൊബൈല്‍ ക്യാമറയുമായാണ്. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ആരും മെനക്കെട്ടില്ല. പല പോസുകളിൽ ചിത്രങ്ങളും വിഡിയോയും എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായിരുന്നു എല്ലാവർക്കും താത്‌പര്യം. മുതിർന്നവരും കുട്ടികളും യുവതിയുവാക്കളുമെല്ലാം ആ സംഘത്തിൽ ഉണ്ടായിരുന്നു.

തന്നെ രക്ഷിക്കാന്‍ കേണപേക്ഷിക്കുന്ന യുവതിയുടെ ദയനീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഗതി പുറത്തറിഞ്ഞത്. വിവരമറിഞ്ഞ് എത്തിയ പോലീസാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തന്നെ വഞ്ചിച്ചു എന്നാരോപിച്ചാണ് ഭർത്താവ് യുവതിയെ മഴുവിന് വെട്ടിയതെന്നാണ് പൊലീസ് ഭാഷ്യം. യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Devika Rahul