മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ യുവാവിനെ പാതയോരത്ത് വെട്ടിക്കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ പട്ടാപകല്‍ ചായവില്‍പ്പനക്കാരനെ പതിനൊന്നംഗ സംഘം റോഡരികിലിട്ട് വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെയിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.

വഴിയരികില്‍ ചായ വിറ്റുകൊണ്ടിരിക്കുകയായിരുന്ന റഫീഖുദ്ദീന്‍(33) എന്ന യുവാവിനെയാണ് പതിനൊന്നംഗ സംഘം വെട്ടിയും വെടിവെച്ചും കൊലപ്പെടുത്തിയത്. വടിവാളും വടികളുമായി എത്തിയ അക്രമിസംഘം റഫീഖിനെ റോഡിലേക്ക് വലിച്ചിട്ട് നിരവധിതവണ വെട്ടി. ഇതിനുശേഷം ശേഷം തലയില്‍ വെടിയുതിര്‍ക്കുകയുമായിരുന്നു.

അക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസി ടിവിയില്‍ പതിഞ്ഞു. വെട്ടേറ്റ് വീണശേഷവും അക്രമികളിലൊരാള്‍ റഫീഖിന്റെ തലയില്‍ നിരവധി തവണ വെട്ടി.സമീപത്തുണ്ടായിരുന്ന ഒരു സംഘാംഗം റഫീഖിനെ വലിച്ചിഴച്ച് സംഭവസ്ഥലത്തുനിന്ന് മാറ്റുന്നതുവരെ ആക്രമണം തുടര്‍ന്നു.

കൊല നടത്തിയശേഷം അക്രമികള്‍ ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട റഫീഖുദ്ദീനും ഗുണ്ടയായിരുന്നുവെന്നും ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഗുണ്ടാ കുടിപ്പകയാകാം അക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

ദൃക്സാക്ഷികളുടെ  മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസിന് സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. പട്ടാപ്പകല്‍ നടന്ന കൊലപാതകം നഗരവാസികളെ നടുക്കിയിരിക്കുകയാണ്.

Devika Rahul