സീൻ – പുറം ദൃശ്യം: ടെറസിൽ നിന്നുള്ള ലോങ്ങ് ഷോട്ട് .
പഠിക്കുമ്പോൾ എനിക്കാ തിയറികൾ ഒന്നും പിടികിട്ടിയിരുന്നില്ല.
പക്ഷെ ഇന്നെനിക്കത് പിടികിട്ടി.
നിങ്ങൾ മാറ്റിയില്ലെങ്കിൽ ഒന്നും മാറില്ലെന്ന്.
കട്ട്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ തെരഞ്ഞെടുപ്പ് ഘോഷം.
സീൻ
സംഘർഷ ബാധിത പ്രദേശത്ത് വോട്ടെടുപ്പ് നടത്താനെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ വാഹനം
കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 19 പേർ ഇവിടെ മരിച്ചു.
മരണസംഖ്യ നാളെ വൈകിട്ടേ അറിയൂ.
കട്ട്
ഓസ്‌കാർ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ന്യൂട്ടൻ’ കഥയും സംഭാഷണ മികവും കൊണ്ട് ഇതിനകം പല ചലച്ചിത്ര മേളകളിലും സ്വീകരിക്കപ്പെട്ടു.
സിനിമയില്ലാത്ത ഒരു രംഗം.
തീയേറ്ററിന് മുമ്പിൽ ആദിവാസികളുടെ വാദ്യമേളങ്ങൾ. അവർ ‘ബോളിവുഡ് ചലച്ചിത്ര താരങ്ങൾ’. അവർക്കു വേണ്ടി കഴിഞ്ഞ ദിവസം പ്രത്യേകം ഒരുക്കിയ പ്രദർശനം. മിക്കവരും ഇതാദ്യമായി സിനിമ തിയേറ്ററിലെത്തുന്നവർ.
രണ്ടു അഭിനേതാക്കൾ ഇതിനകം മരിച്ചു. പക്ഷെ അവരുടെ കുടുംബാംഗങ്ങൾ സിനിമ കാണാനെത്തി.
അവരുടെ കൂട്ടത്തിലെ നിർഭയനായ ചെറുപ്പക്കാരൻ മംഗൾ കുഞ്ചം. യഥാർത്ഥ ജീവിതത്തിൽ ജേണലിസ്റ്റ്. ഒട്ടേറെ തവണ ജീവന് ഭീഷണി ഉണ്ടായ 26 കാരൻ. സിനിമയിലും അതേ വേഷം.
സീൻ
തീയേറ്ററിന് മുൻവശം. Ext.
സംവിധായകൻ എന്നോട് പോലീസ് ചീഫിന്റെ ക്യാരക്ടറിനോട് ഇഷ്ടമുള്ള ചോദ്യം ചോദിക്കാൻ പറഞ്ഞു. എന്നെ ശരിക്കും അലട്ടികൊണ്ടിരുന്ന ഒരു ചോദ്യം ഞാൻ ചോദിച്ചു.
“എന്താണ് ആദിവാസികളെ കീഴടങ്ങാൻ പ്രേരിപ്പിക്കുകയും അവർ പിന്നെയും തോക്കെടുക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നത്?”
(അപ്പോൾ മംഗളിന്റെ മനസ്സിൽ സംസ്ഥാനത്തു ചെറുത്തു നിൽപ് നടത്തുന്ന സൽവാ ജുദും എന്ന സംഘടനയായിരുന്നു).
കട്ട്
അമിത് വി മസൂർക്കർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്‌കുമാർ റാവു മുഖ്യ വേഷം അവതരിപ്പിക്കുന്നു. ഛത്തിസ്‌ഗഡിലെ ആദിവാസികൾക്കിടയിൽ നിരവധി വർഷം പ്രവർത്തിച്ച ബിനായക് സെനിന്റെ മകൾ പ്രാൺഹിത സെൻ ജില്ലാ കളക്ടറുടെ വേഷമിടുന്നു.അഞ്ജലീന ജോളിയുടെ കമ്പോഡിയൻ ഫിലിം ‘ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ’ ഉൾപ്പെടെ 92 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളോടാണ് ‘ന്യൂട്ടൻ’ മത്സരിക്കുന്നത്.