മമ്മൂട്ടിയെ നായകനാക്കി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് 20 കോടിയിലേറെ കളക്ഷനാണ് ചിത്രം വേള്‍ഡ് വൈഡായി സ്വന്തമാക്കിയത്. എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും സംഘവും കൊലക്കേസ് പ്രതികളെ പിടികൂടാന്‍ നടത്തുന്ന യാത്രയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ ഉദ്വേഗജനകമായി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയടക്കം നാല് പേരാണ് കണ്ണൂര്‍ സ്‌ക്വാഡിലുള്ളത്. പക്ഷെ സംഘത്തിൽ നാല് പേരല്ല അഞ്ചു പേരാണ് എന്നാണ് സിനിമ കണ്ടിറങ്ങിയവരും പറയുന്നത്. പ്രതികള്‍ക്കായുള്ള തെരച്ചിലില്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ സന്തതസഹചാരിയാണ് ടാറ്റാ സുമോ. തുടങ്ങി ആദ്യരംഗം മുതല്‍ ടാറ്റാ സുമോ സ്‌ക്രീനിലുണ്ട്. ജോര്‍ജ് മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള കണ്ണൂര്‍ സ്‌ക്വാഡ് കേരളത്തില്‍ നിന്ന് പുറപ്പെടുമ്പോഴും അവര്‍ക്ക് കൂട്ടാവുന്നത് ആ വണ്ടിയാണ്. ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ നിന്നും രക്ഷപ്പെടുമ്പോഴും ബാബാഗഞ്ചിലേക്കുള്ള വനത്തിലൂടെയുള്ള ചേസിങ് സീനിലുമെല്ലാം ഈ ടാറ്റാ സുമോ നിറഞ്ഞുനിന്നിരുന്നു.‘ഞാനെപ്പോഴും നിങ്ങളോട് പറയാറില്ലേ, നമ്മുടെ ഈ വണ്ടിയും പൊലീസാണെന്ന്, നമുക്കിവന്‍ മതി’ എന്ന മമ്മൂട്ടിയുടെ ഡയലോഗില്‍ തന്നെ വണ്ടി ഒരു കഥാപാത്രമായി പ്രേക്ഷകരുടെ മനസില്‍ എസ്ടാബ്ലിഷ്ടാവുന്നുണ്ട്. പിന്നീട് ഓരോ രംഗത്തിലും പ്രേക്ഷകരും വണ്ടിയേയും ശ്രദ്ധിക്കാന്‍ തുടങ്ങും. അന്വേഷണ സംഘത്തിലെ അഞ്ചാമന്‍ എന്നാണ് അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും അടക്കം ഈ ടാറ്റാ സുമോയെ റിലീസിന് മുന്‍പ് തന്നെ വിശേഷിപ്പിച്ചത്. അത് അര്‍ത്ഥവത്താക്കുന്ന ചില രംഗങ്ങളും സിനിമയിലുണ്ട്. ഏത് പ്രതിസന്ധിഘട്ടത്തിലും അന്വേഷണ സംഘത്തിന് സഹായമാകുന്നുണ്ട് ഈ വാഹനം. എന്തായാലും കണ്ണൂര്‍ സ്‌ക്വാഡിലെ ഈ അഞ്ചാമനെ മമ്മൂട്ടി തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. ടാറ്റാ സുമോ മമ്മൂട്ടി കമ്പനിയില്‍ എത്തിയിട്ടുണ്ടെന്നാണ് സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ റോണി ഡേവിഡ് രാജ് പറയുന്നത്. ഷൂട്ടിങ്ങിന് രണ്ട് വണ്ടികള്‍ ഉണ്ടായിരുന്നു എന്നും . ഒരെണ്ണത്തിനു എന്തെങ്കിലും പറ്റിയാലും ബാക്കപ്പായി രണ്ടാമത്തേത് ഉപയോഗിക്കാമെന്നു കരുതിയെന്നു റോണി പറയുന്നു . രണ്ടും മമ്മൂട്ടി തന്നെ വാങ്ങിയെന്നാണ് തന്റെ അറിവ് എന്നും ഇപ്പോള്‍ മമ്മൂട്ടി കമ്പനിയില്‍ വണ്ടി കിടപ്പുണ്ടാകും എന്നും റോണി പറഞ്ഞു. ടാറ്റാ സുമോ പവർ സ്റ്റിയറിങ് പോലും ഇല്ലത പഴയ വണ്ടിയാണ് എന്നും അതു ഓടിക്കുക എന്നത് ടഫ് ആണ് എന്നും കുറെ അന്വേഷിച്ചാണ് ഈ വണ്ടി സംഘടിപ്പിച്ചത് എന്നും സംവിധായകൻ റോബിയുംപറഞ്ഞിരുന്നു. റിലീസ്‌ന് പിന്നാലെ സിനിമയിലെ ‘പ്രധാന കഥാപാത്രം’ ആയ കാര്‍ ആണ് സോഷ്യല്‍ മീഡിയയിലെയും ചര്‍ച്ച വിഷയം. സിനിമ ചര്‍ച്ചകളില്‍ ഒക്കെ തന്നെ കണ്ണൂര്‍ സ്‌ക്വാഡിലെ കാറും ഒരു പ്രധാന ചര്‍ച്ച തന്നെയാണ്. സിനിമയുടെ റിലീസിന് ശേഷം ചിത്രം കണ്ടവര്‍ ഒക്കെ തന്നെ കാറിനും പ്രശംസയുമായി എത്തിയിട്ടുണ്ട്. അസീസ് നെടുമങ്ങാട് അവതരിപ്പിക്കുന്ന ജോസാണ് ഏറിയ സമയവും വണ്ടിയുടെ ഡ്രൈവര്‍. അതിനാല്‍ തന്നെ ക്ലൈമാക്‌സില്‍ തകർന്നു കിടക്കുന്ന ടാറ്റാ സുമോയെ ജോസ് തിരിഞ്ഞു നോക്കുമ്പോള്‍ അറിയാതെ പ്രേക്ഷകരുടെ കണ്ണുകളും നിറയും.
ഒരുപക്ഷെ സ്‌ക്വാഡിലെ അഞ്ചാമനായി മറ്റ് അംഗങ്ങള്‍ക്കൊപ്പമോ ചിലപ്പോള്‍ അവര്‍ക്കും മേലെയോ ഈ വണ്ടി പ്രേക്ഷക മനസില്‍ ഇടംപിടിച്ചിട്ടുണ്ടാവും.ജീവനില്ലാത്ത വണ്ടിയെ പോലും പ്രേക്ഷകരിലേക്ക് കടത്തി വിടാൻ ആയിട്ടുണ്ടെങ്കിൽ അതില്‍ സ്‌ക്രിപ്റ്റ് റൈറ്റേഴ്‌സിന്റെ പങ്ക് വളരെ വലുതാണ് . എത്രത്തോളമാണ് .മുഹമ്മദ് ഷാഫിയുടേയും റോണി ഡേവിഡ് രാജിന്റേയും എഴുത്ത് ഓരോ കഥാപാത്രത്തേയും സൂക്ഷ്മമായി നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് പുറമേ അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ്, കിഷോര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം കേരളത്തില്‍ മാത്രം 330 ല്‍ അധികം സ്‌ക്രീനുകളിലാണ് ചിത്രം നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ 1.6 ലക്ഷം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റിരിക്കുന്നത്.