വരാഹരൂപം ഗാനം തിയേറ്ററിലോ ഒടിടി പ്ലാറ്റ് ഫോമിലോ പ്രദര്‍ശിപ്പിക്കരുത്!!!

കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം ഗാനത്തിന് വീണ്ടും വിലക്ക്. വരാഹരൂപം ഗാനം തിയേറ്ററിലോ ഒടിടി പ്ലാറ്റ് ഫോമിലോ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞു. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഉത്തരവ്.

ഗാനം പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ മാതൃഭൂമിക്കും തൈക്കുടം ബ്രിഡ്ജിനും പാട്ടിന്റെ ക്രെഡിറ്റ്‌സ് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജി കെഇ സാലിഹ് ഗാനം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഉത്തരവിട്ടു.
KANTARA-MOVIE
മാതൃഭൂമി മ്യൂസിക്കിനായി തൈക്കുടം ബ്രിഡ്ജ് ചിട്ടപ്പെടുത്തിയ നവരസം ഗാനത്തിന്റെ കോപ്പിയടിയാണ് വരാഹരൂപമാണെന്നായിരുന്നു പരാതി. നവരസം ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടാണ് പാട്ടൊരുക്കിയതെന്ന് വരാഹരൂപത്തിന്റെ സംഗീത സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഹര്‍ജിക്കാരന്‍ നിര്‍ദേശിച്ച പോലെ ഗാനത്തിലെ സാദൃശ്യം പ്രാഥമിക നിഗമനത്തില്‍ ത്തന്നെ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. പകര്‍പ്പവകാശ നിയമം സെക്ഷന്‍ 64 പ്രകാരം പോലീസിന് തന്നെ രേഖകള്‍ പിടിച്ചെടുക്കാമെന്ന് കോഴിക്കോട് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

സംഗീത സംവിധായകന്‍ പകര്‍പ്പവകാശം ലംഘിച്ചിട്ടുണ്ടോ എന്നറിയാന്‍ ഡിജിറ്റല്‍ ഓഡിയോ വര്‍ക്ക് സ്റ്റേഷന്‍ പരിശോധിച്ച് അതിന്റെ അസല്‍ പകര്‍പ്പും പ്ലേറ്റുകളും തര്‍ക്കത്തിന് ആധാരമായതെല്ലാം പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.