പൊന്നി എങ്ങനെ കവിയൂർ പൊന്നമ്മയായി; പാട്ടുപാടാൻ ആഗ്രഹിച്ച പെൺകുട്ടി നായികയായി പിന്നീട് അമ്മയായി

മലയാള സിനിമയുടെ അമ്മ വാത്സല്യമായിരുന്നു നടി കവിയൂർ പൊന്നമ്മ. ആ വാത്സല്യം ഇനിയില്ല മാഞ്ഞു. ഇന്നലെ കൊച്ചിയിലെ സ്വകാര്യ സ്പത്രയിൽ വെച്ച് മരണപ്പെടുമ്പോൾ 79 വയസായിരുന്നു പ്രായം.

പൊന്നമ്മയുടെ പേരിനൊപ്പം കവിയൂര്‍ എന്ന സ്ഥലപ്പേര് പണ്ട് തൊട്ടേ ഉണ്ട്. ഈ പേര് വന്നു ചേർന്നതിന് പിന്നിലും ഒരു കഥയുണ്ട്. അധികമാർക്കും അറിയാത്ത ആ കഥയൊന്നും നോക്കാം . പാട്ടുകാരിയാകാനായിരുന്നു കവിയൂര്‍ പൊന്നമ്മ ചെറുപ്പത്തിൽ ആഗ്രഹിച്ചത്. പ്രശസ്ത ഗായിക കവിയൂര്‍ രേവമ്മയുടെ പിന്‍ഗാമിയാകട്ടെ എന്ന് പറഞ്ഞ് കൊണ്ട് പൊന്നമ്മയുടെ അരങ്ങേറ്റത്തില്‍ വച്ച് നാട്ടുപ്രമാണിയായ പ്രവര്‍ത്യാരാണ് പൊന്നമ്മയുടെ പേരിനൊപ്പം കവിയൂര്‍ എന്ന ദേശ നാമം ചേര്‍ക്കുന്നത്. അതോടെ പൊന്നി കവിയൂര്‍ പൊന്നമ്മയായി മാറുകയായിരുന്നു.

പാട്ടുകാരിയാകണമെന്ന് ആശംസിച്ചിട്ട പേര് പക്ഷെ പിന്നെ മലയാള സിനിമയിലെ അമ്മ എന്ന വാക്കിന്റെ പര്യായവും നിർവചനവുമായി  മാറുകയായിരുന്നു. പാട്ടുകാരിയാകാനായിരുന്നു കവിയൂര്‍ പൊന്നമ്മ ചെറുപ്പത്തിൽ ആഗ്രഹിച്ചത്. നാടകത്തിലൂടെയായിരുന്നു അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. പക്ഷെ കാലം കവിയൂര്‍ പൊന്നമ്മയെ നടിയാക്കി മാറ്റുകയായിരുന്നു. അങ്ങനെ മലയാള സിനിമയുടെ അമ്മ മുഖവുമായി മാറി കവിയൂർ പൊന്നമ്മ.

തന്റെ പതിനാലാം വയസിലാണ് കവിയൂർ പൊന്നമ്മയുടെ കലാജീവിതം ആരംഭിക്കുന്നത്. അന്ന് പാട്ടുകാരിയാകാനായിരുന്നു ആഗ്രഹിച്ചിരുന്നത്. വലുതാകുമ്പോള്‍ എംഎസ് സുബ്ബലക്ഷ്മിയെ പോലെയാകണം എന്നായിരുന്നു കവിയൂർ പൊന്നമ്മയുടെ  ആഗ്രഹം. പക്ഷെ സംഗീത സംവിധായകന്‍ ജി ദേവരാജന്റെ നിര്‍ബന്ധത്തിന് വഴങ്ങി കവിയൂർ പൊന്നമ്മ നാടകത്തില്‍ പാട്ടുകാരിയായി. പതിനാലാം വയസില്‍ തോപ്പില്‍ ഭാസിയ്‌ക്കൊപ്പം അഭിനയിച്ചു കൊണ്ട് നാടകത്തിന്റെ തട്ടിലെത്തി. മൂലധനം ആയിരന്നു ആദ്യ നാടകം.

പാട്ടുപാടാന്‍ ആഗ്രഹിച്ചു വന്നവള്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ തെല്ലൊന്ന് അമ്പരന്നു. അങ്ങനെ പേടിച്ച് കരഞ്ഞു നിന്ന പെണ്‍കുട്ടിയുടെ അരികിലെത്തി ആശ്വസിപ്പിക്കുന്നത് തോപ്പില്‍ ഭാസിയാണ്. ‘എടി കൊച്ചേ അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല. ഞാന്‍ പറയുന്നത് പോലെ ചെയ്താല്‍ മതി’ എന്നായിരുന്നു തോപ്പില്‍ ഭാസിയുടെ മോട്ടിവേഷന്‍ വാക്കുകൾ. അങ്ങനെ ഗായിക നായികയായി മാറുകയായിരുന്നു.

അധികം വൈകാതെ തന്നെ കവിയൂർ പൊന്നമ്മയെ തേടി സിനിമയുമെത്തി. മെരിലാന്റ് ഒരുക്കിയ ‘ശ്രീരാമപട്ടാഭിഷേകം’ ആയിരുന്നു കവിയൂർ പൊന്നമ്മയുടെ ആദ്യ സിനിമ. കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച രാവണന്റെ ഭാര്യ മണ്ഡോദരിയായിട്ടായിരുന്നു സിനിമാ നടിയായി തുടക്കം. പക്ഷെ അക്കാലത്തും സംഗീതം വിടാൻ കവിയൂർ പൊന്നമ്മ ആഗ്രഹിച്ചിരുന്നില്ല. പാട്ട് തന്നെയായിരുന്നു അവരുടെ മനസിലെ ലക്ഷ്യം .

പാട്ട് പഠിക്കുന്നതും പാടുന്നതുമൊക്കെ സജീവമായി തന്നെ തുടര്‍ന്ന് പോയി. നായികയായി സിനിമയിൽ തുടങ്ങിയെങ്കിലും പൊന്നമ്മയുടെ ചെറുപ്പത്തില്‍ തന്നെ അമ്മ വേഷങ്ങള്‍ തേടിയെത്തിയിരുന്നു. തന്റെ 19 -ാം വയസില്‍ തന്നെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചു. പിന്നാലെ തന്നെ സൂപ്പര്‍ താരങ്ങളായ സത്യന്‍, മധു, പ്രേം നസീര്‍ തുടങ്ങിയവരുടെ അമ്മയായി. കാലങ്ങള്‍ക്കിപ്പുറം മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും പൃഥ്വിരാജിന്റേയും വരെ അമ്മയായി അഭിനയിക്കാനും കവിയൂര്‍ പൊന്നമ്മയ്ക്ക് സാധിച്ചു. ആറ് പതിറ്റാണ്ടിനിടെ 700 ഓളം സിനിമകളിലും പൊന്നമ്മ അഭിനയിച്ചു . നാലു തവണ സഹ നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി .