സിനിമയുടെ സെറ്റിൽവെച്ച് സംവിധായകൻ തന്നെ പരസ്യമായി തല്ലി, സ്ത്രീകളെ സിനിമാ പോസ്റ്ററുകളിൽ ഉൾപ്പെടുത്തുന്നത് പണത്തിന് വേണ്ടി ; പദ്മപ്രിയ

സ്ത്രീകളെ സിനിമാ പോസ്റ്ററുകളിൽ ഉൾപ്പെടുത്തുന്നത് പണത്തിന് വേണ്ടിയാണെന്നും സിനിമയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്നും മലയാള സിനിമയില്‍ പുരുഷ മേധാവിത്വമുണ്ടെന്നും പറയുകയാണ് നടി പത്മപ്രിയ.

സിനിമയില്‍ പുരുഷ കേന്ദ്രീകൃതമായ കഥകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും പത്മപ്രിയ പറഞ്ഞു. ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും പത്മപ്രിയ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മടപ്പള്ളി കോളേജില്‍ ‘അതേ കഥകള്‍ തുല്യതുടേയും നീതിയുടേയും പുതിയ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ തന്നെ പരസ്യമായി തല്ലിയതിനെക്കുറിച്ചും പത്മപ്രിയ സംസാരിക്കുന്നുണ്ട്. ‘മിരുഗ’ ത്തിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു 2016-ല്‍ സംവിധായകന്‍ സാമി അടിച്ചത്. എല്ലാവരുടേയും മുന്നില്‍ വെച്ചാണ് സംവിധായകന്‍ തന്നെ അടിച്ചതെന്നും എന്നാൽ  ആ സിനിമയ്ക്ക് തനിക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് എന്നും പട്പപ്രിയ പറയുന്നു .  പക്ഷേ വാര്‍ത്ത വന്നത് ഞാനടിച്ചു എന്ന തരത്തിലാണ് എന്നും പിന്നീട് അയാള്‍ക്ക് ആറ് മാസം ബാന്‍ ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം തനിക്ക് തമിഴില്‍ നിന്ന് സിനിമകള്‍ ലഭിച്ചില്ലയെന്നും പത്മപ്രിയ പറയുന്നു.

അവകാശങ്ങള്‍ ചോദിക്കാനുള്ള ‘അര്‍ഹത’ പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്മപ്രിയ പറഞ്ഞു. ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള സിനിമകള്‍ ഇല്ലയെന്നും  ടെക്‌നിക്കല്‍ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ് എന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ ബുദ്ധിമുട്ടകള്‍ നേരിടുന്നുണ്ടെന്നും പത്മപ്രിയ പറയുന്നുണ്ട്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൃത്യമായ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും കുടെ കിടക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും പത്മപ്രിയ തുറന്നടിച്ചു. 2022 ലെ സ്വകാര്യ ഏജൻസി നടത്തിയ പഠന പ്രകാരം നിർമാണം, സംവിധനം,  ഛായഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാൽ ഈ മേഖലകളിൽ  2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു.

ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017 ൽ  സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായിയെന്നും  അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി പത്മപ്രിയ രംഗത്തെത്തിയിരുന്നു.കൂടാതെ  സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ലുസിസിയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തകയാണ് പത്മപ്രിയ. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പ്രതികരങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്നുമായിരുന്നു അന്ന് പത്മപ്രിയ പറഞ്ഞത്. താര സംഘടനയായ അമ്മയുടെ കൂട്ടരാജി ഉത്തരവാദിത്തമില്ലായ്മയാണ് എന്നും  ഇപ്പോള്‍ അമ്മ തലയും നട്ടെല്ലുമില്ലാത്ത സംഘടനയാണെന്നും പത്മപ്രിയ പറഞ്ഞിരുന്നു.

അതേസമയം ‘കാഴ്ച’ എന്ന ബ്ലെസി- മമ്മൂട്ടി ചിത്രത്തിലൂടെയാണ് പത്മപ്രിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥന്‍, യെസ് യുവര്‍ ഓണര്‍, ടൈം, കാണാകണ്‍മണി. പഴശ്ശിരാജ, സീനിയേഴ്‌സ്, നായിക, സ്‌നേഹവീട്, ഇയോബിന്റെ പുസ്തകം, ടിയാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 2022 ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വുമണ്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്.