പ്രൊമോഷനിടെ ഇറക്കി വിട്ടത് വേദനിപ്പിച്ചു; വയ്യാത്ത കാലും വെച്ച് മൂന്ന് നില കേറി , ഞങ്ങൾ അത് വിട്ടു കളയുന്നു; ബിബിൻ ജോർജ്‌ 

പൊതുവേദിയില്‍ വച്ച് താരങ്ങള്‍ അപമാനിക്കപ്പെടുന്നത് ഇന്ന് സ്ഥിരം കാഴ്ചയാവുകയാണ്. അടുത്തിടെ നടന്‍ ആസിഫ് അലിയ്ക്കായിരുന്നു അത്തരത്തിൽ ഒരു മോശം അനുഭവം നേരിടേണ്ടി വന്നത്. ഇപ്പോള്‍ നടന്‍ ബിബിന്‍ ജോര്‍ജ് അടക്കമുള്ള താരങ്ങളെ വേദിയില്‍ നിന്നും ഇറക്കി വിട്ടൊരു വീഡിയോ വൈറലാവുകയാണ്.

‘ഗുമസ്തന്‍’ എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി ഒരു കോളേജില്‍ എത്തിയപ്പോഴായിരുന്നു ഈ സംഭവം. പരിപാടിയ്ക്കിടെ കോളേജ് പ്രിന്‍സിപ്പാള്‍ നടന്‍ അടക്കമുള്ള സിനിമയുടെ പ്രവർത്തകരോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അതില്‍ വിഷമം തോന്നിയത് കൊണ്ട് വേദിയില്‍ നിന്നിറങ്ങിയെന്നും എന്നാല്‍ പക്ഷെ ഈ വിഷയം ഒരു പ്രശ്‌നമാക്കാന്‍ താൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് ബിബിന്‍ ജോര്‍ജിന്റെ പ്രതികരണം.

സംഭവം നടന്ന ഒരാഴ്ചയ്ക്ക് ശേഷമാണ് ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. ഈയൊരു സംഭവത്തിൽ നടൻ ബിബിൻ ജോർജ് പ്രതികരിച്ചത് ഇങ്ങനെയാണ്.  ‘സത്യം പറഞ്ഞാല്‍ വേദനിച്ചു എന്നാണ് പറയുന്നത്. ഞങ്ങൾ എല്ലാവരും ഉണ്ടാരുന്നു എല്ലാവര്ക്കും അത് വിഷമമായി, സ്റ്റേജിൽ നിന്നും ഇറങ്ങി പോന്നു എന്നും ബിബിൻ ജോർജിർ പറയുന്നു. ‘സത്യം പറഞ്ഞാല്‍ അത് വിശദീകരിക്കാത്തത് തന്നെയാണ് നല്ലത് എന്നാണ്  ബിബിൻ ജോർജ് പറഞ്ഞത്.

കാരണം ഇവിടെ ഇതിനു മുന്‍പ് സംഭവിച്ചിട്ടുള്ളത് എന്താണ്. ഒരു വിവാദം വരും നമ്മള്‍ അതിനെപ്പറ്റി പറയും. കുറേ ആളുകള്‍ ആ പുള്ളിയുടെ വീട്ടുകാരെ അടക്കം തെറി പറയും. പിന്നെ അതിന്റെ പുറകില്‍ വേറെ രണ്ട് അഭിപ്രായങ്ങള്‍ വരും എന്നാണ് ബിബിൻ ജോർജ് പറഞ്ഞത്. സത്യം പറഞ്ഞാല്‍ നമ്മള്‍ ഒരു മാര്‍ക്കറ്റിംഗ് രീതിയില്‍ എടുക്കാന്‍ ആയിരുന്നെങ്കില്‍ ഗുമസ്തന് ഇത് വലിയ പ്രമോഷന്‍ ആയേനെ. സത്യസന്ധമായി പറഞ്ഞാല്‍ ഇത് വിഷമം ഉണ്ടായ സംഭവം തന്നെയാണ്. പക്ഷേ അത് തുറന്നു പറയാനും അദ്ദേഹത്തിന് ഒരു വിഷമം ഉണ്ടാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ ഇവിടെയും അതൊന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ല. ചെറിയൊരു സംഭവം എന്ന നിലയില്‍ വിട്ടുകളയുകയാണ്. ചിലതൊന്നും തിരുത്താന്‍ പറ്റില്ല. പക്ഷേ അദ്ദേഹം അത് തിരുത്തിയിട്ടുണ്ടാവും എന്നാണ് ഞാന്‍ കരുതുന്നത്. നമ്മള്‍ ഇനി അത് വലിയ ഇഷ്യു ആക്കേണ്ടതില്ല. വേദനിച്ചു എന്നത് സത്യമാണ്.  സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയതും വിഷമിച്ചിട്ടാണ്. പക്ഷേ ഇതെല്ലാം ഒരാളിലേക്ക് വരുമ്പോള്‍ അയാളുടെ കുടുംബവും മക്കളുമൊക്കെ ഉള്‍പെടും. ഒരാളെ മാത്രം ഫോക്കസ് ചെയ്ത് ചീത്ത കേള്‍പ്പിച്ചിട്ട് കാര്യമില്ല. അദ്ദേഹം തിരുത്തിയിട്ടുണ്ടാവും എന്നാണ് വിശ്വാസം.

ഒരുപാട് ചാനലുകളില്‍ നിന്ന് വിളിച്ച് തന്നോട് പ്രതികരണം ചോദിച്ചിരുന്നു. പക്ഷേ ഇതിനെ കത്തിക്കാന്‍ മന:പൂര്‍വ്വം ഞങ്ങള്‍ ഉദ്ദേശിച്ചില്ല. അത് ഞങ്ങള്‍ക്ക് നല്ലതായിട്ട് വരികയുള്ളൂ എന്നും ബിബിൻ  പറയുന്നു. കുട്ടികള്‍ തന്നെ പ്രിന്‍സിപ്പലിനെ തിരുത്തിച്ചു എന്നാണ് തോന്നുന്നത്. ഞാന്‍ ഒരുപാട് കോളേജുകളില്‍ പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്. കോളേജിലേക്ക് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അടക്കമുള്ളവര്‍ അവിടെയെത്തിയത്. എന്നാല്‍ എത്രയും പെട്ടെന്ന് വേദി വിടണം എന്നായിരുന്നു പ്രിന്‍സിപ്പാളിന്റെ ആവശ്യം.

സിനിമയുടെ പേര് കുട്ടികള്‍ ആര്‍ത്തു വിളിച്ചത് പ്രിന്‍സിപ്പാളിന് ചൊടിപ്പിച്ചെന്നാണ് കരുതുന്നത്. സാരമില്ലെന്ന് പറഞ്ഞ് ഞങ്ങള്‍ വേദി വിട്ടെങ്കിലും കുറച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. പരിപാടി പൂര്‍ത്തിയാക്കിയതിനു ശേഷം പോകണമെന്നും വേദിയില്‍ നിന്ന് ഇറങ്ങിപ്പോകരുത് എന്നൊക്കെ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ പ്രിന്‍സിപ്പാള്‍ കടുംപിടുത്തം പിടിച്ചതോടെ താന്‍ അടക്കമുള്ളവര്‍ക്ക് വേദിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. തിരികെ വന്ന് കാറില്‍ കയറിയപ്പോഴും വിദ്യാര്‍ഥികള്‍ പോകരുതെന്ന് അഭ്യര്‍ത്ഥനവുമായി വന്നിരുന്നു. എന്നാല്‍ സുഖമില്ലാത്ത കാലും വെച്ച് മൂന്നാം നിലയിലേക്ക് വീണ്ടും കയറാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് അവിടുന്ന് പോരുന്നതെന്നും’ ബിബിന്‍ പറയുന്നു… കോളേജിന്റെ മൂന്നാമത്തെ നിലയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും വളരെ കഷ്ടപ്പെട്ടാണ് ബിബിന്‍ അവിടെ വരെ എത്തിയതെന്നും പക്ഷെ പ്രിന്‍സിപ്പാളിന്റെ സമീപനം ബിബിനെ ഏറെ വിഷമിപ്പിച്ചുവെന്നും നടന്‍ ജയ്‌സ് ജോസ് പറഞ്ഞു.