മമ്മൂട്ടിയങ്കിളും അച്ഛനും ഉറ്റ സുഹൃത്തുക്കളായിരുന്നു, പക്ഷെ പിണങ്ങി ; സംഘടനക്ക് ‘അമ്മ എന്ന് പേരിട്ടത് അച്ഛനാണെന്ന് അറിയാം ; മുരളിയുടെ മകൾ

മെഗാസ്റ്റാര്‍ മമ്മൂട്ടിയും അന്തരിച്ച നടന്‍ മുരളിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും നിരവധി സിനിമകളില്‍ സുഹൃത്തുക്കളായും സഹോദരങ്ങള്‍ ആയിട്ടുമൊക്കെ അഭിനയിച്ചിട്ടുണ്ട്. അമരം പോലെയുള്ള സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസയും ഇവരുവരും നേടിയെടുത്തിട്ടുമുണ്ട് .

സിനിമയില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും സുഹൃത്തുക്കള്‍ ആയിരുന്നു താരങ്ങള്‍. എന്നിരുന്നാലും പെട്ടെന്ന് ഒരു ദിവസം മുരളി മമ്മൂട്ടിയുമായി പിണങ്ങി. പിണക്കത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെയാണ് ;  മുരളി തന്നോട് എന്തിനാണ് പിണങ്ങിയതെന്ന് എനിക്കും അറിയില്ലായിരുന്നു. അതിന്റെ കാരണം ചോദിച്ചിട്ടും പറഞ്ഞില്ല. ഒടുവില്‍ പിണക്കത്തിന്റെ കാരണത്തെ കുറിച്ചൊന്നും പറയാതെ പെട്ടന്ന് ഒരു ദിവസം മുരളി മരണപെടുകയും ചെയ്തു’. പിന്നിടുള്ള ജീവിതത്തില്‍ അതൊരു വിങ്ങലായി തന്റെ ഉള്ളില്‍ ഉണ്ടെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയുമായിട്ടുള്ള ബന്ധത്തെ പറ്റി പറയുകയാണ് മുരളിയുടെ മകള്‍ കാര്‍ത്തിക. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരപുത്രി. അമ്മ സംഘടനയുടെ തുടക്കം മുതല്‍ അച്ഛനും ഉണ്ടായിരുന്നു. സംഘടനയ്ക്ക് അമ്മ എന്ന പേരിട്ടത് അച്ഛനാണെന്ന് മാത്രം അറിയാം. കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. അച്ഛന്‍ പരുക്കനാണെന്നാണ് പുറത്ത് എല്ലാവരും കരുതിയിരിക്കുന്നത്. ശരിക്കും ആള്‍ അങ്ങനെയല്ല. നല്ലോണം ചിരിക്കുകയും മറ്റുള്ളവരെ ഇമിറ്റേറ്റ് ചെയ്ത് ഞങ്ങളെ ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. നല്ല ഹാപ്പിയായിട്ടുള്ള ആളാണ്. ഏറ്റവും സന്തോഷമുള്ള ദിവസം നാഷണല്‍ അവാര്‍ഡ് കിട്ടിയ സമയത്താണ്.

മമ്മൂട്ടിയങ്കിളുമായി പിണക്കമുണ്ടായിരുന്നു എന്നതിനെ പറ്റിയൊന്നും അച്ഛന്‍ വീട്ടില്‍ സംസാരിച്ചിട്ടില്ല. അച്ഛന്‍ ആലപ്പുഴയില്‍ ഇലക്ഷന് നിന്നപ്പോള്‍ പ്രചരണത്തിന് മമ്മൂട്ടിയങ്കിള്‍ വന്നിരുന്നു. അതുപോലെ അച്ഛന് നാഷണല്‍ അവാര്‍ഡ് കിട്ടിയ സമയത്ത് ഞങ്ങളുടെ നാട്ടില്‍ അച്ഛന് സ്വീകരണം വെച്ചിരുന്നു. അതിനും മമ്മൂട്ടിയങ്കിള്‍ വന്നു. അദ്ദേഹവുമായി നല്ല ആത്മബന്ധം ഉണ്ടായിരുന്നു. എന്റെ കല്യാണത്തിന് മമ്മൂട്ടിയങ്കിള്‍ വീട്ടിലേക്കാണ് വന്നത്. പക്ഷേ അവര്‍ എന്തിനാണ് പിണങ്ങിയതെന്ന് നമുക്കും അറിയില്ല. അത് അദ്ദേഹമൊട്ട് പറഞ്ഞിട്ടുമില്ലെന്ന് കാര്‍ത്തിക പറയുന്നു’.

മുരളിയുടെ പിണക്കത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞതിങ്ങനെയാണ്… ‘ഞാന്‍ ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ്. ഞാനും കുടിക്കില്ല. ആരെങ്കിലും മദ്യപിച്ച ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളി കുടിച്ചതിന്റെ ആയിരിക്കും. ഞാനും മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍. ഏത് സിനിമയിലാണെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ഒരു ഇമോഷണല്‍ ലോക്കുണ്ട്. അമരത്തിലുണ്ട്. ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലുമുണ്ട്. ശക്തമായ ഇമോഷണല്‍ ലോക്കാണത്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് ഞങ്ങള്‍. ഒരു സുപ്രഭാതത്തില്‍ ഞാന്‍ മുരളിക്ക് ശത്രുവായി. ഞാന്‍ എന്ത് ചെയ്തിട്ടാണ്, ഒന്നും ചെയ്തില്ല. പിന്നെ അങ്ങ് അകന്ന് പോയി. ഭയങ്കരമായിട്ട് എനിക്ക് ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. ലോഹിതദാസുമായി പിണങ്ങിയെങ്കിലും അദ്ദേഹത്തിന്റെയൊക്കെ മരണം ഞാനുമായി സ്നേഹത്തിലായിരിക്കുമ്പോഴാണ്. പക്ഷേ എന്താണെന്നറിയാത്തൊരു വ്യഥയുണ്ട് എനിക്ക്. അയാള്‍ക്ക് എന്തായിരുന്നു വിരോധമെന്ന് അറിയില്ല. ഞാനൊന്നും ചെയ്തിട്ടില്ല. എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ ഗ്രേറ്റ് ആക്ടറാണെന്നടക്കം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്‌തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ല. പെട്ടെന്നാണ് അദ്ദേഹം അകന്ന് പോയത്. ഒത്തിരിപ്പേര്‍ നമ്മുടെ ഇടയില്‍ നിന്നും മരിച്ച് പോയിട്ടുണ്ട്. പക്ഷേ ഇതുപോലൊന്ന് ഓര്‍ക്കുന്നത് വിഷമമാണെന്നാണ്’ മുന്‍പൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്.