
മലയാളത്തില്‍ നിന്നും ഒരൊറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി വളർന്ന യുവ നടിയാണ് മമിത ബൈജു. ‘പ്രേമലു’ എന്ന ചിത്രത്തിലൂടെയായിരുന്നു മമിത ബൈജു ആ നേട്ടം കൈ വരിച്ചത്. ഏറ്റവുമൊടുവില്‍ ഇളയ ദളപതിയുടെ അവസാന ചിത്രത്തിലും മമിതയ്ക്ക് നിര്‍ണായക വേഷമാണ് ലഭിച്ചിരിക്കുന്നത്.
വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മമിത പ്രതിഫലം ഇരട്ടിയാക്കി ഉയര്‍ത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രേമലുവിനായി മുപ്പത് ലക്ഷം രൂപയായിരുന്നു മമിത പ്രതിഫലമായി വാങ്ങിയിരുന്നു. ഈ ചിത്രത്തിന് മുമ്പുള്ളവയിലെല്ലാം മമിതയ്ക്ക് വളരെ ചെറിയ പ്രതിഫലം മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ‘പ്രേമലു’ മമിതയുടെ താരമൂല്യം കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു. പാന്‍ ഇന്ത്യന്‍ താരമായി മമിത മാറിയതോടെ പ്രതിഫലവും നടി ഉയര്‍ത്തിയിരുന്നു.
50 ലക്ഷമായിരുന്നു മമിത പ്രേമലുവിന് ശേഷം പ്രതിഫലമായി വാങ്ങിയത്. എന്നാല്‍ വിജയിയുടെ അവസാന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. അതുകൊണ്ട് മമിത പ്രതിഫലം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ വാങ്ങുന്നതിന്റെ ഇരട്ടിയോളം ഉയര്‍ത്തിയെന്ന് ഒരു തെലുങ്ക് ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിജയ് ചിത്രത്തിനായി മമിത ഒരു കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വളരെ വേഗത്തിലാണ് മമിത ഒരു കോടി പ്രതിഫലം വാങ്ങുന്നവരുടെ ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നത്.
അതേസമയം മമിത ബൈജുവിനെ താരമാക്കി മാറ്റിയ പ്രേമലു മലയാളത്തില്‍ ഒരു സാധാരണ ചിത്രമായിട്ടാണ് റിലീസ് ചെയ്തത്. നസ്ലിനും മമിതയും സംഗീത് പ്രതാപും മാത്യു തോമസും ഒരുമിച്ചെത്തിയ യൂത്ത് സിനിമ ഗിരീഷ് എ ഡി ആയിരുന്നു സംവിധാനം ചെയ്തത് . എന്നാല്‍ പക്ഷെ 9 കോടി ബജറ്റിൽ ഇറക്കിയ ചിത്രം 100 കോടി ക്ലബിൽ കയറി . കേരളത്തിൽ മാത്രമല്ല തെന്നിന്ത്യ ആകെ ഈ ചിത്രത്തെ ഏറ്റെടുത്തു. 135 കോടിയില്‍ അധികമാണ് പ്രേമലു കളക്ഷനായി നേടിയത്.

എന്തന്നാൽ ബാലകൃഷ്ണയുടെ മെഗാ ഹിറ്റായ ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണ് മമിത അഭിനയിക്കുന്ന ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലീല തെലുങ്കില്‍ ചെയ്ത വേഷമാണ് മമിത തമിഴില്‍ ചെയ്യുന്നതെന്നാണ് വിവരം . അത് ചലഞ്ചിംഗായ റോളാണ്. ഒരുപാട് ഫൈറ്റ് സീനുകളും, ഡാന്‍സ് സ്റ്റെപ്പുകളുമെല്ലാം ചിത്രത്തില്‍ മമിതയ്ക്കുണ്ടാവും. ശ്രീലീല നേരത്തെ ഈ വേഷത്തില്‍ തിളങ്ങിയിരുന്നു. നടിയുടെ ഫൈറ്റ് സീനുകള്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ ചിത്രത്തിലെ നൃത്തരംഗങ്ങളും വൈറലായിരുന്നു.
എന്നാല്‍ റീമേക്കല്ല മറിച്ച് പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും വിജയിയുടെ അവസാന ചിത്രമെന്നും അഭ്യൂഹങ്ങളുണ്ട്. ‘ദളപതി 69’ എന്നാണ് വിജയിയുടെ അവസാന ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജയിലും മമിത ബൈജു പങ്കെടുത്തിരുന്നു. വിജയിക്കൊപ്പമുള്ള മമിതയുടെ ചിത്രങ്ങളും വൈറലായിരുന്നു. മമിതയുടെ തമിഴിലെ ആദ്യത്തെ സൂപ്പര്‍ താര ചിത്രമാണ് ഇത്.
അതേസമയം അനൂപ് മേനോൻ, അപർണ ബാലമുരളി, അനു സിത്താര തുടങ്ങിയ അഭിനേതാക്കളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിട്ടു കൊണ്ട് 2017-ൽ സർവോപരി പാലാക്കാരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് മമിത ബൈജു തൻ്റെ അഭിനയ അരങ്ങേറ്റം കുറിച്ചത് . തുടർന്നുള്ള വർഷങ്ങളിൽ ഓപ്പറേഷൻ ജാവ, ഖോ ഖോ, പ്രണയ വിലാസം തുടങ്ങിയ സിനിമകളിലും തന്റെ അഭിനയ മികവ് പ്രകടമാക്കാൻ മമതയ്ക്ക് കഴിഞ്ഞു.
രെജിഷ വിജയൻ നായിക ആയെത്തിയ സ്ത്രീ കേന്ദ്രീകൃത ചിത്രമായ ‘ഖോ ഖോ’യിയിൽ അഞ്ജു എന്ന സ്കൂൾ വിദ്യാർത്ഥിനിയെ അവതരിപ്പിച്ചതിന് മമിതയ്ക്ക് മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡും ലഭിച്ചു. അഭിനയത്തിനപ്പുറമാണ് മമിതയുടെ കലായാത്ര. മമിത ഒരു പ്രശസ്ത ക്ലാസിക്കൽ നർത്തകി എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിലെ മമിതയുടെ കഴിവ് സംസ്ഥാനതല യുവജനോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടി കൊടുത്തു.











