ജോജുവിനോട് മമ്മൂട്ടി ഇത് പറഞ്ഞിരുന്നു; ഉണ്ണി മുകുന്ദനും ഈ മണ്ടത്തരം കാണിച്ചു

തന്റെ സിനിമ ‘പണി’ യെ  വിമര്‍ശിച്ച ആദർശ് എന്ന ഗവേഷണ വിദ്യാർത്ഥിയെ നടനും ചിത്രത്തിന്റെ സംവിധായകനുമായ ജോജു ജോര്‍ജ് ഫോണ്‍ വിളിച്ചത് ഏറെ  വിവാദമായി മാറിയിരിക്കുകയാണ്. ജോജു ജോര്‍ജ് നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പണി എന്ന ചിത്രത്തെക്കുറിച്ചായിരുന്നു യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജോജു ജോര്‍ജുമായുള്ള ഫോണ്‍ കോള്‍ യുവാവ് തന്നെയാണ് പുറത്ത് വിട്ടതും. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു ജോജു ജോര്‍ജും പണിയും പണിയ്ക്കിട്ട് പണിഞ്ഞ ആദർശും. ജോജു ജോര്‍ജിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ സിനിമാ സ്‌നേഹികളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ ലത്തീഫ് മെഹ്ഫിൽ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഈ ഗ്രൂപ്പില്‍ പണി സിനിമയ്ക്ക് നെഗറ്റീവ് റിവ്യൂ എഴുതിയ ആദര്‍ശ് എച്ച്എസ് എന്നയാളെ ജോജു ജോര്‍ജ്ജ് ഫോണില്‍ വിളിച്ചു സംസാരിക്കുന്നത് എഫ്ബിയില്‍ കേള്‍ക്കാന്‍ ഇടയായി.

സിപിസി യില്‍ വന്ന ആ പോസ്റ്റ് ഞാനും വായിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് ഈ ഒരു കുറിപ്പ്  ലത്തീഫ് എഴുതിയിരിക്കുന്നത്. എന്നാലിപ്പോൾ ആ പോസ്റ്റ് ഈ ഗ്രൂപ്പിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് കണ്ടന്റിനോട് വിയോജിച്ചു കൊണ്ട് ഞാന്‍ ആ പോസ്റ്റിന് കീഴില്‍ ഒരു കമന്റും ഇട്ടിരുന്നു എന്നാണ് ഈ കുറിപ്പിൽ പറയുന്നത്. കമന്റ് സെക്ഷനില്‍ ഏറ്റവും കൂടുതല്‍ ലൈക് കിട്ടിയതും ഞാനിട്ട ആ കമന്റിനു തന്നെയാണ്.

അതിന് കാരണം മറ്റൊന്നുമല്ല. ഒരു പക്കാ തട്ട് പൊളിപ്പന്‍ കമെഴ്സ്യല്‍ പാക്കേജ് ആയ പണി പോലുള്ള ഒരു സിനിമയില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ് നോക്കി അതിനെ ഇഴ കീറി പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട കാര്യമില്ല എന്ന് പേര്‍സണലി തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു കമന്റിട്ടത്. എന്നാല്‍ അങ്ങനെ കീറി മുറിച്ച് പോസ്റ്റ് എഴുതാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. അങ്ങനെ ഒരു പോസ്റ്റ് വരുമ്പോള്‍ ജോജു അയാളെ അങ്ങോട്ട് വിളിച്ച് ആ വോയ്‌സ് ക്ലിപ്പില്‍ കേട്ടത് പോലുള്ള സംസാരത്തിന്റെയൊന്നും യാതൊരു ആവശ്യവുമില്ല.

ജോജു പോസ്റ്റ് ഇട്ടയാളെ അങ്ങോട്ട് വിളിച്ചതായാണ് മനസ്സിലാക്കുന്നത്. ജോജുവിന് അതിന്റെയൊന്നും യാതൊരു കാര്യമില്ല. ഒരു സിനിമയെ കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളും കാണും. അത് അവരവരുടെ സ്വാതന്ത്ര്യമാണ്. ജനാധിപത്യപരമായി വിയോജിക്കാനുള്ള സ്‌പെയിസ് ആര്‍ക്കും ഇവിടെയുണ്ട്. ആ പോസ്റ്റ് ഇട്ടയാളും അതേ ചെയ്തുള്ളൂ. അതിന്റെ പേരില്‍ ജോജു അയാളെ അങ്ങോട്ട് വിളിച്ചു സംസാരിക്കേണ്ട കാര്യമൊന്നുമില്ല. തിയറ്ററില്‍ എത്തിയാല്‍ പിന്നെ ആ സിനിമ പ്രേക്ഷകരുടേതാണ്. അതില്‍ അതിന്റെ ക്രിയേറ്റേഴ്‌സിന് വലിയ കാര്യമൊന്നുമില്ല. പണി ഭൂരിപക്ഷം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ട സിനിമയാണ്. ഇപ്പോഴും അത് നന്നായി തന്നെ collect ചെയ്യുന്നുമുണ്ട്.

അതേ സമയം അത് ഇഷ്ടപ്പെടാത്തവരുമുണ്ട്. സിനിമ അങ്ങനെ തന്നെയായിരുന്നു എന്നും. ഇനിയും അത് അങ്ങനെ തന്നെ ആയിരിക്കും. ഉണ്ണി മുകുന്ദനും ഇതിനു മുന്‍പ് ഇതേ മണ്ടത്തരം കാണിച്ചിട്ടുണ്ട്. ജോജുവിനോട് സ്‌നേഹപൂര്‍വ്വം ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ ഇന്നേ വരെയുള്ള സിനിമ ജീവിതം അറിയുന്നവരാണ് ഞങ്ങള്‍ പ്രേക്ഷകര്‍.

എത്രയോ വര്‍ഷങ്ങള്‍ സിനിമ എന്ന പാഷന് പിറകെ നിങ്ങള്‍ അലഞ്ഞിട്ടുണ്ട്. അത് ഞങ്ങള്‍ക്കറിയാം. അത്രയും പാഷനോടെ സിനിമയ്ക്ക് പിന്നില്‍ അലഞ്ഞ ഒരാളെ കാണാതിരിക്കാന്‍ ദൈവത്തിന് പോലും കഴിയില്ല. ദൈവം നിങ്ങളെ കണ്ടു. പ്രേക്ഷകരും. അങ്ങനെ നിങ്ങള്‍ ഇന്നത്തെ ജോജു ജോര്‍ജ്ജ് ആയി പരിണമിക്കപ്പെട്ടു. നിങ്ങളുടെ സംഭ്രമജനകമായ ആ സിനിമ ജീവിത യാത്ര ഞാന്‍ അടക്കമുള്ള അനേകായിരങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്നുണ്ട്. ആ സ്‌നേഹ ബഹുമാന ആദരവുകള്‍ എല്ലാവര്‍ക്കും നിങ്ങളെന്നെ നടനോടുണ്ട്. അത് കൊണ്ട് കൂടിയാണ് നിങ്ങളുടെ ആദ്യ സംവിധാന സംരംഭമായ ‘പണി’ ഏറ്റതും. അതിനിടയില്‍ ഇങ്ങനെയുള്ള അപക്വമായ കലാ പരിപാടികളിലേക്ക് പോയി തല വെച്ച് കൊടുക്കരുത്.

നിങ്ങളേറേ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആ മനുഷ്യനുണ്ടല്ലോ. അതെ, മമ്മൂട്ടി തന്നെ. അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് തന്നെയാണ് തനിക്ക് നിങ്ങളോടും പറയാനുള്ളൂ. ‘വിജയത്തെ ഹാന്‍ഡില്‍ ചെയ്യാനാണ് നമ്മള്‍ ഏറെ പഠിക്കേണ്ടത്. പരാജയത്തെ നിങ്ങളോളം അത്രയും ആത്മ വിശ്വാസത്തോടെ ഹാന്‍ഡില്‍ ചെയ്ത ഒരാളോട് ഇങ്ങനെ പറയേണ്ടി വന്നതില്‍ അതിയായ ഖേദമുണ്ട്’ എന്നും കുറിക്കുന്നു.