
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നതും ചർച്ചയായതുമായ ഒരു വിഷയമായിരുന്നു പണി സിനിമയെ കുറിച്ചുള്ള റിവ്യു പങ്കുവെച്ച നിരൂപകനെ സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന രീതിയിൽ പുറത്തു വന്ന സംഭവം. ഇപ്പോഴിതാ ജോജുവും ആദർശും തമ്മിലുള്ള വിഷയം ചർച്ചയായ സാഹചര്യത്തിൽ മുൻ ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖിൽ മാരാർ വിഷയത്തിൽ പ്രതികരിച്ച് എത്തി.
അറിഞ്ഞു കൊണ്ടുള്ള പണിയിൽ വീണു പോയ ജോജു എന്ന തലക്കെട്ടോടെയാണ് അഖിൽ ജോജുവിനെ പിന്തുണച്ചുള്ള വീഡിയോ പങ്കുവെച്ചത്.
“ജോജു ജോർജുമായുള്ള സൗഹൃദത്തിന്റെ പേരിൽ അല്ല ഈ വിഷയത്തിൽ പ്രതികരിക്കുന്നതെന്നും കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ജോജുവുമായി യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു കൊണ്ടാണ് അഖിൽ മാരാർ ഈ വീഡിയോയിൽ സംസാരിച്ച് തുടങ്ങിയത്. ജോജു തന്റെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അഖിൽ ഈ വീഡിയോയിൽ പറയുന്നുണ്ട്”.

റിവ്യൂവറെ ജോജു ജോർജ് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയത് അറിഞ്ഞു കൊണ്ടുള്ള പണിയിൽ വീണതു പോലെയായിയെന്നും അഖിൽ മാരാർ പുതിയ വീഡിയോയിൽ പറയുന്നു. ‘താൻ ഈ വിഷയത്തിൽ പ്രതികരിക്കുമ്പോൾ താനും ജോജു ജോർജും തമ്മിലുള്ള അടുപ്പം ചർച്ചയായേക്കാം.
അതുകൊണ്ട് ആദ്യമെ ഒരു കാര്യം വെളിപ്പെടുത്തി കൊള്ളട്ടെ. വാട്ട്സാപ്പില്‍ ജോജു ജോർജ് തന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്താണെന്ന് തനിക്ക് അറിയില്ല എന്നും അഖിൽ മാരാർ പറയുന്നു. ഈ സിനിമയുടെ പൂജ നടന്ന സമയത്ത് താനുണ്ടായിരുന്നു, ഷൂട്ടിങ് ലൊക്കേഷനിലും എഡിറ്റിന്‍റെ സമയത്തുമൊക്കെ താനുണ്ടായിരുന്നു, എന്നാല്‍ പിന്നീട് അതായത് കഴിഞ്ഞ മൂന്നര മാസമായി ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരുമായോ ജോജുവുമായോ ഒരു ബന്ധവുമില്ല എന്നും അഖിൽ മാരാർ വെളിപ്പെടുത്തുന്നു. ഈ അഭിപ്രായം തന്‍റേത് മാത്രമാണ് എന്നും അഖിൽ മാരാർ പറയുന്നു.
ജോജുവുമായുള്ള അടുപ്പം കൊണ്ടല്ല ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നത്. ആദര്‍ശിന്‍റേത് നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല. മറിച്ച് പണി കൊടുക്കണം എന്ന ഉദ്ദേശത്തില്‍ ചെയ്തതായിട്ടാണ് തോന്നിയത് എന്നും അഖിൽ മാരാർ ചൂണ്ടി കാണിക്കുന്നു.
കെപിസിസി വാര്‍ റൂം മെമ്പർ ആയിരുന്ന ഒരു മാധ്യമ സ്ഥാപനത്തിൽ അതും ചാനലിൽ ജോലി ചെയ്തിരുന്ന ആളിന് ചുരുളി’ സിനിമ മികച്ചതായി തോന്നുകയും, അതെ സമയം ‘മാളികപ്പുറം’ സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത ആളാണ് ആദര്‍ശ്. ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ച് പോസ്റ്റിടുകയും ബിഗ് ബോസിൽ റിയാസാണ് യഥാർത്ഥ വിജയി ആവേണ്ടതെന്ന് എന്ന അഭിപ്രായം പങ്കുവെയ്ക്കുകയും ചെയ്ത ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാർത്ഥിയായി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത് എന്നും അഖിൽ മാരാർ ചൂണ്ടി കാണിക്കുന്നു.
സിനിമയെ ബോധപൂര്‍വം തകര്‍ക്കാന്‍ ശ്രമിക്കുന്ന കൃമി കീടങ്ങളെ നിങ്ങള്‍ തിരിച്ചറിയണം. അധികം വാഴ്ത്തപ്പെടേണ്ട കാര്യമൊന്നുമല്ല അവന്‍ ചെയ്തത് എന്നാണ് ആദർശിനെ വിമർശിച്ച് കൊണ്ട് അഖിൽ മാരാർ പറയുന്നത്.
യുവജന ക്ഷേമ കമ്മീഷന്‍റെ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള അത്യാവശ്യം സംസാരിക്കാന്‍ അറിയാവുന്നവനാണ് ആദര്‍ശ്. എന്നാല്‍ ജോജുവിന്‍റെ പ്രൊഫഷന്‍ പ്രസംഗമല്ലെന്നും അയാള്‍ക്ക് അഭിനയവും എഴുത്തുമൊക്കെയാണ് അറിയാവുന്നതെന്നുമാണ് ജോജുവിനെ പിന്തുണച്ചുകൊണ്ട് അഖില്‍ മാരാർ പറഞ്ഞു’.
അഖിൽ മാരാർ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന സിനിമയിൽ നായകൻ ജോജു ജോർജായിരുന്നു. ബിഗ് ബോസ് വിജയിയായി അഖിൽ എത്തിയപ്പോഴും അഭിനന്ദിക്കാൻ ജോജു എത്തിയിരുന്നു. ഇരുവരുടെയും സൗഹൃദം പ്രേക്ഷകർക്കെല്ലാം അറിയാവുന്നതുമാണ്. അഖിലിനൊപ്പം സീസൺ അഞ്ചിൽ മത്സരിച്ച ജുനൈസും സാഗറുമാണ് ജോജു ജോർജിന്റെ പണിയിലെ വില്ലന്മാരായി അഭിനയിച്ചിരിക്കുന്നത്. പക്ഷെ ഇപ്പോൾ ഇരുവരും തമ്മിലുള്ള ആ സൗഹൃദം ഇല്ലാതായി എന്നും അഖിൽ മാരാർ വിഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട് .
അതേസമയം ജോജു ജോര്‍ജ് നായകനായി അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പണി’ എന്ന ചിത്രത്തെക്കുറിച്ചായിരുന്നു ആദർശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജോജു ജോര്‍ജുമായുള്ള ഫോണ്‍ കോള്‍ ആദർശ് തന്നെയാണ് പുറത്ത് വിട്ടതും. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജും പണിയും പണിയ്ക്കിട്ട് പണിഞ്ഞ ആദർശും. ജോജു ജോര്‍ജിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.
കോടികൾ മുതൽ മുടക്കിൽ നിർമിച്ച ചിത്രത്തിന്റെ പ്രധാന ആശയമാണ് യൗറ്റുബെർ ആദർശ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് . സിനിമയെ വിമർശിക്കാം പക്ഷെ അതിന്റെ സസ്പെൻസ് നശിപ്പിക്കുകയാണ് ആദർശ് ചെയ്തതെന്ന് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ആളുകൾ പറയുന്നുണ്ട് .











