
അടുത്തിടെ മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടിക്ക് സാന്ദ്ര തോമസ് പരാതി നൽകിയിരുന്നു. സാന്ദ്ര തോമസിന്റെ പരാതിയിൻ മേൽ പൊലീസ് കേസ് എടുത്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് ഈ കേസിൽ എഫ്ഐആർ എടുത്തത്.
ഇതിന് പിന്നാലെയാണ് സാന്ദ്ര തോമസിനെ നിർമ്മാതാക്കളുടെ സംഘടന ഇപ്പോൾ പുറത്താക്കിയത്. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് സംഘടന പറയുന്നത്. തനിക്ക് നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കിയത് ആണ് സംഘടന കണ്ട അച്ചടക്ക ലംഘനമെന്ന് സാന്ദ്ര പറഞ്ഞു. തന്നോട് ആരും ക്ഷമാപണം പോലും നടത്തിയില്ലെന്നും സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് തെളിഞ്ഞുവെന്നും സാന്ദ്ര തോമസ് പറഞ്ഞു. നിയമ പരമായ പോരാട്ടം തുടരുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കിയിരുന്നു.
നേരത്ത ചേട്ടന്മാരെപ്പോലെ കണ്ടിരുന്നവരിൽ നിന്ന് ഇത്തരത്തിൽ ഒരു ദുരനുഭവമുണ്ടായതാണ് തന്നെ തളർത്തിയതെന്ന് പറയുകയാണിപ്പോൾ സാന്ദ്രാ തോമസ്. മലയാളത്തിലെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സഹപ്രവർത്തകരായ നിർമാതാക്കളിൽ നിന്നുണ്ടായ ദുരനുഭവങ്ങളെല്ലാം സാന്ദ്ര തോമസ് വെളിപ്പെടുത്തുകയാണ് ഇപ്പോൾ.

തന്റെ പരാതി വ്യാജമല്ലെന്നും കൃത്യമായ തെളിവുകളുണ്ടെന്നും സാന്ദ്ര തോമസ് പറയുന്നു. പരാതി ബോധ്യപ്പെട്ടതു കൊണ്ടാണ് അവർ എഫ്ഐആർ രജിസ്റ്റർ ചെയ്തത് എന്നും സാന്ദ്ര തോമസ് ചൂണ്ടിക്കാട്ടി. മാത്രമല്ല നിർമാതാക്കളുടെ മോശം സംസാരത്തെപ്പറ്റിയും സാന്ദ്ര തോമസ് തുറന്നു പറയുന്നു.
തന്റെ വസ്ത്രധാരണത്തെ പരാമർശിച്ച് ഒരു നിർമ്മാതാവ് സംസാരിച്ചതിനെപ്പറ്റിയാണ് സാന്ദ്ര തോമസ് വെളിപ്പെടുത്തിയത്. തങ്ങളെ പേടിച്ചിട്ടാണോ നീ ഹൈനെക്ക് ഡ്രെസ്സിട്ട് വന്നതെന്ന് ഒരു നിർമാതാവ് തന്നോട് ചോദിച്ചതാണ് എന്ന് സാന്ദ്ര പറയുന്നു. അത് പറയാനുണ്ടായ സാഹചര്യം ഇപ്പോൾ കേസിലിരിക്കുന്ന ഒരു ദുരനുഭവത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ പറഞ്ഞത് എന്നും സാന്ദ്ര തോമസ് പറയുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ സ്ത്രീകൾ കുറവാണ്. കമ്മിറ്റികളിലൊന്നും സ്ത്രീകളില്ല. അതുപോലെ സെക്ഷ്വൽ ഹരാസ്മെന്റിനെ കുറിച്ച് പരാതിപ്പെടാൻ പോയാൽ ഉടൻ ഒരു പുരുഷന് അറിയേണ്ടത് ആരാണ് ചെയ്തത് എന്ന് മാത്രമാണ്. അതല്ലാതെ എന്താണ് ചെയ്തത്, പരാതിക്കാരി എന്താണ് അനുഭവിച്ചത് എന്നൊന്നും അവർ ചോദിക്കില്ല. അവർക്ക് പിന്നീട് അയാളെ കാണുമ്പോൾ ഒന്ന് കളിയാക്കണം അത്രമാത്രം.
അതിന് അപ്പുറത്തേക്ക് ഒന്നും പോകുന്നില്ല. ഒന്നും നടക്കുന്നുമില്ല. ആട്ടം’ സിനിമയിലെ കഥാപാത്രമായ സ്ത്രീ അനുഭവിച്ചത് തന്നെയാണ് തനിക്കും സംഭവിച്ചത്. ചേട്ടന്മാരെപ്പോലെ കണ്ടിരുന്നവരിൽ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായത്. പുറത്ത് നിന്നൊരാൾ തന്നെ കുറിച്ച് സെക്ഷ്വൽ കമന്റ് പറയുമ്പോഴുള്ള എഫക്ടായിരിക്കില്ല കുടുംബത്തിലുള്ളൊരാൾ തന്നോട് അത്തരത്തിൽ പെരുമാറുമ്പോൾ തനിക്കുണ്ടാവുക. അത് തനിക്ക് മാനസീകാഘാതവും മെന്റൽ ട്രോമയും പാനിക്ക് അറ്റാക്കും വരെ ഉണ്ടാക്കി എന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തുന്നു.
നമുക്ക് ഒരു പ്രശ്നം വന്നാൽ അത് കേൾക്കേണ്ടവർ തന്നെയാണ് തന്നോട് ഇപ്പോൾ ഈ ദുഷ്പ്രവൃത്തി ചെയ്തിരിക്കുന്നത്. തങ്ങളുടെ ബലമെന്താണെന്ന് അറിയാമല്ലോ അല്ലേയെന്ന് പല രീതിയിൽ അവർ തന്നോട് പറഞ്ഞു. വെർബൽ അബ്യൂസിന്റെ സാധ്യതകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. അവർ തന്നോട് ചെയ്തതിൽ എത്രത്തോളം ക്രിമിനൽ ഒഫൻസ് ഉണ്ടെന്നതിൽ തനിക്കും ഉറപ്പില്ലായിരുന്നു. പരാതിപ്പെടാൻ പോകണോ വേണ്ടയോയെന്ന് ഒരുപാട് താൻ ആലോചിച്ചിരുന്നു. കാരണം താൻ പരാതിപ്പെട്ട് കഴിഞ്ഞാൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കുമോ എന്നൊക്കെ ഭയന്നു എന്നും സാന്ദ്ര തോമസ് തുറന്നു പറയുന്നു.
ലിറ്റിൽ ഹാർട്ട്സ്’ സിനിമയിൽ ഷെയ്ൻ നിഗം ഭാഗമായപ്പോൾ അവന് ഒരു അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. മാത്രമല്ല തങ്ങളുടെ സിനിമയുടെ പോസ്റ്ററോ ഫ്ലക്സോ വെക്കാൻ പോലും സമ്മതിക്കുന്നില്ലായിരുന്നു. തങ്ങളുടെ സിനിമ തിയേറ്ററിൽ ഓടുന്നുണ്ടോയെന്നു പോലും മനസിലാകുന്നില്ലായിരുന്നു. തങ്ങൾ പരസ്യത്തിനായി ചെയ്തതൊന്നും എവിടേയും എത്തിയില്ല. അവസാനം താൻ സഹായിക്കണമെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് സുരേഷേട്ടനെ വരെ വിളിച്ചു.
തന്നെ സഹായിച്ചത് സുരേഷ് ഗോപി മാത്രമാണ്. ഒന്ന് രണ്ട് തിയേറ്ററുകളിൽ അദ്ദേഹം വിളിച്ച് പറഞ്ഞു. സെക്കന്റ് വീക്ക് ആയപ്പോൾ പല തിയേറ്ററിലും സിനിമയില്ലായിരുന്നു. ഏഴ് കോടി രൂപ മുടക്കിയാണ് ആ സിനിമ ചെയ്തതെന്നും സാന്ദ്ര തോമസ് പറയുന്നു. മാത്രമല്ല ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ സമീപനം ഏന്താണെന്നും സാന്ദ്ര തോമസ് ചൂണ്ടി കാണിക്കുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതുവരെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ അഡ്രസ് ചെയ്തിട്ടില്ല. ഒരു പ്രിവന്റീവ് മെഷേർസ് പോലും അവർ എടുത്തിട്ടില്ല. അവർ സ്ത്രീകളെ എല്ലാം വിളിച്ച് കൂട്ടി അന്ന് ഒരു കമ്മിറ്റി കൂടിയിരുന്നു. ഒരു മിനുട്ട്സ് ഉണ്ടാക്കാൻ മാത്രം വിളിച്ച് കൂട്ടിയ കമ്മിറ്റിയായിരുന്നു അത്. കുറച്ച് സ്ത്രീകളും സുരേഷേട്ടനും ലിസ്റ്റിനും അനിൽ തോമസും മാത്രമാണ് അന്ന് ആ മീറ്റിങിൽ പങ്കെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നിരാകരിക്കുന്ന തരത്തിലുള്ള ഒരു കത്ത് മുഖ്യമന്ത്രിക്ക് അയക്കാൻ പോകുന്നവെന്ന തരത്തിൽ അന്ന് അവിടെ വായിച്ചു. കത്ത് കേട്ടതും അയക്കരുതെന്ന് താൻ പറഞ്ഞു. കാരണം അത് വൺസൈഡഡായിരുന്നു. പക്ഷെ അവർ അയച്ച് കഴിഞ്ഞിരുന്നു.
അതുപോലെ ഒരു നിർമാതാവ് ഒരു സിനിമ സെറ്റിലെ പല സ്ത്രീകളെയും കേറി പിടിച്ച സംഭവമുണ്ടായിട്ടുണ്ട്. അതിൽ പക്ഷെ അവിടെയുള്ളവർക്ക് നടപടിയെടുക്കാൻ പറ്റിയില്ല. കാരണം അസിസ്റ്റന്റ് ഡയറക്ടേഴ്സാണ് അവരൊക്കെ. അയാൾ ഒരു സീനിയർ നിർമാതാവും. അവർക്ക് സിനിമാ താൽപര്യമുള്ളതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. ഐസി കമ്മിറ്റിയിൽ പുറത്ത് നിന്നുള്ള ആളുകൾ വരണമെന്ന് താൻ പറയുന്നത് ഇത് കൊണ്ടാണ്. പരാതി വരുമ്പോൾ ആക്ഷൻ എടുക്കും മുമ്പ് അവനവന്റെ നിലനിൽപ്പ് എല്ലാവരും നോക്കും. അതുപോലെ നമുക്ക് അടുത്തറിയാവുന്നവരിൽ നിന്നും മോശം അനുഭവം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാൻ പറ്റാതെയായിപ്പോകും.
താൻ പറയുന്നത് സ്ത്രീകൾക്ക് മനസിലാകും എന്നും മലയാളം ഫിലിം ഇന്റസ്ട്രിയിൽ നിന്നും ഉണ്ടായിട്ടുള്ള ദുരനുഭവങ്ങൾ വെളിപ്പെടുത്തി കൊണ്ട് സാന്ദ്ര തോമസ് പറയുന്നു. അതേസമയം പതിനഞ്ച് വർഷത്തോളമായി മലയാള സിനിമയിൽ നിർമാതാവായും അഭിനേതാവായും സജീവമായി നിൽക്കുന്ന സ്ത്രീ സാന്നിധ്യമാണ് സാന്ദ്രാ തോമസ്. എന്ത് വിഷയത്തിലായാലും അത് വ്യക്തിപരമായാലും സംഘടനപരമായാലും നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാൻ മടി കാണിക്കാത്ത സാന്ദ്ര തോമസിനെ മലയാള സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്.











